Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ഇടതുമുന്നണിയുടെ ഇത്തവണത്തെ താരപ്രചാരകൻ പിണറായി തന്നെ; റാലികളും പൊതുസമ്മേളനങ്ങൾക്കുമൊപ്പം വോട്ടർമാരോട് നേരിട്ട് സംവദിക്കുന്ന പരിപാടികളുമായി മുഖ്യമന്ത്രി പ്രചാരണത്തിൽ സജീവമാകുന്നു; വിഎസും കളത്തിലിറങ്ങിയതോടെ ആശ്വാസത്തിൽ സിപിഎം സ്ഥാനാർത്ഥികൾ; യെച്ചൂരിയും വൃന്ദാകാരാട്ടം അടങ്ങുന്ന കേന്ദ്ര നേതാക്കളും കൂട്ടത്തോടെ കേരളത്തിലേക്ക്; പിണറായി 'പോസ്റ്റർ ബോയ്' ആയശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

ഇടതുമുന്നണിയുടെ ഇത്തവണത്തെ താരപ്രചാരകൻ പിണറായി തന്നെ; റാലികളും പൊതുസമ്മേളനങ്ങൾക്കുമൊപ്പം വോട്ടർമാരോട് നേരിട്ട് സംവദിക്കുന്ന പരിപാടികളുമായി മുഖ്യമന്ത്രി പ്രചാരണത്തിൽ സജീവമാകുന്നു; വിഎസും കളത്തിലിറങ്ങിയതോടെ ആശ്വാസത്തിൽ സിപിഎം സ്ഥാനാർത്ഥികൾ; യെച്ചൂരിയും വൃന്ദാകാരാട്ടം അടങ്ങുന്ന കേന്ദ്ര നേതാക്കളും കൂട്ടത്തോടെ കേരളത്തിലേക്ക്; പിണറായി 'പോസ്റ്റർ ബോയ്' ആയശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇ.കെ നായനാർക്കുശേഷമുള്ള കഴിഞ്ഞ 20 വർഷത്തോളം കേരളത്തിൽ സിപിഎമ്മിന്റെ താര പ്രചാരകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. വി എസ് അച്യുതാനന്ദൻ. കഴിഞ്ഞ രണ്ടുലോക്സഭാ തെരഞ്ഞെടുപ്പുകളിലും, നിയസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന്റെ ഏറ്റവും വലിയ ക്രൌഡ് പുള്ളർ വി എസ് ആയിരുന്നു. നീട്ടിയും കുറുക്കിയുമുള്ള ആ സുപ്രസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തിലെ, കൂരമ്പുപോലുള്ള പരിഹാസങ്ങളും വിമർശനങ്ങളും എന്നും അണികൾക്ക് ആവേശമായിരുന്നു. വിഎസിന്റെ വാക്കുകൾ ജനം സംഗീതംപോലെ ആസ്വദിച്ച ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് പാർട്ടിയുടെയും ഭരണത്തിന്റെയും പൂർണനിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സിപിഎമ്മിന്റെ താര പ്രചാരകനും പിണറായി തന്നെയാണ്.

അരനൂറ്റാണ്ടിലേറെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് പിണറായി വിജയൻ ഒരു പൊതുതെരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം കൊടുക്കുന്നത്. പിണറായി മുഖ്യമന്ത്രിയായ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും എൽഡിഎഫിന്റെ താരപ്രചാരകൻ വി എസ് ആയിരുന്നു. എന്നും നായനാരുടെയും വിഎസിന്റെ തണലിൽ രണ്ടാമതായിരുന്നു പിണറായി നിന്നിരുന്നത്. മാത്രമല്ല വിഭാഗീയതയും ലാവലിൻ കേസും കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് അദ്ദേഹം ഒട്ടും ജനപ്രിയനായിരുന്നില്ല. പുഞ്ചിരിക്കുക പോലുമില്ലാത്ത മുരടൻ പാർട്ടി സെക്രട്ടറിയുടെ ഇമേജാണ് മാധ്യമങ്ങൾ അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്. എന്നാൽ മുഖ്യമന്ത്രിയായ ശേഷം പ്രളയവും ശബരിമലയുമൊക്കെയായി പിണറായിയുടെ പ്രതിച്ഛായ വളരെ പെട്ടെന്ന് പാർട്ടിക്കകത്ത് ഉയർന്നു. ശബരിമല പ്രക്ഷോഭങ്ങളെ തുടർന്ന് എൽഡിഎഫ് നടത്തിയ പൊതുയോഗങ്ങളിൽ വൻ ജനാവലിയാണ് പിണറായിയുടെ പ്രസംഗം കേൾക്കാനായി എത്തിയത്. അതേസമയം വിഎസിനാവട്ടെ പഴയ ഇമേജ് നിലനിർത്താനും ആയിട്ടില്ല. പിണറായി ആദ്യമായി മുഖ്യപ്രചാരകനായ ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് സിപിഎം സീറ്റ് നിലനിർത്തിയത് അദ്ദേഹത്തിന് ആതമവിശ്വാസം പകരുന്ന ഘടകം കൂടിയാണ്. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടതോടെ സിപിഎം കേന്ദ്രനേതൃത്വത്തിലും ഇപ്പോൾ താരം പിണറായി തന്നെയാണ്. സിപിഎം കേന്ദ്ര നേതാക്കളായ യെച്ചൂരിയും, കാരാട്ടം, വൃന്ദകകാരാട്ടും, മണിക്ക് സർക്കാറും അടക്കമുള്ളവരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തും.

ഇത്തവണത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തു വോട്ടർമാരോടു നേരിട്ടു സംവദിക്കുന്നതടക്കമുള്ള വിപുലമായ പരിപാടികളാണ് പിണറായിക്കായി എൽഡിഎഫ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും വിളിച്ചുചേർക്കുന്ന ബൂത്ത് ഭാരവാഹികളുടെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ആദ്യ യോഗം നാളെ ചാലക്കുടി മണ്ഡലത്തിൽ നടക്കും. സിപിഎം. ബൂത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങളിലാണ് ഓരോ പാർലമെന്റ് മണ്ഡലത്തിലും പിണറായി വിജയന്റെ സാന്നിധ്യമുണ്ടാകുക. ഇതിനു മുന്നോടിയായി വോട്ടർമാരെ നേരിട്ടുകണ്ട് അവരുടെ പ്രശ്‌നങ്ങൾ ശേഖരിക്കാൻ പാർട്ടി ഘടകങ്ങൾക്കു നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരു പ്രവർത്തകൻ കുറഞ്ഞത് 10 വീടെങ്കിലും സന്ദർശിക്കണം. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിനിധികൾ വീടുകളിലെത്തി സ്ത്രീകളെ കണ്ട് വിവരശേഖരണം നടത്തും.

ബൂത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം. തെരഞ്ഞെടുപ്പിനു മുമ്പ് താഴേത്തട്ടിൽ പാർട്ടി നടത്തുന്ന ജനസമ്പർക്കം എന്ന നിലയിലാണ് പരിപാടി. വാട്‌സ്ആപ് ഗ്രൂപ്പുകൾ വഴിയും വിവരശേഖരണം നടത്തും. അതതു പ്രദേശത്തെ പ്രശ്‌നങ്ങൾ മനസിലാക്കിയശേഷം അതുസംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് ബൂത്ത് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ മണ്ഡലത്തിലെയും യോഗങ്ങൾ. ഈ മാസം 20 നകം എൽ.ഡി.എഫ്. കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കും. സിഐ.ടി.യു. ഉൾപ്പെടെയുള്ള എല്ലാ ഇടത് ട്രേഡ് യൂണിയനുകളുടെയും പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനം തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു നൽകാനും സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ ശക്തമായ സൈബർ പ്രചാരണവും ഇടതുമുന്നണി ലക്ഷ്യമിടുന്നുണ്ട്. ഇതിലും പിണറായി തന്നെയാണ് പോസ്റ്റർ ബോയ്.

അതേസമയം ഇത്തവണ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പൊതുവെ കരുതിയിരുന്ന വി എസ് അച്യുതാനന്ദൻ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് 95ാ മത്തെ വയസ്സിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് സിപിഎമ്മിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഇടതുസ്ഥാനാർത്ഥി എ.എം ആരിഫിന്റെ പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു വിഎസിന്റെ പ്രചാരണത്തുടക്കം. ജനത്തെ കണ്ടതോടെ ആവേശം കയറിയ വി എസ് കോൺഗ്രസിനെയും ബിജെപിയെയും തന്റെ സ്വസിദ്ധമായ ശൈലിയിൽ നിശിതമായി വിമർശിക്കുകയും ചെയ്തു. വലിയ ആരവങ്ങളോടെയാണ് പുന്നപ്ര - വയലാർ സമരനായകനെ ജനം സ്വീകരിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ നിരവധി പൊതുയോഗങ്ങളിൽ വി എസ് പങ്കെടുക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചിട്ടുണ്ട്.

.ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനം നടത്തിയാണ് വി എസ് കത്തിക്കയറിയത്. രാജ്യം അതീവഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നരേന്ദ്ര മോദിക്ക് കീഴിൽ സാമ്പത്തിക രംഗം താറുമാറായയെന്നും വി എസ് പറഞ്ഞു. അതിർത്തിയിൽ പട്ടാളക്കാർ സുരക്ഷിതരല്ലാതായി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശിഥിലമായി. വൻകിട കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീറെഴുതി നൽകിയ മോദി കമ്മീഷൻ ഏജന്റായി മാറിയെന്നും വി എസ് വിമർശിച്ചു. തീവ്രഹിന്ദുത്വവാദികളുടെ കളിപ്പാവയായ നരേന്ദ്ര മോദി ഹിന്ദുരാഷ്ട്രം സൃഷ്ടിച്ചു രാജ്യത്ത് മതത്തിന്റെ പേരിൽ കലാപത്തിനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തെ കട്ടുമുടിക്കുന്നവർക്കെതിരെ രംഗത്തിറങ്ങണമെന്നും അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ആഹ്വാനം ചെയ്തപ്പോൾ പ്രവർത്തകർ ആവേശത്തോടെ ആരവം മുഴക്കി.

ബാലകൃഷ്ണപ്പിള്ളയെ അടക്കം എൽഡിഎഫിൽ എടുത്തതിന് കടുത്ത അതൃപ്തിയുള്ള വി എസ് കഴിഞ്ഞ കുറച്ചുനാളായി പാർട്ടി വേദിയിൽ സജീവമല്ല. പക്ഷേ നിരന്തരമായി പാർട്ടി ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കുന്ന സമീപനവും അടുത്തകാലത്തായി അദ്ദേഹം എടുക്കാറില്ല. എന്നാലും ആലപ്പാട് സമരവും ഐസ്‌ക്രീം കേസും അടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന്റെ പൊതുനിലപാടിൽനിന്ന് ഭിന്നമായി തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാനും അദ്ദേഹം മടിച്ചില്ല.സിപിഎം ഔദ്യോഗിക നേതൃത്വത്തിന് ഇപ്പോഴും വിഎസിനോട് വലിയ താൽപ്പര്യം ഒന്നുമില്ലെങ്കിലും, ഒരു ക്രൗഡ് പുള്ളർ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് പ്രയോജനപ്പെടുമെന്നാണ് അവർ കരുതുന്നത്.ഇത്തവണത്തെ പ്രചാരണ പരിപാടികളിൽ ആരോഗ്യം അനുവദിക്കുന്ന വിധത്തിൽ സജീവമാകണെമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ പി ജയരാജനും നേരിട്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് വി എസ് പ്രചാരണ രംഗത്ത് ഇറങ്ങിയത്. മലബാറിലെ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ വിഎസിനെ പങ്കെടുപ്പിക്കാനാണ് ഇപ്പോൾ പാർട്ടി ആലോചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP