Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

രണ്ടു വർഷം കൊണ്ട് ആരോഗ്യ പ്രവർത്തകരായി യുകെയിൽ എത്തിയത് 61000 പേർ; നഴ്‌സുമാരും കെയറർമാരും വിദ്യാർത്ഥികളും ചേരുമ്പോൾ മലയാളികളിലും വമ്പൻ കുടിയേറ്റം; സൗജന്യ വിസ ദുരുപയോഗം ചെയ്തത് മലയാളികളും ആഫ്രിക്കൻ വംശജരും

രണ്ടു വർഷം കൊണ്ട് ആരോഗ്യ പ്രവർത്തകരായി യുകെയിൽ എത്തിയത് 61000 പേർ; നഴ്‌സുമാരും കെയറർമാരും വിദ്യാർത്ഥികളും ചേരുമ്പോൾ മലയാളികളിലും വമ്പൻ കുടിയേറ്റം; സൗജന്യ വിസ ദുരുപയോഗം ചെയ്തത് മലയാളികളും ആഫ്രിക്കൻ വംശജരും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കഴിഞ്ഞ രണ്ടു വർഷം കൊണ്ട് യുകെയിൽ എത്തിയത് 61 414 വിദേശ ആരോഗ്യ പ്രവർത്തകർ. ഇതുവരെ ഊഹക്കണക്കിൽ ലഭ്യമായിരുന്ന സംഖ്യ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് സർക്കാർ തന്നെയാണ്. 2020 ഓഗസ്റ്റ് നാലു മുതൽ നൽകിയ കെയറർ വിസ അടക്കമുള്ള കണക്കാണിത്. കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്യാൻ പാശ്ചാത്യരിൽ പൊതുവെ രൂപപ്പെട്ട അലസതക്ക് മറുമരുന്നായി ലോകമെങ്ങും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക നിയമ നിർമ്മാണത്തിലൂടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് നഴ്‌സുമാരും കെയറർമാർക്കും യുകെയിൽ എത്താൻ വഴി തെളിഞ്ഞത്. ഇക്കൂട്ടത്തിൽ ആരോഗ്യ മേഖലയിൽ നിശ്ചിത പ്രാവീണ്യം തെളിയിക്കാത്തവർക്ക് പോലും കെയറർമാരായി എത്തിച്ചേരാനായിട്ടുണ്ട് എന്നതും വാസ്തവമാണ്. ഇത്തരത്തിൽ യുകെയിൽ എത്തിച്ചേരാനായവർക്കു ജീവിതത്തിൽ സ്വപ്നം കാണാനാകാത്ത സൗഭാഗ്യമാണ് കയ്യെത്തിപ്പിടിക്കാനായത്.

ബ്രിട്ടനിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്യാനെത്തിയവർക്ക് രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തു സ്ഥിരമായി താങ്ങാനുള്ള സാഹചര്യം സൃക്ഷ്ടിക്കണമെന്നു ആവശ്യപ്പെട്ട് രംഗത്ത് വന്ന ഓൺലൈൻ പരാതിയോടുള്ള പ്രതികരണത്തിലാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ അഞ്ചു വർഷം തുടർച്ചയായി യുകെയിൽ ജോലി ചെയ്തവർക്കാണ് ലീവ് റ്റു റിമൈൻ എന്ന സ്ഥിര താമസ സൗകര്യം സർക്കാർ നൽകുന്നത്. പരാതിയിൽ ഇതുവരെ 45000 ഓളം പേര് ഒപ്പിട്ട സാഹചര്യത്തിൽ ഇക്കാര്യം സർക്കാരിന് പാർലമെന്റിൽ ചർച്ചക്ക് എടുക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ എത്തിയവർ ഒത്തുപിടിച്ചാൽ ഇക്കാര്യത്തിൽ സർക്കാരിന് ചർച്ചക്ക് പോകാതെ വഴിയില്ലാതാകും എന്നതാണ് സാഹചര്യം.

സൗജന്യ വിസ ദുരുപയോഗം ചെയ്തത് മലയാളികളും ആഫ്രിക്കൻ വംശജരും

എന്നാൽ ഈ വഴിയിൽ എത്താൻ നഴ്‌സ്മാർക്ക് പണച്ചെലവ് ഉണ്ടാകാത്ത സാഹചര്യത്തിലും കെയർ വിസ ലഭിക്കാൻ പത്തും പതിനഞ്ചും ലക്ഷം മുടക്കിയവർ ഏറിയ പങ്കും മലയാളികളും ആഫ്രിക്കക്കാരും ആണെന്നത് ഇത് സംബന്ധിച്ച് ഉയർന്ന പരാതികളും മാധ്യമ വാർത്തകളും വ്യക്തമാക്കുന്നതാണ് .മലയാളികൾക്കിടയിൽ വ്യാപകമായ തരത്തിൽ കെയറർ വിസക്ക് പണം വാങ്ങുന്നതിനു സമാനമായി ആഫ്രിക്കൻ രാജ്യങ്ങളിലും ഇത്തരം റിക്രൂട്ട്‌മെന്റ് നടക്കുന്നതായി മാസങ്ങൾക്ക് മുൻപേ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു .ഇതുവരെ ബ്രിട്ടൻ നൽകിയ കെയറർ വിസക്ക് ഹോം ഓഫിസിനു ആവശ്യമായ ആയിരം പൗണ്ടിലേറെ വരുന്ന ഫീസിന് ബദലായാണ് വൻതുക ചെലവാകും എന്ന് പ്രചരിപ്പിച്ചു ഇടനിലക്കാരായ നഴ്സിങ് റിക്രൂട്ടിങ് ഏജൻസികൾ മില്യണുകൾ കൊയ്‌തെടുത്തത്. ഇത് സംബന്ധിച്ച് ഒട്ടേറെ കേസുകളാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുകെയിലും ഹോം ഓഫീസിനെയും ജി എൽ എ എ എന്ന നിരീക്ഷണ ഏജൻസിയെയും തേടിയും അനേകം പരാതികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം മുതലാക്കാൻ വിദ്യാർത്ഥി വിസക്കാരെ ലക്ഷ്യമിട്ട് രംഗത്ത് വന്ന നോർത്ത് വെയ്ൽസ് മലയാളികളും ബന്ധുക്കളുമായ നാല് പേരെ അറസ്‌റ് ചെയ്തതും മാസങ്ങൾക്ക് മുൻപ് മാത്രമാണ്. ഇവർക്കെതിരായ നിയമ നടപടി പുരോഗമിക്കുകയാണ് .

പണം നൽകി എത്തിയ കെയറർമാരിൽ പലരും ഇപ്പോൾ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത് യുകെയിൽ കേസ് നൽകിയാൽ നിലവിൽ ഉള്ള വിസയെ ബാധിക്കുമോ എന്ന സംശയവുമായാണ്. എന്നാൽ വിസിൽ ബ്ലോവർ ആകാൻ തയാറല്ലാവർക്കു സകല സംരക്ഷണം നൽകുവാൻ തയാറാണ് എന്നാണ് ജിഎൽഎഎ യിൽ നിന്നും ലഭിക്കുന്ന വിവരം. മോഡേൺ സ്ളേവറി ആക്റ്റ് പ്രകാരം കസ്റ്റഡിയിൽ ആയ നോർത്ത് വെയ്ൽസിലെ വിദ്യാർത്ഥി വിസക്കാർക്ക് ഭാവിയിൽ സുരക്ഷിതമാക്കാൻ വേണ്ട സഹായങ്ങൾ ജി എൽ എ എ തന്നെ ചെയ്തു നൽകിയതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇതോടെ പണം വാങ്ങിയ ഏജൻസികൾക്ക് എതിരെ അക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് വരാൻ കെയറർ വിസയിൽ എത്തിയവർക്ക് സാധിക്കും എന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. തങ്ങൾ ജോലിയുടെ പേരിൽ കബളിപ്പിക്കപ്പെടുക ആയിരുന്നു എന്ന് ബോധ്യപ്പെടുത്താൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാനായാൽ വിസയ്ക്കായി മുടക്കിയ പണം യുകെയിൽ നൽകിയതിനാണെങ്കിൽ തിരികെ ലഭിക്കാനുള്ള സാഹചര്യവും കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.

കെയറർ എന്നും സീനിയർ കെയറർ എന്നും പേരിട്ടു മലയാളികൾക്കിടയിൽ റിക്രൂട്‌മെന്റിന് അവസരം നോക്കി ഇറങ്ങിയ അനേകം തട്ടിപ്പുകാർ ആയിരകണക്കിന് ആളുകളുടെ ജീവിതം നരക തുല്യമാക്കിയതും ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ്. ഇത്തരത്തിൽ പണം നൽകി വന്നവരെ യുകെയിൽ കാത്തിരുന്നത് നരക തുല്യ ജീവിതം ആണെന്നത് മറ്റൊരു വസ്തുതയാണ്. കയ്യിൽ കിട്ടുന്ന നിസാര ശമ്പളം ചെലവുകൾക്ക് മാറ്റിയാൽ റിക്രൂട്ടിങ് ഏജൻസികൾക്ക് നല്കാൻ കടം വാങ്ങിയ നൽകിയ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത എത്രകാലം യുകെയിൽ ജീവിച്ചാൽ മാറ്റിയെടുക്കാൻ കഴിയും എന്ന ഉത്തരമില്ലാത്ത ചോദ്യം കൂടിയാണ് ഓരോ കെയററുടെയും ജീവിതം. പലരും പെട്ടു പോയി എന്ന സങ്കടത്തോടെയാണ് ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത്.

കെയർ വിസയിൽ വന്നവരിൽ ചിലരെങ്കിലും മാഫിയ സമാനമായ സംഘത്തിന്റെ വലയിൽ കുരുങ്ങിയതായും സംശയമുണ്ട്. യുകെയിൽ എത്തി ആറുമാസത്തിനകം ജോലി നഷ്ടമാകുന്നവരുടെ എണ്ണം ഈ സംശയം വർധിപ്പിക്കുകയാണ്. ഇത്തരത്തിൽ ജോലി നഷ്ടമായവരോട് വീണ്ടും പണം നൽകിയാൽ മറ്റൊരു കെയർ ഹോമിൽ ജോലി നൽകാം എന്നാണ് മാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആർത്തിക്കാരായ ഏജന്റുമാർ പങ്കുവയ്ക്കുന്ന വിവരം ഇത്തരത്തിൽ പിന്നെയും പിന്നെയും പണം നൽകി യുകെയിൽ പിടിച്ചു നല്കാൻ ശ്രമിക്കുന്നവരും ഏറെയാണ് എന്നും വിവരം പുറത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP