Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ

കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ പ്രൊഫസർ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിലാണ്. നായകൻ ദിലീപ് ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ തിരിച്ചെത്തിയെങ്കിലും സംവിധായകൻ രാമചന്ദ്രബാബു ഇപ്പോഴും ബാങ്കോക്കിൽ കുടുങ്ങി കിടക്കുകയാണ്. രണ്ടരക്കോടിയുടെ കടം കൊടുത്ത് തീർത്താൽ മാത്രമേ അവർക്ക് മടങ്ങാനാവൂ. പണം കടം വാങ്ങിയവരുടെ കൈയിൽ സംവിധായകന്റേയും സാങ്കേതിക വിദഗ്ധരുടേയും പാസ് പോർട്ട് കുടുങ്ങിയതാണ് എല്ലാ ്പ്രശ്‌നങ്ങൾക്കും കാരണം. സിനിമയുടെ നിർമ്മാതാവ് സനൽ തോട്ടത്തിലിന്റെ കൈയിൽ കാശില്ലാത്തതു കൊണ്ട് പ്രശ്‌ന പരിഹാരവും നടക്കുന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സജീവ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും പ്രശ്‌ന പരിഹാര ഫോർമുല ആയിട്ടില്ല. നിർമ്മാതാവ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ഇതിന് കാരണമെന്ന് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

കോടതിയിൽ നിന്ന് ജാമ്യ വ്യവസ്ഥയിൽ ഇളവ് വാങ്ങിയാണ് ദിലീപ് ബാങ്കോക്കിൽ പോയത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ തന്നെ പ്രശ്‌നങ്ങൾ വ്യക്തമായി. ദിലീപ് പലവിധത്തിൽ സഹായങ്ങൾ ചെയ്താണ് ഷൂട്ടിങ് മുമ്പോട്ട് കൊണ്ടു പോയത്. പ്രൊഫസർ ഡിങ്കൻ വൻ വിജയമാകുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ഷൂട്ടിങ് പൂർത്തിയായപ്പോഴാണ് ബാങ്കോക്കിൽ ഉണ്ടായ മറ്റ് കടങ്ങളെ കുറിച്ച് എല്ലാവരും അറിയുന്നത്. ഇതിനിടെ തന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവുകൾ ചൂണ്ടിക്കാട്ടി ദിലീപ് കൊച്ചിയിലേക്ക് മടങ്ങി. കൂടുതൽ സമയം അവിടെ നിൽക്കാൻ ദിലീപിന് നിയമപരമായ പ്രശ്‌നങ്ങളുണ്ട്. ഇതോടെയാണ് സംവിധായകൻ രാമചന്ദ്രബാബുവും മറ്റും ബാങ്കോക്കിൽ ഒറ്റപ്പെട്ടത്. വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇടപെടുകയും ചെയ്തു. ഇതോടെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞതും.

സനൽ തോട്ടത്തിൽ കടം വാങ്ങിയും മറ്റുമാണ് ചിത്രത്തിന്റെ പ്രാരംഭ പരിപാടികൾ തുടങ്ങിയത്. രണ്ട് കോടി തൃശൂരിലെ ഫിനാൻസറുടെ കൈയിൽ നിന്നാണ് വാങ്ങിയത്. ഇതിന് ശേഷം നാല് കോടിയോളം ചെലവായി. ഇതെല്ലാം കടമായിരുന്നു. ഇനി കൈയിൽ പണമില്ല. ഈ സാഹചര്യത്തിൽ സിനിമയ്ക്കു വേണ്ട ബാക്കി തുക മുടക്കാൻ തൃശൂരിലെ ഫിനാൻസർ തയ്യാറുമാണ്. എന്നാൽ സിനിമ തിയേറ്ററിലെത്തിയാൽ കിട്ടുന്ന ആദ്യ കളക്ഷനെല്ലാം ഇയാൾ കൊണ്ടു പോകും. മുടക്കു മതലും ലാഭവും പലിശയും അടക്കം. ഇതിനോട് സഹകരിക്കാനാണ് സനൽ തോട്ടത്തോടെ സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെടുന്നത്. സിനിമയുടെ ബാക്കി നിർമ്മാണം ഏറ്റെടുക്കാൻ പലതും തയ്യാറാണ്. എന്നാൽ ചിത്രം വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്. അതുകൊണ്ട് തന്നെ നിർമ്മാണം താൻ തന്നെ ചെയ്യുമെന്നാണ് സനൽ തോട്ടത്തിന്റെ നിലപാട്. എന്നാൽ കൈയിൽ കാശുമില്ല. ഇതോടെയാണ് ഡിങ്കൻ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയാത്ത വിധം പ്രശ്‌നങ്ങളിൽ വീഴുന്നത്.

ബാങ്കോക്കിൽ അണിയറ പ്രവർത്തകരെ എത്തിച്ച സ്‌പോൺസറുടെ കൈയിലാണ് പാസ്‌പോർട്ടും മറ്റ് കാര്യങ്ങളും. ഇവിടെ സാമ്പത്തിക പ്രശ്‌നം തീർക്കാതെ പാസ്‌പോർട്ട് സ്‌പോൺസർ വിട്ടു കൊടുക്കില്ല. ഇതാണ് രാമചന്ദ്രബാബുവിനേയും മറ്റും കുടുക്കുന്നത്. ഇതിനുള്ള പണം അതിവേഗം കണ്ടെത്താനുള്ള ശ്രമമാണ് സനൽ തോട്ടം ചെയ്യുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാം ശരിയാകുമെന്നാണ് സനൽ തോട്ടത്തിന്റെ ആത്മവിശ്വാസം. എന്നാൽ പണം കണ്ടെത്താതെ ഒന്നും തീരില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസേസിയേഷൻ തിരിച്ചറിയുന്നു. നിർമ്മാണം ഏറ്റെടുക്കാൻ തയ്യാറായവർക്ക് സിനിമ വിട്ടു കൊടുക്കേണ്ടി വരുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഡിങ്കൻ തുടങ്ങിയത് മുതൽ പ്രശ്‌നമാണ്. ആദ്യ ഷെഡ്യൂളിന് പിന്നാലെയാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതോടെ സിനിമ നടക്കുമോ എന്ന് പോലും സംശയമായി. രാമലീല വിജയിച്ചതോടെ വീണ്ടും പ്രതീക്ഷയായി. രാമചന്ദ്രബാബുവും ടീമും തിരിക്കഥയിൽ മാറ്റങ്ങൾ വരുത്തി ഡിങ്കനുമായി മുന്നോട്ട് പോയി. കമാരസംഭവത്തിന് ശേഷം അഭിനയിക്കാൻ ദിലീപും തയ്യാറായി. വിദേശ ഷൂട്ടിംഗിന് കോടതിയുടെ സമ്മതം കിട്ടിയപ്പോൾ രാമചന്ദ്രബാബു പ്രതീക്ഷയിലായി. ബാങ്കോക്കിൽ സംഘട്ടനവും മറ്റും ഷൂട്ട് ചെയ്തു. ത്രിഡി സിനിമ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയും വന്നു. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നത്. സനൽ തോട്ടത്തിൽ സഹകരിച്ചില്ലെങ്കിൽ സിനിമ തന്നെ നിന്നു പോകുമെന്ന അവസ്ഥയാണ് ഇപ്പോൾ. ഇത് ദിലീപിനും തിരിച്ചടിയാകും. ഏറെ ദിവസങ്ങൾ ഡിങ്കന്റെ ഷൂട്ടിംഗിന് വേണ്ടി ദിലീപ് മാറ്റി വച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമ നിലയ്ക്കുന്നത് ദിലീപിനും ഉൾക്കൊള്ളാൻ കഴയില്ല.

ഈ സാഹചര്യത്തിലാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷനും മറ്റും സജീവ ഇടപെടൽ നടത്തുന്നത്. ഫെഫ്കയും പ്രശ്‌നത്തിൽ ഇടപെട്ടു. ദിലീപിനെ നായകനാക്കി തുടങ്ങിയ പ്രൊഫ. ഡിങ്കൻ എന്ന സിനിമ അനൗൺസ് ചെയ്തതിന് ശേഷം ഡിങ്കവികാരം വ്രണപ്പെട്ടു എന്നു പറഞ്ഞ് പലരും തെരുവിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ദിലീപ് നടിയെ ആക്രമിച്ച കേസിൽ അകത്താകുകയും ചെയ്തു. ഇതോടെ അവതാളത്തിലായ സിനിമ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൂട്ടിങ് തുടങ്ങിയിരുന്നു. ഇതിന് ശേഷം ആലപ്പുഴയിലെ ഷെഡ്യൂൾ പൂർത്തിയാക്കി വിദേശത്ത് അടക്കം ചിത്രീകരണം തുടങ്ങുകയായിരുന്നു. പ്രൊഫ. ഡിങ്കന്റെ സംവിധായകനും ഛായാഗ്രാഹകനുമടക്കം പത്തോളം സാങ്കേതിക പ്രവർത്തകരാണ് ഷൂട്ട് തീർന്നിട്ടും നാട്ടിലെത്താനാവാതെ ബാങ്കോക്കിൽ ഹോട്ടലിൽ കുടുങ്ങിയത്. ചിത്രീകരണത്തിനിടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വൈകുന്നതാണ് പ്രശ്‌നകാരണം.

20-24 ദിവസത്തെ ചിത്രീകരണം ലക്ഷ്യമിട്ടാണ് ഷൂട്ടിങ് സംഘം ബാങ്കോക്കിലേക്ക് തിരിച്ചതെന്നും 44 ദിവസത്തോളം ഷൂട്ടിങ് നീണ്ടുപോയതിനെ തുടർന്നുള്ള ചില പ്രശ്‌നങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നാണ് അറിയുന്നത്. ഡിങ്കന്റെ അവസാന ഷെഡ്യൂളാണ് ബാങ്കോങ്കിൽ നടക്കുന്നത്. ഷൂട്ടിംഗിനാവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിനുണ്ടായ കാലതാമസവും ചിത്രീകരണം നീളുന്നതിന് കാരണമായെന്നാണ് നിർമ്മാതാവ് പറയുന്നത്. അതിസാഹസിക മാജിക് രംഗങ്ങൾ അടക്കം പ്രൊഫ. ഡിങ്കന് വേണ്ടി ചിത്രീകരിക്കേണ്ടി വന്നിരുന്നു. ഇതിനായി ഹെലികോപ്ടർ അടക്കം ഉപയോഗിച്ചിരുന്നു. ഹെലികോപ്റ്റർ പ്രയോജനപ്പെടുത്തി ഏതാനും രംഗങ്ങൾകൂടി ചിത്രീകരിക്കാനുണ്ടെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിക്കാത്തതിലാണ് ബാങ്കോക്കിൽ വൈകുന്നതെന്നുമായിരുന്നു ഹോട്ടലിൽ കഴിയുന്ന ഛായാഗ്രാഹകൻ കെ പി നമ്പ്യാതിരിയുടെയും സംവിധായകൻ രാമചന്ദ്രബാവിന്റെയും പ്രതികരണം. എന്നാൽ സാമ്പത്തികമാണ് വിഷയമെന്നാണ് മറുനാടന്റെ അന്വേഷണം വ്യക്തമാക്കുന്നത്.

ദിലീപ് മജീഷ്യന്റെ വേഷത്തിൽ എത്തുന്ന സിനിമ ത്രീഡി ചിത്രമായാണ് ഒരുക്കുന്നത്. കോടതിയിൽ നിന്ന് പ്രത്യേകാനുമതി നേടിയാണ് ഒന്നര മാസത്തിലേറേ നീളുന്ന ഷൂട്ടിംഗിനായി ദിലീപ് ബാങ്കോക്കിൽ എത്തിയത്. പ്രൊഫ. ഡിങ്കൻ സംവിധാനം ചെയ്യുന്നത് കെ രാമചന്ദ്രബാബുവാണ്. റാഫിയാണ് തിരക്കഥ നിർവഹിക്കുന്നത്. ബാങ്കോക്ക് ഷെഡ്യൂളിൽ കെച്ച കെംബഡിക്കെ ഒരുക്കുന്ന വൻ ആക്ഷൻ രംഗങ്ങളും ചിത്രീകരിച്ചു. ഇതിനെല്ലാം വേണ്ട സംവിധാനങ്ങൾ ഒരുക്കലാണ് ചിത്രീകരണം നീണ്ടുപോകാൻ ഇടയാക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നമിതാ പ്രമോദാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, ശ്രിന്ദ അർഹാൻ, റാഫി, കൊച്ചു പ്രേമൻ, കൈലാസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ശങ്കർ ചിത്രം 2.0 യ്ക്കു പിന്നിൽ പ്രവർത്തിച്ച സംഘമാണ് ഡിങ്കന്റെ ത്രീഡി ചുമതല ഏറ്റെടുക്കുന്നത്.

3ഡിയിൽ തന്നെ ഷൂട്ട് ചെയ്ത റിലീസ് ചെയ്ത് റിലീസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് നേരത്തേ ഷൂട്ടിങ് ആരംഭിച്ച ചിത്രം ദിലീപിന്റെ ജയിൽ വാസത്തെ തുടർന്ന് മുന്നോട്ടുപോകാനാകാതെ പ്രതിസന്ധിയിലാകുകയായിരുന്നു. എന്നാൽ ആദ്യം ചിത്രീകരിച്ച രംഗങ്ങൾ ഒഴിവാക്കി വീണ്ടും ചിത്രീകരണം നടത്തുകയാണ് പിന്നീട് ചെയ്തത്. വിചാരിച്ച പെർഫെക്ഷനിൽ ആ രംഗങ്ങൾ എത്താത്തതും തിരക്കഥയിലെ മാറ്റവുമെല്ലാം ഇതിന് കാരണമായി. ന്യൂ ടിവിയുടെ ബാനറിലാണ് സനൽ തോട്ടം സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു മാജിക്കിലൂടെ ലോകത്തെ തന്നെ അമ്പരപ്പിക്കാൻ ശ്രമിക്കുന്ന ഒരു മജീഷ്യന്റെ ശ്രമം പരാജയപ്പെടുന്നതും അത് ജനങ്ങളെ ബാധിക്കുന്നതും അതിനെ മറികടക്കാൻ മജീഷ്യൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP