Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

ഉമ്മൻ ചാണ്ടിയുടെ മണ്ഡലം മകൻ ചാണ്ടി ഉമ്മനിലുടെ യുഡിഎഫ് നിലനിർത്തുമോ? ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? എൻഡിഎ നില മെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധവികാരവും ഉമ്മൻ ചാണ്ടി വികാരവും വോട്ടാവുമോ? രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന പുതുപ്പള്ളിയിലെ മറുനാടൻ സർവേ ഫലം അറിയാം

ഉമ്മൻ ചാണ്ടിയുടെ മണ്ഡലം മകൻ ചാണ്ടി ഉമ്മനിലുടെ യുഡിഎഫ് നിലനിർത്തുമോ? ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? എൻഡിഎ നില മെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധവികാരവും ഉമ്മൻ ചാണ്ടി വികാരവും വോട്ടാവുമോ? രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന പുതുപ്പള്ളിയിലെ മറുനാടൻ സർവേ ഫലം അറിയാം

ടീം മറുനാടൻ

തിരുവനന്തപുരം: വാശിയേറിയ പോരാട്ടം നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമെന്ന് മറുനാടൻ മലയാളി അഭിപ്രായ സർവേ. പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി യോജിച്ച്, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പതിനായിരത്തോളം വോട്ടർമാരെ നേരിട്ട് കണ്ടാണ്, പുതുപ്പള്ളിയുടെ രാഷ്ട്രീയ മനസ്സ് അറിയാനുള്ള റാൻഡം സർവേ മറുനാടൻ മലയാളി നടത്തിയത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലായി കൃത്യമായി അഭിപ്രായ സർവേ നടത്തിയ ഫലം പുറത്തുവിടുന്ന മറുനാടൻ ടീം, ഓഗസ്റ്റ് 24, 45, 26 തീയതികളിലായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും നേരിട്ട് എത്തിയാണ് സർവേ നടത്തിയത്.

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്, എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരാണ് ഇവിടെ പ്രധാനമായും എറ്റുമുട്ടിയത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായായ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെട നിര്യാണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇടതുമുന്നണിയാവട്ടെ, വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ രംഗത്തുവന്ന, മുമ്പ് ഈ മണ്ഡലത്തിൽ മത്സരിച്ച് പരിചയമുള്ള ജെയ്ക്കിനെയാണ് കളത്തിൽ ഇറക്കിയത്.

യുഡിഎഫ് തരംഗം

മറുനാടൻ മലയാളി സർവേയിൽ 17 ശതമാനം വോട്ടിന്റെ മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജയിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ചാണ്ടി ഉമ്മന് 52 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതുസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് 35 ശതമാനം വോട്ടുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് വെറും ഏഴു ശതമാനവും. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ 8.87 ശതമാനം വോട്ടുകളിൽ നിന്ന് ബിജെപി പിന്നോക്കം പോവുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു. ബിജെപിയുടെ ഈ നഷ്ടം യുഡിഎഫിനാണ് നേട്ടമാവുന്നത്.

വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണർകാട്‌, പുതുപ്പള്ളി, മീനടം, അയർക്കുന്നം എന്നിങ്ങനെ എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ മീനടവും അയർക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ. ബാക്കി ആറും എൽഡിഎഫ് ഭരണമാണ്. പക്ഷേ മറുനാടൻ മലയാളി അഭിപ്രായ സർവേയിൽ എട്ടുപഞ്ചായത്തിലും യുഡിഎഫിന് ലീഡ് ഉണ്ട്. സർവേയിലെ 17 ശതമാനം വോട്ടിന്റെ മാർജിന് എന്നാൽ മിനിമം 25,000ത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിക്കുമെന്നാണ് സൂചനയുള്ളത്.

സർവേ ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ചാണ്ടി ഉമ്മൻ - യു.ഡി.എഫ് - 52
ജെയ്ക്ക് സി തോമസ് എൽ.ഡി.എഫ്- 35
ലിജിൻ ലാൽ- എൻ.ഡി.എ- 7
മറ്റുള്ളവർ- 4
നോട്ട- 2

മികച്ച സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിനും യുഡിഎഫിന്റെ ചാണ്ടി ഉമ്മന് ഒപ്പമാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും. മുൻ എംഎൽഎ ഉമ്മൻ ചാണ്ടിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. അതായത് സഹതാപമല്ല, കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് പുതുപ്പള്ളിയിൽ വോട്ട് വീഴുന്നത് എന്നാണ് സർവേ വ്യക്തമാക്കുന്നത്.

പുതുപ്പള്ളിയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 1970ൽ 26ാം വയസ്സിൽ ഉമ്മൻ ചാണ്ടി മണ്ഡലം പിടിച്ചെടുത്തത് മുതൽ മറ്റൊരാൾക്കും ഇവിടെ ജയിക്കാനായിട്ടില്ല. 1957ലും 60ലും പി സി ചെറിയാനിലൂടെ പുതുപ്പള്ളി നിലനിർത്തിയ കോൺഗ്രസിനെ, 65ലും 67ലും നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടു. സിപിഎമ്മിലെ ഇഎം ജോർജായിരുന്നു എതിരാളി. 70ൽ ഹാട്രിക്കിന് ശ്രമിച്ച ജോർജിനെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയ ഉമ്മൻ ചാണ്ടിക്ക് 2021 വരെയും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

1970ലെ കന്നിയങ്കത്തിലെ ഭൂരിപക്ഷം 7,288 വോട്ടായിരുന്നെങ്കിൽ, 2016ൽ എസ്എഫ്ഐ നേതാവ് ജെയ്ക് സി തോമസിനോട് ഏറ്റുമുട്ടിയപ്പോൾ ഭൂരിപക്ഷം 27,092 ആയിരുന്നു. പക്ഷേ കഴിഞ്ഞ തവണ ഭൂരിപക്ഷം  9,044 ലേക്കു താഴ്ന്നു. 2011 മുതൽ ബിജെപിയുടെ വോട്ടുശതമാനത്തിൽ വർധനയുണ്ട്. 2006ൽ 3.05 ശതമാനത്തിൽനിന്ന് 2011ൽ 5.71 ശതമാനവും, 2016ൽ 11.93 ശതമാനമായും ഉയർന്നു. എന്നാൽ, 2021ൽ അത് 8.87 ശതമാനമായി താഴ്ന്നു. ഇപ്പോൾ ബിജെപിയുടെ വോട്ട് വിഹിതം അതിലും താഴെപ്പോവുമെന്നാണ് മറുനാടൻ സർവേ സൂചിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ 2016ലെ വിജയത്തോട് സാമ്യമുള്ള വിജയത്തിലേക്ക് മകൻ ചാണ്ടി ഉമ്മനും കടക്കുകയാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

സർവേ നടത്തിയത് ഇങ്ങനെ

മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടൻ സർവേയെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ശരിയായിരുന്നു. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ രീതിയായ ഡബിൾ ബ്ലൈൻഡ് റാൻഡം സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിനല്ലാതെ, റാൻഡമായി ആളുകൂടുന്ന സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. ജാതി മതഭേദമന്യേ- പ്രായ, ലിംഗഭേദമില്ലാതെ ജനം ഇടപെടുന്ന ഇത്തരം സ്ഥലങ്ങളിൽനിന്ന് ഉയരുന്ന അഭിപ്രായ പ്രകടനം ഒരു സമൂഹത്തിന്റെ പരിഛേദം ആവാമെന്നതാണ്‌ തെരഞ്ഞെടുപ്പ് വിശകലന ശാസ്ത്രം.

നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണത്തിന്റെ ഭാഗമായി വന്ന സഹതാപ തരംഗം, മത-സാമുദായിക ഘടകങ്ങൾ, സ്ഥാനാർത്ഥിയുടെ മികവ്, പിണറായി സർക്കാറിന്റെ പ്രകടനം, പ്രതിപക്ഷത്തിന്റെ പ്രകടനം, മണ്ഡല വികസനം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സർവേ ടീം വോട്ടർമാരുടെ സർവേയ്ക്ക് തയ്യാറെടുത്തത്.

പുതുപ്പള്ളി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലായി പതിനായിരത്തോളം ആളുകളിൽ നിന്ന് വിവരം എടുത്താണ് സർവേ നടത്തിയത്. ഇതിനുപുറമേ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും വിവരങ്ങൾ എടുത്തിട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകൻ എം റിജുവാണ് സർവേ വിശകലനം ചെയ്ത് നിഗമനത്തിൽ എത്തിയത്. മറുനാടൻ ചീഫ് റിപ്പോർട്ടർ ആർ പിയൂഷിന്റെ നേതൃത്വത്തിലുള്ള ടീം വിവരങ്ങൾ ശേഖരിച്ചു. ബസ് സ്റ്റാൻഡുകളിലും,  ചന്തകളിലും, പാർക്കുകളിലും, നഗരചത്വരങ്ങളിലും, ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്.

സ്ത്രീകളുടെയും വയോധികരുടെ അഭിപ്രായം അറിയാൻ വീടുകളിൽ നേരിട്ട് ചെന്നും സർവേ നടത്തിയിട്ടുണ്ട്. അതുപോലെ തെരഞ്ഞെടുക്കപ്പെട്ട കോളജുകളിലും സർവേ നടന്നു. ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല എന്നതും വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP