Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

അട്ടിമറിക്കപ്പെട്ടത് ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശം; ആറു വർഷമായി പാർട്ടിക്ക് ഉപദേശങ്ങൾ നൽകി ഡൽഹിയിൽ തുടരുന്ന നേതാവിനെ ഒഴിവാക്കിയതിൽ പരിവാറിൽ അമർഷം അതിശക്തം; ദേശീയ നേതൃത്വത്തിനോട് വ്യക്തമായി പറഞ്ഞിട്ടും കാട്ടിയത് അനുസരണക്കേട്; കണ്ണിലെ കരടായി വി മുരളീധരനും; ബിജെപിയിൽ നിന്ന് ബാലശങ്കറിനെ പിൻവലിക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വം? ഡൽഹിയിൽ ബിജെപി-പരിവാർ പോര് അതിരൂക്ഷം

അട്ടിമറിക്കപ്പെട്ടത് ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശം; ആറു വർഷമായി പാർട്ടിക്ക് ഉപദേശങ്ങൾ നൽകി ഡൽഹിയിൽ തുടരുന്ന നേതാവിനെ ഒഴിവാക്കിയതിൽ പരിവാറിൽ അമർഷം അതിശക്തം; ദേശീയ നേതൃത്വത്തിനോട് വ്യക്തമായി പറഞ്ഞിട്ടും കാട്ടിയത് അനുസരണക്കേട്; കണ്ണിലെ കരടായി വി മുരളീധരനും; ബിജെപിയിൽ നിന്ന് ബാലശങ്കറിനെ പിൻവലിക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വം? ഡൽഹിയിൽ ബിജെപി-പരിവാർ പോര് അതിരൂക്ഷം

എം മനോജ് കുമാർ

തിരുവനന്തപുരം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആർ ബാലശങ്കറിന്റെ പേര് വെട്ടിയ വിവാദം പുതിയ തലത്തിലേക്ക്. ദേശീയ ജനറൽ സെക്രട്ടറിയാക്കാൻ നൽകിയ നിർദ്ദേശം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ബാലശങ്കറിനെ ബിജെപിയിൽ നിന്നും ആർഎസ്എസ് പിൻവലിച്ചേക്കും. ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശമാണ് ബിജെപി പുനഃസംഘടനയിൽ പൂർണമായും നിരാകരിക്കപ്പെട്ടത്. ഇതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി തുടർ നടപടികൾ ഈ കാര്യത്തിൽ വേണം എന്ന് ആർഎസ്എസ് നേതൃതലത്തിൽ തീരുമാനം വന്നത്.

ബിജെപി ഗ്രൂപ്പ് കളിയിൽ രോഷാകുലരായതിനെ തുടർന്നാണ് ആർഎസ്എസ് ദേശീയ നേതൃത്വം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. പ്രവർത്തനങ്ങളും അടിത്തറയും വിപുലമാക്കാൻ വേണ്ടി ആർഎസ്എസ് നേതൃത്വം ബിജെപിക്ക് വിട്ടു നൽകിയതാണ് ബാലശങ്കറിനെ. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതിനെ തുടർന്ന് ഉടലെടുത്ത വിവാദം ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. ബിജെപിയിലെ മേൽത്തട്ടിലെക്ക് കൈമാറിയ നിർദ്ദേശം അതേപടി തിരസ്‌ക്കരിക്കപ്പെട്ടതാണ് ആർഎസ്എസ് നേതൃത്വത്തിനെ ചൊടിപ്പിച്ചത്. ഈ രീതിയിൽ ഒരു അനുഭവം നേതൃത്വത്തിനു ഇതാദ്യമായാണ്.

ആർഎസ്എസ് നിർദ്ദേശം വെട്ടിമാറ്റപ്പെട്ട വഴി ഇപ്പോൾ ബിജെപിയിലെ ഉന്നതരും തിരയുകയാണ്. ഈ രീതിയിൽ ഒരു തിരിച്ചടി ആർഎസ്എസിന് നൽകേണ്ടത് ബിജെപിയുടെ അജണ്ടയിലേ ഇല്ലാത്ത കാര്യവുമാണ്. ആർഎസ്എസ് അതൃപ്തി മനസിലാക്കിയതോടെയാണ് ബാലശങ്കർ പ്രശ്നത്തിൽ സംഭവിച്ചു എന്ന് ബിജെപി ഉന്നത നേതൃത്വവും തിരക്കുന്നത്. ആർഎസ്എസ് വിട്ടു നൽകിയതിനെ തുടർന്ന് ബിജെപിക്ക് ഒപ്പമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ബാലശങ്കറിന്റെ യാത്രകൾ. ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഈ സഹയാത്രികനെയാണ് സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളെ തുടർന്ന് ഭാരവാഹി ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയത്. വി.മുരളീധരൻ-ബി.എൽ.സന്തോഷ് ടീം ആണ് ബാലശങ്കറിനെ ഒഴിവാക്കിയത് എന്നാണ് പരിവാറിനുള്ളിൽ നിന്നും ഉയരുന്ന ആരോപണം. പ്രവർത്തനങ്ങൾക്കായി ബിജെപി ആസ്ഥാനത്ത് സ്വന്തമായി മുറി വരെ ദേശീയ ബിജെപി നേതൃത്വം ബാലശങ്കറിനു അനുവദിച്ച് നൽകിയിട്ടുണ്ട്. ബാലശങ്കറിന് ദേശീയ നേതൃത്വം നൽകുന്ന പരിഗണനയുടെ ഭാഗമായാണ് ആസ്ഥാനത്ത് മുറിപോലും വിട്ടു നൽകിയത്. ഇതേ ബാലശങ്കറിന്റെ പേരാണ് പുനഃസംഘടനയിൽ വെട്ടി നീക്കപ്പെട്ടത്.

ബാലശങ്കറിനെ ബിജെപി നേതൃനിരയിലേക്ക് എത്തിക്കാനുള്ള തീരുമാനം രൂപപ്പെട്ടത് ആർഎസ്എസ് മൂശയിലാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ടു വന്ന പ്രശ്നങ്ങളിൽ ആർഎസ്എസ് അത്യന്തം അസ്വസ്ഥരാണ്. ബിജെപിയിലെ സേവനങ്ങൾക്ക് തങ്ങൾ വിട്ടു നൽകിയ ബാലങ്കറിനെ ദേശീയ ജനറൽ സെക്രട്ടറി ആക്കുകയായിരുന്നു ആർഎസ്എസ് ലക്ഷ്യമിട്ടത്. ഈ നിർദ്ദേശം ബിജെപിയിലെ മേൽ തട്ടിലേക്ക് ആർഎസ്എസ് കൈമാറുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് ബി.എൽ.സന്തോഷും വി.മുരളീധരനും കൂട്ടി വെട്ടിയത്. ഇതുകൊണ്ട് തന്നെയാണ് പ്രശ്നം ഗൗരവപൂർവ്വം കൈകാര്യം ചെയ്യാൻ ആർഎസ്എസിൽ നിന്നും തീരുമാനം വന്നത്. ഈ തീരുമാനത്തിന്റെ ഭാഗം തന്നെയായാണ് ബിജെപിയിൽ നിന്ന് താത്കാലത്തേക്ക് ബാലശങ്കറിനെ പിൻവലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആർഎസ്എസ് നേതൃത്വം ആലോചിക്കുന്നത്. ബാലശങ്കറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കുന്നതിൽ അമിത് ഷായ്ക്കോ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കോ എതിർപ്പുണ്ടായിരുന്നില്ല.

എന്നാൽ ബിജെപി സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷും വി.മുരളീധരനും ചേർന്ന് ബാലശങ്കറിന്റെ പേര് വെട്ടുകയായിരുന്നു. ബാലശങ്കറിന്റെ കേരള താത്പര്യങ്ങളെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാലാണ് തനിക്കും ഗ്രൂപ്പിനും ഭീഷണിയായി മാറും എന്ന് കരുതി ഈ കാര്യത്തിൽ ഒരു കടുംവെട്ടൽ വി.മുരളീധരന്റെ ഭാഗത്ത് നിന്നും വന്നത്. ശോഭാ സുരേന്ദ്രനെയോ പി.കെ.കൃഷ്ണദാസിനെയോ എ.എൻ.രാധാകൃഷണന്റെയോ പേരുകൾ വെട്ടിമാറ്റുന്ന ലാഘവത്തോടെ ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതാണ് വി.മുരളീധരന് വിനയായി മാറിയത്. ബാലശങ്കറിന്റെ പേര് വെട്ടി മാറ്റലിലും പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ അബുദാബിയിൽ എത്തിച്ച് ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിലും വിവാദത്തിന്റെ പരിവേഷം വന്നതോടെ മുരളീധരന്റെ മന്ത്രി പദവിയിൽ തന്നെ ഇളക്കം തട്ടിയിട്ടുണ്ട്. പുനഃസംഘടനയിൽ ആർഎസ്എസിലെ റാം മാധവിനെയും മുരളീധർ റാവുവിനെയും വെട്ടിയതും ബാലശങ്കർ വിവാദത്തിനൊപ്പം പരിവാർ രാഷ്ട്രീയത്തിൽ പുകയുന്നുണ്ട്.

ബാലശങ്കർ പോലെയുള്ള ഒരു നേതാവിന് ഈ രീതിയിലുള്ള അനുഭവം വന്നതിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അസ്വസ്ഥരാണ്. എന്താണ് സംഭവിച്ചത് എന്ന് ആരും മനസിലാക്കിയിരുന്നുമില്ല. പിന്നീടാണ് ബി.എൽ.സന്തോഷ്-വി.മുരളീധരൻ കൂട്ടുകെട്ടാണ് പേര് വെട്ടലിനു പിന്നിൽ എന്ന് സംഘപരിവാറിനുള്ളിൽ തന്നെ ആരോപണം വന്നത്. ഇതോടെയാണ് വിവാദം പരിവാറിനെ പിടിച്ചു കുലുക്കി തുടങ്ങിയത്. ബിജെപി ഇന്റലക്വച്ൽ വിഭാഗം മേധാവിയുടെ പേരാണ് ദേശീയ പുനഃസംഘടനയിൽ വെട്ടിമാറ്റപ്പെട്ടത് എന്നത് വിവാദത്തിനു ചൂടും ചൂരും പകരുകയും ചെയ്തു. കേരളവുമായി ബന്ധപ്പെട്ടു ദേശീയ നേതൃത്വത്തിലേക്ക് പോകുന്ന പേരുകളിൽ പലതും വെട്ടിമാറ്റപ്പെടുന്നുണ്ട്. ഇതിനു പിന്നിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്ന ആരോപണം ശക്തമാണ്.

കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയിട്ടില്ല. പക്ഷെ സിപിഎം വിട്ട് കോൺഗ്രസിൽ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടു മാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടിയെ ഉപാധ്യക്ഷനാക്കിയും മലയാളിയായ ടോം വടക്കനെ ദേശീയ വക്താവാക്കി മാറ്റുകയും ചെയ്തിരുന്നു. ഈ ആരോപണവുമായി ചേർത്ത് ബാലശങ്കറിന്റെ പേര് വെട്ടിയതിലും കൂട്ടിവായിക്കപ്പെടുന്നത് വി.മുരളീധരന്റെ പേര് തന്നെയാണ്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ബി.എൽ.സന്തോഷും വി.മുരളീധരനും തമ്മിൽ സൗഹൃദം ശക്തമാണ്. എബിവിപി കാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇവർ തമ്മിൽ ഇപ്പോഴും നിലനിൽക്കുന്നത്. ബി.എൽ.സന്തോഷ് വി.മുരളീധരന്റെ താത്പര്യങ്ങൾക്ക് അരുനിൽക്കുകയാണ് എന്ന ആരോപണം കൃഷ്ണദാസ് ഗ്രൂപ്പിൽ ശക്തമാണ്. മുരളീധരൻ-ബി.എൽ.സന്തോഷ് കൂട്ടുകെട്ടാണ് കെ.സുരേന്ദ്രനെ കേരള ബിജെപി അധ്യക്ഷ സ്ഥാനത്ത് വാഴിച്ചത് എന്ന ആരോപണമാണ് ശക്തമായി നിലനിൽക്കുന്നത്.

ഇതേ ആരോപണം തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടിയതിനു പിന്നിലും ഉയരുന്നത്. ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറിയായാൽ അത് തനിക്കും തന്റെ ഗ്രൂപ്പിനും കേരളത്തിലെ താത്പര്യങ്ങൾക്കും പിന്നീട് വലിയ വെല്ലുവിളിയായി മാറും എന്ന തിരിച്ചറിവിലാണ് പട്ടികയിൽ നിന്നും ബാലശങ്കറിന്റെ പേര് വെട്ടാൻ മുരളീധരൻ സമ്മർദ്ദം ചെലുത്തിയത് എന്നാണ് പരിവാർ രാഷ്ട്രീയത്തിലെ സംസാരം. മറ്റ് പാർട്ടികളിൽ നിന്ന് എത്തുന്നവർക്ക് പരിഗണന കൊടുക്കണമെന്ന ന്യായം അവതരിപ്പിച്ച് കേരളത്തിലെ നേതാക്കളെ തന്ത്രത്തിൽ വെട്ടുകയായിരുന്നു. ശോഭാ സുരേന്ദ്രനും കുമ്മനം രാജശേഖരനും പോലും ഇങ്ങനെ ദേശീയ നേതൃനിരയിലെ സ്ഥാനം നഷ്ടമായി. ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്റെ പത്രാധിപരായിരുന്ന ബാലശങ്കറിന്റെ പേര് വെട്ടിയതിൽ അതൃപ്തി പ്രകടമാണ്.

കേരളത്തിലെ താത്പര്യങ്ങളുടെ പേരിലാണ് ബാലശങ്കർ വെട്ടിമാറ്റപ്പെട്ടത് എന്ന ശ്രുതികൾ വന്നതോടെയാണ് ആർഎസ്എസ് നേതാക്കൾക്കിടയിൽ അതൃപ്തി മുതലെടുത്തത്. കേരള രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക രാഷ്ട്രീയ ശക്തിയായി ബിജെപി മാറണം എന്ന് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു ആഗ്രഹമുണ്ട്. പക്ഷെ വി.മുരളീധരൻ അടക്കമുള്ള നേതാക്കളെ വെച്ച് കേരളത്തിൽ നടത്താവുന്ന മുന്നേറ്റങ്ങൾക്ക് പരിധിയുണ്ടെന്നു ആർഎസ്എസിന് അറിയാം. ജനസ്വാധീനമുള്ള നേതാക്കൾ ബിജെപിയിൽ കുറവാണ്. ഇത് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു അറിയാം. കേരള ബിജെപിക്ക് അടിത്തറയുണ്ടാക്കിയത് കെ.ജി.മാരാർ- കെ.രാമൻ പിള്ള -പി.പി.മുകുന്ദൻ-ഒ.രാജഗോപാൽ കൂട്ടുകെട്ടായിരുന്നു. അതിനു ശേഷം പൊതുസമൂഹത്തിൽ ചലനമുണ്ടാക്കാൻ കഴിയുന്ന നേതാക്കൾ കേരളത്തിൽ വന്നിട്ടില്ല. ദേശീയ നേതൃത്വം അധികാരത്തിൽ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ടു കേരളത്തിലെ പദവികളും സ്ഥാനമാനങ്ങളും വീതിച്ചെടുക്കുന്നതിലും ഗ്രൂപ്പ് വഴക്കുകൾ സജീവമാക്കുന്നതിലും മാത്രമാണ് കേരള നേതാക്കൾക്ക് താത്പര്യം.

ബിജെപി ഒറ്റയ്കക്ക് നിന്നാലോ, കേരളത്തിലെ എൻഡിഎ കൂട്ടുകെട്ട് ശക്തമായി മുന്നോട്ടു കൊണ്ടുപോയാലോ കേരളത്തിൽ തിരഞ്ഞെടുപ്പ് വിജയം അസാധ്യമാണെന്നു കേരളത്തിലെ നേതാക്കൾക്കുമറിയാം. അതുകൊണ്ടാണ് പരിവാർ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇവർ മുന്നോട്ടു പോകുന്നത്. ഈ ഗ്രൂപ്പ് കളികൾ അതിരുവിടുമ്പോൾ മാത്രമാണ് ദേശീയ നേതൃത്വവും കേരളത്തിലെ ആർഎസ്എസ് നേതൃത്വവും ബിജെപി രാഷ്ട്രീയത്തിൽ ഇടപെടാറ് . ഈ ഗ്രൂപ്പ് കളി തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടലും പിന്നിൽ നടന്നത് എന്നാണു പരിവാർ രാഷ്ട്രീയത്തിലെ സംസാരം.

വി.മുരളീധരനെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ വേരുകൾ ഉള്ള നേതാവാണ് ബാലശങ്കർ. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ, ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, പ്രസിദ്ധീകരണ വിഭാഗം സഹ കൺവീനർ എന്നീ പദവികൾ ബാലശങ്കർ വഹിച്ചിട്ടുണ്ട്. പതിനൊന്നു വർഷമാണ് ഓർഗനൈസർ പത്രാധിപരായി ബാലശങ്കർ തുടർന്നത്. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായും ബാലശങ്കർ പരിഗണിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ യ ക്രിയേറ്റീവ് ഡിസ്‌റപ്റ്റർ എന്ന പുസ്തകം ശ്രദ്ധേയവുമായിരുന്നു. എട്ടു ഭാഷകളിലേക്കാണ് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടത്. ബെസ്റ്റ് സെല്ലർ ആയിരുന്ന പുസ്തകം കൂടിയാണിത്. എൻഡിടിവി, ഔട്ട്ലുക്ക്, ഡിഎൻഎ എന്നീ മാധ്യമങ്ങളിൽ ബാലശങ്കർ ചെയ്യുന്ന കോളങ്ങളും ശ്രദ്ധേയമാണ്.

ബാലശങ്കർ കേരളത്തിലെ ബിജെപി പ്രസിഡന്റ് പദവിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു. ബാലശങ്കറിന് കേരള താത്പര്യങ്ങളുമുണ്ട്. ഈ രീതിയിൽ ശക്തനായ ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ വന്നാൽ അത് വലിയ ഭീഷണിയാകും എന്ന് വി.മുരളീധരനു അറിയാം. ഇത് കേരള ബിജെപി രാഷ്ട്രീയത്തിലും അലകൾ സൃഷ്ടിക്കും. ഇതുകൊണ്ട് തന്നെയാണ് ബി.എൽ.സന്തോഷ് വഴി ബാലശങ്കറിന്റെ പേര് വെട്ടിയത് എന്നാണു ഉയരുന്ന ആരോപണം. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും കേന്ദ്ര പുനഃസംഘടനയിൽ പൂർണമായും തഴഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP