Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ജസ്‌ന തിരോധാന കേസിൽ രണ്ടുപേരെ സംശയം; മകളെ അപായപ്പെടുത്തി എന്നാണ് കരുതുന്നത്; ഇപ്പോഴും ഊമക്കത്തുകൾ വരുന്നു; ജസ്‌നയുടെ അച്ഛൻെ സംശയങ്ങൾ മുണ്ടക്കയത്തെ വ്യാഴാഴ്ച പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ട്

ജസ്‌ന തിരോധാന കേസിൽ രണ്ടുപേരെ സംശയം; മകളെ അപായപ്പെടുത്തി എന്നാണ് കരുതുന്നത്; ഇപ്പോഴും ഊമക്കത്തുകൾ വരുന്നു; ജസ്‌നയുടെ അച്ഛൻെ സംശയങ്ങൾ മുണ്ടക്കയത്തെ വ്യാഴാഴ്ച പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജസ്‌ന തിരോധാന കേസിൽ കോടതി സിബിഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതികരണവുമായി അച്ഛൻ ജയിംസ്. കേസിൽ രണ്ട് പേരെയാണ് സംശയിക്കുന്നത്. മകളെ അപായപ്പെടുത്തി എന്നാണ് കരുതുന്നത്. തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ട്. തുടരന്വേഷണത്തിൽ നല്ല പ്രതീക്ഷയുണ്ടെന്നും ജെയിംസ് പറഞ്ഞു. സിബിഐ അന്വേഷണത്തിൽ വീഴ്ച ഇല്ല. പക്ഷേ അന്വേഷണം വഴിതെറ്റിക്കാൻ പല ഘട്ടത്തിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ജസ്‌നയുടെ അച്ഛൻ, താൻ നൽകിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ജസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടെ ജസ്നാ കേസിൽ പലതും അന്വേഷണത്തിൽ വിട്ടു പോയി എന്നാണ് വ്യക്തമാകുന്നത്. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്‌പിക്ക് കോടതി കൈമാറി. ജസ്നയുടെ സുഹൃത്തിന്റെ ഫോട്ടോ അടക്കം ഇതിലുണ്ടെന്നാണ് സൂചന.

തുടരന്വേഷണത്തിൽ തെളിവുകൾ ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ജസ്ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. വ്യാഴാഴ്ച പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ടാണ് അച്ഛന്റെ സംശയങ്ങൾ. മുണ്ടക്കയത്തെ പ്രാർത്ഥനാലയത്തിന് തിരോധാനത്തിൽ പങ്കുണ്ടെന്നാണ് അച്ഛന്റെ നിലപാട്. ഇവിടെ ജസ്നയെ പ്രാർത്ഥനയ്ക്ക് കൊണ്ടു പോയ സുഹൃത്താണ് വില്ലനെന്നും പറയുന്നു.

ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിബിഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതാണ് അംഗീകരിക്കപ്പെടുന്നത്. ജസ്ന കൊല്ലപ്പെട്ടുവെന്നും അച്ഛൻ കരുതുന്നു. മുണ്ടക്കയം വിട്ട് മകൾ പോയിട്ടില്ലെന്നാണ് അച്ഛന്റെ നിലപാട്.

കേസിൽ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ. കോടതിയെ അറിയിക്കുകയും കേസിൽ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും ഹാജരാക്കി. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ആവശ്യപ്പെട്ടത്. ജസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ജസ്ന വീട്ടിൽനിന്ന് പോകുന്നതിനു ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻപോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല.

ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, എല്ലാം വിശദമായി പരിശോധിച്ചെന്നായിരുന്നു സിബിഐ നിലപാട്. പത്തനംതിട്ട മുക്കോട്ടുത്തറയിൽനിന്ന് 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. സ്വന്തം വീട്ടിൽനിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് ഓട്ടോയിൽപോയ ജെസ്നയെ കാണാതാകുകയായിരുന്നു. ലോക്കൽപൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP