Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്‌ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ

വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്‌ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാൻ പ്രതി ഒരുക്കമായിരുന്നില്ല. ഒടുവിൽ അന്വേഷണ സംഘത്തലവനായ ഡിവൈ എസ് പി ടി ചന്ദ്രൻ പ്രതിയോടു ചോദിച്ചു ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആര്? പ്രതിയോടുള്ള ഈ ചോദ്യം നിർണ്ണായകമായി. അങ്ങനെയാണ് കേസിന് തുമ്പുണ്ടാകുന്നത്. അങ്ങനെ നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. തടവ് ശിക്ഷ വിധിച്ച് കോടതി കുറ്റകൃത്യത്തിന്റെ വാപ്തിയും ചൂണ്ടിക്കാട്ടുന്നു. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്. 2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊല പാതകം നടന്നത്.

പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം പ്രതി അയൽവാസിയായ നെല്ലിയമ്പം കായ ക്കുന്ന് കുറുമക്കോളനിയിലെ അർജ്ജുൻ അറസ്റ്റിലാവുന്നത്. അർജുൻ കുറ്റക്കാരനെന്ന് കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഫെബ്രുവരി ആദ്യവാരം തുടങ്ങി വിസ്താരം കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി രണ്ടിൽ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത് . കൊലപാതകത്തിന് വധശിക്ഷയും മോഷണത്തിന് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഡിവൈഎസ്‌പി എ പി ചന്ദ്രൻ സി ഐ അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. അന്വേഷണം വഴിമുട്ടിയപ്പോഴായിരുന്നു ഡിവൈഎസ് പി അതിനിർണ്ണായക ചോദ്യം ചോദിച്ചത്. പ്രതി അർജ്ജുനാണെന്ന് ഏറെ കുറെ ഉറപ്പിച്ച ശേഷമായിരുന്നു ആ ഇടപെടൽ.

കേനിചിറ സിഐ സതീഷിനായിരുന്നു ലോക്കൽ പരിശോധന ചുമതല. അതുകൊണ്ട് തന്നെ അർജുനനെ പല തവണ സി ഐ സതീഷ് ചോദ്യം ചെയ്തിരുന്നു. അങ്ങനെ പലരും ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആര്? എന്ന് ഡിവൈഎസ് പി ചോദിച്ചത്. ഉത്തരം സതീഷ് എന്നായി. ഉടനെ ഡിവൈഎസ്‌പി അർജുനന്റെ മനസറിയാൻ സതീഷിനെ ചുമതലപ്പെടുത്തി. ഒറ്റക്ക് ഒരു റൂമിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന്റെ അവസാനം അർജുൻ പൊട്ടിക്കരഞ്ഞു. അച്ഛന്റെ അപ്രതീക്ഷിത വേർപാടും അമ്മയുടെ മനോരോഗവും ഒക്കെ പറഞ്ഞ് കരഞ്ഞ അർജുനനെ സൈക്കോളജിക്കലി കീഴ്പെടുത്തിയ സി ഐ സതീഷിനോടു കുറ്റവും സമ്മതിച്ചു.

പിന്നീട് പ്രതിയുടെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ,ഗ്ലൗസ് ,ഷൂ എന്നിവ പൊലീസ് കണ്ടെടുത്തു. കേശവൻ മാഷിന്റെ വീടിന്റെ പിന്നാമ്പുറം വഴി വീട്ടിൽ കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും പിന്നീട് കോളിങ് ബെല്ലടിച്ച് മാഷ് പുറത്തിറങ്ങിയപ്പോൾ വീടിനകത്ത് കയറി എന്നും പൂജ മുറിയിൽ ഒളിച്ചിരിക്കെ പാത്രം കാൽ തട്ടി വീണ്ടുവെന്നും ഉടൻ മാഷ് ഓടി എത്തിയെന്നും മൽപിടിത്തത്തിനിടയിൽ കുത്തിക്കൊന്നു എന്നുമാണ് അർജുൻ നൽകിയ മൊഴി. മോഷണ ശ്രമമായിരുന്നു ഉദ്ദേശമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പ്രതിയുടെ മൊബൈൽ പരിശോധനയിൽ കൊല ചെയ്യുന്നത് എങ്ങനെയെന്നും തെളിവ് നശിപ്പിക്കുന്നത് എങ്ങനെ എന്നുമെല്ലാം സെർച്ച് ചെയ്തുവെന്ന് കണ്ടെത്തി. അതുകൊണ്ടു തന്നെ മോഷണത്തിനൊപ്പം കൊലയും മുൻകൂട്ടി തീരുമാനിച്ച പ്ലാനാണെന്ന് തെളിഞ്ഞു. ഇതെല്ലാം വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു.

നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫേസ്‌ബുക്ക് കുറിപ്പും ശ്രദ്ധേയമായിരുന്നു. കേസിനെക്കുറിച്ചും പ്രതിയെക്കുറിച്ചും അന്വേഷണ സംഘത്തിലുണ്ടായിരുന്ന മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ എം.എം. അബ്ദുൽ കരീം വിവരിച്ചത് വൈറലായി. 'ആവശ്യമായ സ്‌നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി... നീ എപ്പോഴാണ് നിഗൂഢതകളുടെ രാജകുമാരനായത്? നിന്റെ വിഹ്വലതകളും കുറ്റമേറ്റു പറയുമ്പോഴുള്ള കണ്ണീരും അതിന് ശേഷമുള്ള ദീർഘനിശ്വാസവും ചില അടയാളങ്ങളാണെനിക്ക്. ജീവിതത്തിന്റെ സായംസന്ധ്യയിൽ വെച്ച് രണ്ട് വയോധികരെ നിലവിളിക്കാൻ പോലും കഴിയാതെ. ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങളിൽ ഒരു ചേർത്ത് പിടിക്കലിന്റെ കുറവ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു... നിന്റെ സ്വപ്നങ്ങൾ അടക്കം ചെയ്ത പെട്ടി മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ....' -പ്രതിയെക്കുറിച്ച് ഫേസ്‌ബുക്ക് കുറിപ്പിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.

അഞ്ച് ലക്ഷത്തിലധികം മൊബൈൽ കോളുകൾ പരിശോധിച്ചു. 150ലധികം സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ചു. രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. നൂറ് കണക്കിന് കളവ് കേസ് പ്രതികളെ നിരീക്ഷിച്ച് ചോദ്യം ചെയ്തു. വിവിധ റാങ്കിലുള്ള അമ്പതോളം പൊലീസ് ഉദ്യോഗസ്ഥർ രാവും പകലും ഇല്ലാതെ അന്വേഷണം നടത്തി. വയനാട് ജില്ലയിൽ ഇത്രയും സൂക്ഷ്മമായും വിശദമായും അന്വേഷിച്ച് കണ്ട് പിടിച്ച ഇത്രയും സങ്കീർണ്ണമായ മറ്റൊരു കേസ് ഉണ്ടാവാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറയുന്നു. 2021ലായിരുന്നു ഈ പോസ്റ്റ്.

ആ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം:
'Pain and suffering are always inevitable for a large intelligence and a deep heart'.. Rodion Raskolnikov.

വയനാട് ജില്ലയെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.. ജില്ലാ പൊലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം.

വൃദ്ധ ദമ്പതികളുടെ കൊലപാതകം നടന്ന് 96 ദിവസം കഴിഞ്ഞപ്പോഴാണ് അറസ്റ്റ്.. യാതൊരു വിധ സൂചനകളുമില്ലാതെ നടന്ന കൊലപാതകമായതിനാൽ പൊലീസിന് ഏറെ വെല്ലൂവിളികൾ നിറഞ്ഞ കേസായിരുന്നു ഇത്.

അഞ്ച് ലക്ഷത്തിലധികം മൊബൈൽ കോളുകൾ പരിശോധിച്ചു. 150ലധികം സി സി ടി വി ക്യാമറകൾ നിരീക്ഷിച്ചു.രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. നൂറ് കണക്കിന് കളവ് കേസ് പ്രതികളെ നിരീക്ഷണം നടത്തിയും ചോദ്യം ചെയ്തും വിവിധ റാങ്കിലുള്ള അമ്പതോളം പൊലീസ് ഉദ്യോഗസ്ഥർ രാവും പകലും ഇല്ലാതെ അന്വേഷണം നടത്തി.. എന്നിട്ടും ഡിറ്റക്ഷൻ ആവാതിരുന്നത് പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാക്കി.

അന്വേഷണ സംഘാംഗങ്ങളായ ഞങ്ങൾ ഒരാളും പക്ഷേ പ്രതീക്ഷ കൈ വിട്ടിരുന്നില്ല. കാരണം അത്രയ്ക്കും വിശദമായും ആത്മാർത്ഥമായും അന്വേഷണം നടന്നു വന്നിരുന്നു.

ഒരു പക്ഷേ വയനാട് ജില്ലയിൽ ഇത്രയും സൂക്ഷ്മമായും വിശദമായും അന്വേഷിച്ച് കണ്ട് പിടിച്ച ഇത്രയും സങ്കീർണ്ണമായ മറ്റൊരു കേസ് ഉണ്ടാവാൻ സാധ്യതയില്ല.. ബഹു.വയനാട് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള മികച്ച ഒരു ടീം വർക്ക്..

അതിലൊരു പ്രധാന പങ്ക് വഹിക്കാൻ എനിക്കും കഴിഞ്ഞതിൽ വലിയ സന്തോഷം. ഞങ്ങളിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി..

കേവലം 23 വയസ്സുള്ള ,ജീവിത സാഹചര്യങ്ങൾ തികച്ചും വെല്ല് വിളികൾ നിറഞ്ഞ, ചെറുപ്പത്തിലേ അനാഥനായ അവന്റെ കുറ്റം ഏറ്റ് പറച്ചിലും ,കുറ്റം ചെയ്ത അവന്റെ രീതിയും മനസ്സിൽ നമ്മുടെ സമൂഹത്തെക്കുറിച്ച് ഒരു പാട് ചോദ്യങ്ങൾ ബാക്കിയാക്കുന്നു...

മോട്ടോർ സൈക്കിൾ വാങ്ങാനുള്ള അവന്റെ ആഗ്രഹം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.

കുറ്റകൃത്യങ്ങളുടെ രീതികളും രൂപങ്ങളും നിറഞ്ഞ സിദ്ധാന്തങ്ങൾ പൊലീസ് ഉദ്യോഗസ്ഥന്റെ ചിന്തകളിൽ എന്നും നിറയാറുണ്ട്.. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്ന സാമൂഹിക സംവിധാനങ്ങളും ക്രിമിനോളജിയുടെ വിഷയമാണ്..

മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ എന്നും ബാക്കിയുണ്ടാവും.. മനുഷ്യ മനസ്സിനെ കീറി മുറിക്കാനുള്ള മനഃശ്ശാസ്ത്രജ്ഞനാവും ചിലപ്പോൾ ഒരു കുറ്റാന്വേഷകൻ..

അണച്ച് കളഞ്ഞ രണ്ട് ജീവനാളങ്ങൾക്ക് ഉത്തരം തേടി പുറപ്പെട്ട ഞങ്ങൾ ചെന്നെത്തുന്നത് ജീവിച്ച് തീർക്കാത്ത കുറേ കഥകളിലാണ്.. നടന്ന് പോയ വഴികളിൽ കാത്ത് നിന്നത് നിഗൂഢതകൾ നിറഞ്ഞ ഇന്റർനെറ്റുകളടക്കം ഇരുണ്ട ലോകത്ത് സഞ്ചരിക്കുന്ന ഒരു യുവാവിന്റെ നിശ്വാസങ്ങളുടെ കൂടി അടക്കമാണ്..

കൊല ചെയ്യപ്പെട്ടവരുടെ അവസാന ശബ്ദത്തിന് ചോരയുടെ നനവാണെന്ന് ഞങ്ങൾക്കറിയാം.. വിരൂപമായ ചില കരച്ചിലുകൾ ഇൻക്വസ്റ്റ് വേളകളിൽ കാതിൽ മുഴങ്ങാറുണ്ട്..

പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തിരിഞ്ഞ് നടക്കാത്ത പൊലീസുദ്യോഗസ്ഥരുടെ കാലുകൾ പല കേസുകളിലും കാണാം.. മരിച്ചവർക്ക് വേണ്ടി സംസാരിക്കാൻ പൊലീസ് മാത്രമുള്ള സാഹചര്യങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്..

ചില ഏറ്റ് പറച്ചിലുകളും അറസ്റ്റുകളും ചില അറിയിപ്പുകൾ കൂടെയാണ്.. നിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും കണ്ണീരിന്റെ തടവറകളിലെത്തിച്ചതിൽ സമൂഹത്തിന് പങ്കുണ്ടോ..?
ബാല്യകാലത്തോ യുവത്വത്തിന്റെ പ്രാരംഭ ഘട്ടത്തിലോ ആണ് കുറ്റവാസന ജന്മമെടുക്കന്നത് എന്ന് മന:ശാസ്ത്ര പഠനങ്ങളിൽ കാണാറുണ്ട്..
ആവശ്യമായ സ്‌നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി...
നീ എപ്പോഴാണ് നിഗൂഢതകളുടെ രാജകുമാരനായത്??..
നിന്റെ വിഹ്വലതകളും കുറ്റമേറ്റു പറയുമ്പോഴുള്ള കണ്ണീരും അതിന് ശേഷമുള്ള ദീർഘനിശ്വാസവും ചില അടയാളങ്ങളാണെനിക്ക്..
ജീവിതത്തിന്റെ സായംസന്ധ്യയിൽ വെച്ച് രണ്ട് വയോധികരെ നിലവിളിക്കാൻ പോലും കഴിയാതെ.....
ആ ക്രൂരത....
ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങളിൽ ഒരു ചേർത്ത് പിടിക്കലിന്റെ കുറവ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു...
നിന്റെ സ്വപ്നങ്ങൾ അടക്കം ചെയ്ത പെട്ടി മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ..
'നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്'...
അത് നീയാണെങ്കിലും ഞാനാണെങ്കിലും...
ജീവിതത്തിലെ നിറമുള്ള വസന്തത്തെ നിന്നിൽ കാലം അടയാളപ്പെടുത്തിയില്ലേ...
വഴുതിപ്പോയ മനസ്സിൽ തൊടാൻ ആരും ഉണ്ടായിരുന്നില്ലേ..

നീ നൽകുന്ന പാഠം എന്ത്?
നിയമത്തിലെ തെളിവുകൾ നിനക്കെതിരെ ഒട്ടേറെ..
കൊല്ലപ്പെട്ടവർക്കും കുടുംബത്തിനും നീതി ലഭിച്ചേ മതിയാവൂ.. അത് ഞങ്ങൾ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും..
എന്നിട്ടും...
നടപടികളുടെ ഭാഗമായി നിന്റെ ദേഹപരിശോധന നടത്തുമ്പോൾ പാന്റ്‌സിൽ ബെൽറ്റിന് പകരം കണ്ട ദൈന്യതയുടെ നിറമുള്ള ആ മഞ്ഞ നൂൽ എന്റെ കണ്ണിൽ നിന്നും മായുന്നില്ലല്ലോ.
??????????
അബ്ദുൾ കരീം.
ഇൻസ്‌പെക്ടർ ഓഫ് പൊലീസ്.
മാനന്തവാടി.
17.9. 21

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP