Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചിക്കാരെ വിഷപ്പുകയിൽ ശ്വാസം മുട്ടിക്കുന്ന ബ്രഹ്‌മപുരം തീപ്പിടിത്തത്തിന് പിന്നിൽ കോടികൾ മറിഞ്ഞ അഴിമതി; ബയോ മൈനിങ് പ്രധാന കരാർ നൽകിയത് വൈക്കം വിശ്വന്റെ മരുമകനെങ്കിൽ, ഉപകരാർ കോൺഗ്രസ് നേതാവിന്റെ മകന്; രാജ്കുമാർ ചെല്ലപ്പന്റെ സോണ്ട ഇൻഫ്രാടെക്കിന് വഴിവിട്ട് കരാർ നൽകിയിട്ടും മൗനം ഭൂഷണമാക്കി സിപിഎം; സർക്കാരിനെ വീണ്ടും ഉലച്ച് വിവാദം

കൊച്ചിക്കാരെ വിഷപ്പുകയിൽ ശ്വാസം മുട്ടിക്കുന്ന ബ്രഹ്‌മപുരം തീപ്പിടിത്തത്തിന് പിന്നിൽ കോടികൾ മറിഞ്ഞ അഴിമതി; ബയോ മൈനിങ് പ്രധാന കരാർ നൽകിയത് വൈക്കം വിശ്വന്റെ മരുമകനെങ്കിൽ, ഉപകരാർ കോൺഗ്രസ് നേതാവിന്റെ മകന്; രാജ്കുമാർ ചെല്ലപ്പന്റെ സോണ്ട ഇൻഫ്രാടെക്കിന് വഴിവിട്ട് കരാർ നൽകിയിട്ടും മൗനം ഭൂഷണമാക്കി സിപിഎം; സർക്കാരിനെ വീണ്ടും ഉലച്ച് വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തെ തുടർന്ന് കാൻസർ വരെ ബാധിക്കാവുന്ന വിഷപ്പുകയാണ് കൊച്ചി നഗരവാസികൾ ശ്വസിക്കുന്നത്. ഈ വിഷപ്പുക പരന്നതിന് പിന്നിൽ വലിയ അഴിമതിയുടെ വേരുകൾ ആണ്ടുകിടക്കുന്നു. മാലിന്യ സംസ്‌കരണ കരാർ, സോണ്ട ഇൻഫ്രാടെക് കമ്പനിക്ക് കോർപറേഷൻ നൽകിയതിൽ അഴിമതി ആരോപണം നേരത്തെ ഉയർന്നിരുന്നു. കോൺഗ്രസ് നേതാവും കൊച്ചി മുൻ മേയറുമായ ടോണി ചമ്മിണിയാണ് ഈ ആരോപണം ഉന്നയിച്ചത്. സിപിഎം നേതാവും മുൻ എൽ.ഡി.എഫ് കൺവീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭർത്താവ് രാജ്കുമാർ ചെല്ലപ്പനാണ് ഈ കമ്പനിയുടെ തലപ്പത്ത്. രാജ്കുമാറിന്റെ സോണ്ട കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയെന്നായിരുന്നു ആരോപണം.

ബയോ മൈനിങ്ങിന്റെ പ്രധാന കരാർ രാജ്കുമാർ ചെല്ലപ്പന് നൽകിയതിന് പിന്നാലെ ഉപ കരാർ കോൺഗ്രസ് നേതാവ് മകനു നൽകിയതും മറ്റൊരു കഥ. മാലിന്യം വേർതിരിക്കാനുള്ള കരാറും, മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കാനും മാലിന്യം ബയോ മൈനിങ് ചെയ്യാനുള്ള കരാറും കൊടുത്തിരിക്കുന്നത് രാജ്കുമാറിന്റെ സോണ്ട കമ്പനിക്കാണ്. കരാർ സിപിഎം ബന്ധുവിന് കൊടുത്തതോടെ, മറ്റൊരുകളി നടന്നു. കെപിസിസി. മുൻ ജനറൽ സെക്രട്ടറി തർക്കവുമായി വന്നതോടെ, പ്രശ്‌നം ഒതുക്കിത്തീർക്കാൻ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന കമ്പനിക്ക് ഉപ കരാർ നൽകി. ഉപകരാർ നൽകാൻ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒതുക്കി തീർക്കൽ നടന്നത്.

മാലിന്യം ബയോ മൈനിങ് ചെയ്യാൻ കോർപറേഷൻ അനുമതി നൽകിയതിൽ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. 2020 മാർച്ചിൽ കെ.എസ്ഐ.ഡി.സിയാണ് ബ്രഹ്‌മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാൻ ടെൻഡർ ക്ഷണിച്ചത്. മാലിന്യം കിടക്കുന്ന 20 ഏക്കർ സർക്കാർ നേരത്തേ കെ.എസ്ഐ.ഡി.സിക്ക് നൽകിയതിനാലാണ് സംസ്‌കരണത്തിന് അവർ ടെൻഡർ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെൻഡർ നൽകുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥ.

സംസ്‌കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടർന്നത്. തീ തനിയെ പടിച്ചതാണെങ്കിൽ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക. 70 ഏക്കർ പ്രദേശം ഒരേസമയം കത്തിനശിക്കാൻ ഇടയാക്കിയത് പലയിടത്തുനിന്ന് തീപടർന്നതിനാലാണ്. തീയണക്കാൻ കാര്യമായ ശ്രമമുണ്ടായില്ല. സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നവ കത്തിത്തീരട്ടെ എന്നു കരുതി അധികൃതർ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.

സോണ്ട ഇൻഫ്രാടെക് എന്ന കമ്പനി നൽകിയ 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെൻഡർ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയർന്നിരുന്നു. സോൺട ഇൻഫ്രാടെക് ആദ്യം നൽകിയത് തിരുനെൽവേലി മുനിസിപ്പാലിറ്റിയിൽ 8.5 കോടിയുടെ മാലിന്യം സംസ്‌കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പൽ കമീഷണറുടെ സർട്ടിഫിക്കറ്റാണ്. യോഗ്യതയുള്ള കമ്പനികൾ നൽകാത്തതിനാൽ ആദ്യ ടെൻഡർ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ക്ഷണിച്ചു. അപ്പോൾ സോൺട ഇൻഫ്രാടെക് നൽകിയത് തിരുനെൽവേലിയിൽ 10.03 കോടിയുടെ മാലിന്യ സംസ്‌കരണ പരിചയ സർട്ടിഫിക്കറ്റാണ്. തിരുനൽവേലി മുനിസിപ്പൽ എൻജിനീയറാണ് ഇത് നൽകിയത്. രണ്ട് സർട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.

സയന്റിഫിക് ക്ലോഷ്വർ എന്ന സംസ്‌കരണ രീതിയുടേതായിരുന്നു. സർട്ടിഫിക്കറ്റിലെ തിരിമറിയും സംസ്‌കരണ രീതിയിലെ വ്യവസ്ഥാലംഘനവും കണ്ടില്ലെന്ന് നടിച്ചാണ് ടെൻഡർ സോൺട ഇൻഫ്രാടെക്കിന് നൽകിയതെന്നാണ് അന്ന് ആരോപണമുയർന്നത്. പ്രവൃത്തി തുടങ്ങി ഒമ്പതു മാസമായിരുന്നു കരാർ കാലാവധി. കാലാവധി പൂർത്തിയായിട്ട് ഇപ്പോൾ നാലു മാസം കഴിഞ്ഞു. 30 ശതമാനംപോലും സംസ്‌കരിച്ചില്ല. ഇതിൽ അഴിമതിയുണ്ടെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പോകുമെന്നും നഗരസഭ മുൻ മേയർ ടോണി ചമ്മണി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നാലുദിവസം കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്.

3 ദിവസം കൊണ്ടാണ് കളമശേരിയിൽ തീ പൂർണമായും അണച്ചത്. അന്നത്തേതിനേക്കാൾ മാലിന്യത്തിന്റെ അളവ് ഡംപിങ് യാഡിൽ കൂടുതലാണ്.തീപിടിത്തത്തിന്റെ സാധ്യതകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ നഗരസഭാധികൃതർ ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയിട്ടില്ല. യാഡിനകത്തു ഫയർലൈനുകൾ ഒരുക്കിയിട്ടില്ല. തീപിടിച്ചാൽ പെട്ടെന്നു ഇടപെടാൻ ഹൈഡ്രന്റ് ലൈനുകൾ ഒന്നുംതന്നെയില്ല. പ്ലാസ്റ്റിക് മാലിന്യം നല്ലതും ചീത്തയും തിരയാൻ ഇവിടെ 30ഓളം അതിഥിത്തൊഴിലാളികൾ ഉണ്ട്. ക്ലീൻ കേരള മിഷനാണ് നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സംഭരണ, സംസ്‌കരണ ചുമതല നൽകിയിരിക്കുന്നത്.

മാലിന്യനീക്കം മന്ദഗതിയിലാണ് നടക്കുന്നത്. 2 വർഷത്തിനു മുകളിലുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതായി ഡിപിഎംയു ഡപ്യൂട്ടി ഡിസ്ട്രികട് കോഓർഡിനേറ്റർ കണ്ടെത്തിയിരുന്നു.സാനിറ്ററി നാപ്കിനുകളും പാഡുകളും സംസ്‌കരിക്കുന്നതിനു സ്ഥാപിച്ച ഇൻസിനറേറ്റർ ഒരുവർഷമായി പ്രവർത്തിപ്പിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP