Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

അതിതീവ്ര മഴ; കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ ഒലിച്ചുപോയി; റോഡുകൾ തോടുകളായി; പുഴകളെല്ലാം കരകവിയുന്നു; ഡാമുകളും പരമാവധി സംഭരണ ശേഷിയിലേക്ക്; ഇടുക്കിയിലും പത്തനംതിട്ടയിലും റിക്കോർഡ് മഴ; തിരുവനന്തപുരത്തും പേമാരി തന്നെ; ഭയന്ന് വിറച്ച് മധ്യകേരളവും തെക്കൻ ജില്ലകളും; സങ്കീർണ്ണത കൂട്ടാൻ വീണ്ടും ന്യൂനമർദ്ദം; കേരളത്തെ കാത്തിരിക്കുന്നത് 2018ലേതിലും വലിയ പ്രളയമെന്ന് മുന്നറിയിപ്പ്

അതിതീവ്ര മഴ; കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ ഒലിച്ചുപോയി; റോഡുകൾ തോടുകളായി; പുഴകളെല്ലാം കരകവിയുന്നു; ഡാമുകളും പരമാവധി സംഭരണ ശേഷിയിലേക്ക്; ഇടുക്കിയിലും പത്തനംതിട്ടയിലും റിക്കോർഡ് മഴ; തിരുവനന്തപുരത്തും പേമാരി തന്നെ; ഭയന്ന് വിറച്ച് മധ്യകേരളവും തെക്കൻ ജില്ലകളും; സങ്കീർണ്ണത കൂട്ടാൻ വീണ്ടും ന്യൂനമർദ്ദം; കേരളത്തെ കാത്തിരിക്കുന്നത് 2018ലേതിലും വലിയ പ്രളയമെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുന്നിലുള്ളത് വലിയ ദുരന്തമെന്ന് മുന്നറിയിപ്പ്. കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായി. കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി 7 പേരെ കാണാതായി. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായി മൂന്ന് വീടുകൾ ഒലിച്ചുപോയതെന്നാണു റിപ്പോർട്ട്. പത്തനംതിട്ടയിലും ഡാമുകൾ നിറഞ്ഞു കവിയുന്നു. ഇടുക്കിയിലും മഴയ്ക്ക് ശമനമില്ല. ആലുവയും ചാലക്കുടിയും എല്ലാം ഭീതിയിൽ. മലബാറിലും മലയോരം ഭയന്ന് വിറിക്കുകയാണ്.

അതിനിടെ കോട്ടയത്തേക്ക് വരുന്നത് സമാനതകളില്ലാത്ത മലവെള്ളമാണെന്ന് പൂഞ്ഞാറിൽ നിന്ന് ഷോൺ ജോർജ് മുന്നറിയിപ്പ് നൽകുന്നു. വരാൻ പോകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പുമായി ഷോണിന്റെ ഓഡിയോ വൈറലാകുകയാണ്. കോട്ടയത്തെ താഴ്ന്ന പ്രദേശത്തുള്ളവർക്കെല്ലാം അപായ സൂചനയാണ് ഷോൺ നൽകുന്നത്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് സർക്കാരും തിരിച്ചറിയുന്നു. കേരള തീരത്ത് ന്യൂനമർദ്ദവും രൂപപ്പെടുന്നു. ശമനമില്ലാതെ മഴ തുടരുമ്പോൾ 2018ലേതിനേക്കാൾ വലിയ ദുരന്ത സാഹചര്യമാണ് തെളിയുന്നത്.

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടി മൂന്ന് വീടുകൾ ഒലിച്ചുപോയി. ഏഴ് പേരെ കാണാതായി. കൂട്ടിക്കൽ അടക്കം കോട്ടയം ജില്ലയുടെ കിഴക്കന്മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ സഹായം തേടി. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളിൽ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം - അടിവാരം മേഖലയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയിൽ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.

തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടുണ്ടായി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. പൂഞ്ഞാർ, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. പൂഞ്ഞാർ തെക്കേക്കരയിൽ മാത്രം കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളിൽ മഴ പെയുതവെന്നാണ് പറയുന്നത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. കൈത്തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. പത്തനംതിട്ടയിൽ മൂന്ന് മണിക്കൂറിൽ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റർ മഴ ജില്ലയിൽ ലഭിച്ചു. നിലവിൽ മഴക്ക് കുറവുണ്ട്. പമ്പയിലും അച്ചൻകോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അച്ചൻകോവിൽ ആറ്റിലാണ് ഏറ്റവും കൂടുതൽ ജലനിരപ്പുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കൊല്ലത്തിന്റെ മലയോര മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ മഴ തുടരുന്നുണ്ട്. നഗരത്തിലും രാവിലെ ശക്തമായ മഴയുണ്ടായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ മരം കടപുഴകിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മഴ ശക്തമായി തന്നെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോട്ടയത്ത് അതിപ്രളയം

കോട്ടയത്ത് ഉരുൾപൊട്ടലിനെ തുടർന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. കുട്ടനാട്ടും പ്രളയഭീതിയിലേക്ക് മാറുകയാണ്. റോഡുകളെല്ലാം തോടുകളെ പോലെയായിട്ടുണ്ട്.

മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്‌വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.

കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയംഎരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയംഎരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.

പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ വരിക്കാനി എസ്എൻ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. മന്നം ഭാഗത്ത് ആൾ താമസം ഇല്ലാത്ത വീട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.

കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP