Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കൽക്കട്ട തങ്കച്ചിയെ വെറുതെ വിട്ട് കുറ്റപത്രം; ഇടമലയാർ ആനവേട്ട കേസിലെ മുഖ്യകുറ്റവാളിയെ മറന്നതിൽ ദുരൂഹത ഏറെ; സിന്ധുവെന്ന തങ്കച്ചി ഇപ്പോൾ നേപ്പാളിൽ സുരക്ഷിതയെന്നു സൂചന

കൽക്കട്ട തങ്കച്ചിയെ വെറുതെ വിട്ട് കുറ്റപത്രം; ഇടമലയാർ ആനവേട്ട കേസിലെ മുഖ്യകുറ്റവാളിയെ മറന്നതിൽ ദുരൂഹത ഏറെ; സിന്ധുവെന്ന തങ്കച്ചി ഇപ്പോൾ നേപ്പാളിൽ സുരക്ഷിതയെന്നു സൂചന

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്ന പ്രധാനകുറ്റവാളി കൽക്കട്ട തങ്കച്ചി ഇടമലയാർ ആനവേട്ട കേസിൽ വനംവകുപ്പിന് കനത്ത വെല്ലുവിളിയാവും. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പിടികൊടുക്കാത്ത കോർപ്പറേറ്റുകളുടെ ഈ കൂട്ടുകാരി ഇപ്പോൾ നേപ്പാളിലാണെന്നാണ് വനംവകുപ്പധികൃതരിൽ നിന്നും ലഭിക്കുന്ന സൂചന.

തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നതിനപ്പുറമുള്ള വിവരമൊന്നും വനംവകുപ്പ് ഇവരെക്കുറിച്ച് ഇനിയും പുറത്തുവിട്ടിട്ടില്ല. ഇടമലയാർ ആനവേട്ട കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചിയുടെ ഉന്നതരുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം അധികൃതർക്ക് ബോദ്ധ്യമായത്. ഡാബറും കിങ് ഫിഷർ ഉടമ വിജയ് മല്യയുമൊക്കെയായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടുന്നതിനായി വനംവകുപ്പധികൃതർ ദിവസങ്ങളോളം കൽക്കട്ടയിൽ തങ്ങി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പ്രതികളുടെ എണ്ണം കൊണ്ടും തൊണ്ടിമുതലിന്റെ മൂല്യം കൊണ്ടും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യന്തരതലത്തിൽ പോലും ശ്രദ്ധയാകർഷിച്ചിരുന്നു. നൂറിലേറെ പ്രതികളുള്ള കേസിൽ 500 കിലോയിലേറെ ആനക്കൊമ്പും 30 -ൽപ്പരം തോക്കുകളും കണ്ടെടുത്തിരുന്നു. ഇടമലയാർ ആനവേട്ട കേസുകളിലെ കുറ്റപത്രങ്ങൾ കോടതികളിൽ എത്തിക്കഴിഞ്ഞു. ഇതിലൊന്നിൽ പോലും തങ്കച്ചിയെക്കുറിച്ച് പരാമർശമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. പ്രതിപ്പട്ടികയിൽ സംഭവത്തിലെ പ്രധാനപ്രതിയായ തങ്കച്ചിയുടെ പേരുപോലും ഉൾപ്പെടുത്താത്തതു പ്രതിഭാഗത്തിന് ഗുണം ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫോറസ്റ്റ് വിജിലൻസ് സി സി എഫ് സുരേന്ദ്രകുമാർ, പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെടുന്ന അന്വേഷക സംഘമാണ് തങ്കച്ചിയെ കണ്ടെത്താൻ കൽക്കട്ട കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഈഗിൾ രാജൻ, കൂട്ടാളികളായ ഉമേഷ് അഗർവാൾ ,അജി ബ്രൈറ്റ് തുടങ്ങിയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥസംഘം തങ്കച്ചിയെത്തേടി കൽക്കട്ടക്ക് തിരിച്ചത്.

കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാനകണ്ടെത്തൽ. കൽക്കട്ട തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രതികൾ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരിയായ തങ്കച്ചി ബഹുഭാഷാ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാർത്ഥ പേര് സിന്ധു എന്നാണെന്നുമാണ് ഇതുവരെ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

വർഷങ്ങളായി കൽക്കട്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധം പുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പനികൾക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടെന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ അധികൃതർക്ക് വ്യക്തമായിട്ടുണ്ട്. ഈ സ്ഥിതിയിൽ തങ്കച്ചിയുടെ ഇടപാടുകൾ പല കോടികൾക്കു മുകളിൽ കണ്ടേക്കാമെന്നും മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ.

തങ്കച്ചിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിൽ ആക്രമണമുണ്ടാവുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷക സംഘം തിരിച്ചിൽ നടത്താൻ കൽക്കട്ട പൊലീസിന്റെ സഹായവും തേടിയിരുന്നു. കൽക്കട്ട വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ഡു ആണെന്നാണ് സൂചന. തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ഇവിടെ ആർഭാട ജീവിതത്തിലാണെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP