Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ

ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ

എം റിജു

 ഗാനഗന്ധർവൻ എന്നും ഗന്ധർവഗായകൻ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ മകനും സിനിമയിൽ നിന്ന് നിരന്തരം അവഗണനകൾ നേരിട്ടുവെന്ന് പറഞ്ഞാൽ ആർക്കാണ് വിശ്വസിക്കാൻ കഴിയുക! മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ ചലച്ചിത്ര ലോകത്തുതന്നെ നെപ്പോട്ടിസം വലിയ ചർച്ചയായ ഈ സമയത്ത്, വിജയ് യേശുദാസ് എന്ന ഗായകനും നടനുമായ യുവാവിന്റെ ജീവിതം പറയുന്നത് മറിച്ചുള്ള അനുഭവമാണ്. തുടക്ക കാലത്ത് 'ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ' എന്ന ചോദ്യമാണ് അയാൾ നിരന്തരം നേരിട്ടത്. പിതാവും പുത്രനും രണ്ട് വ്യക്തികളാണെന്നുള്ള അടിസ്ഥാന കാര്യം പോലും പരിഗണിക്കാതെ, പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും വലിയൊരു ശുദ്ധിവാദമാണ് സമൂഹം അയാളുടെ തലയിൽ വെച്ചുകൊടുത്തത്.

പക്ഷേ അവിടെയാണ് വിജയ് യേശുദാസിന്റെ വ്യക്തിത്വത്തിന്റെ വിജയം. യേശുദാസിന്റെ മകൻ എന്ന നിഴലിൽ നിന്ന് കുതറിച്ചാടി സിനിമയിൽ അയാൾ തന്റേതായ സ്പേസ് ഉണ്ടാക്കി. അപ്പന്റെ കാലടികൾ പിന്തുടരാതെ പാട്ടിലടക്കം അയാൾ സ്വന്തമായി ഒരു സ്്റ്റെൽ ഉണ്ടാക്കി. യേശുദാസ് ജീൻസിനെതിരെ വിവാദ പ്രസംഗം നടത്തുമ്പോൾ, മകൻ വിജയ് സ്റ്റെലിഷ് ജീൻസും ടീ ഷർട്ടുമായി ഗാനമേള നടത്തുകയായിരിക്കും. കട്ട ദൈവവിശ്വാസിയായ, കേരളത്തിലെ ദൈവങ്ങളെ പാടിയുറക്കുകയും, ഉണർത്തുകയും ചെയ്യുന്ന ദാസേട്ടന്റെ മകൻ ക്ഷേത്രത്തിലോ പള്ളിയിലോ പോകാത്ത അവിശ്വാസിയാണ്!

ഗായകൻ എന്ന നിലയിൽ മാത്രമല്ല, നടനായും വിജയ് വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. തമിഴ് ചിത്രം മാരിയിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് തമിഴ് ചിത്രമായ പടൈവീരനിലും വിജയ് പ്രധാന വേഷത്തിലെത്തി. 2010 അവൻ എന്ന മലയാള ചിത്രത്തിലും വിജയ് അഭിനയത്തിലേക്ക് കടന്നത്. സാൽമൺ ത്രീ ഡി, കോളാമ്പി തുടങ്ങിയ ഏതാനും ചിത്രങ്ങളിൽ തുടർന്ന് അദ്ദേഹം വേഷമിട്ടു.

മലയാളത്തിൽ ഭാവാർദ്രമായ മെലഡി ഗാനങ്ങൾ കുറയുന്നുവെന്ന വിമർശനങ്ങൾക്കിടയിലും വിജയ് യേശുദാസിന്റെ സ്വരത്തിൽ അത്തരത്തിലുള്ള ഒരുപിടി നല്ല ഗാനങ്ങൾ മലയാളി കേട്ടു. 2000-ത്തിൽ മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വിജയ് യേശുദാസ് എത്തുന്നത്. 2007-ൽ നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ, 2012-ൽ ഗ്രാൻഡ് മാസ്റ്ററിലെ അകലെയോ നീ, സ്പിരിറ്റിലെ മഴകൊണ്ട് മാത്രം എന്നീ ഗാനങ്ങൾക്കും, 2018-ൽ ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിനും വിജയ്ക്ക് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുണ്ട്.

ഇപ്പോൾ മനോരമ ന്യൂസിന് നൽകിയ വിജയ് യേശുദാസിന്റെ ഒരു അഭിമുഖം വൈറൽ ആവുകയാണ്. അതിൽ തനിക്കും ഒന്നും തളികയിൽ വെച്ച് കിട്ടിയിട്ടില്ലെന്നും, ശക്തമായി പൊരുതിയാണ് നേടിയെടുത്തതെന്നും വിജയ് പറയുന്നു. ഈ ആധുനിക കാലത്ത് കുടുംബം, പരാമ്പര്യം എന്നിവയെന്നും നിങ്ങളെ രക്ഷിക്കില്ലെന്നും, ചിലപ്പോൾ അത് ബാധ്യതയാവുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

അമേരിക്കയിലെ ബാല്യം

യേശുദാസിന്റെയും പ്രഭയുടെയും രണ്ടാമത്തെ മകനാണ് വിജയ്. അദ്ദേഹത്തിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. യേശുദാസിന്റെ മൂന്ന് ആൺമക്കളിൽ വിജയ് മാത്രമാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. പക്ഷേ ചേട്ടനും അനിയനും അവരുടെ ലോകത്ത് സന്തുഷ്ടരാണെന്നാണ് താരമിപ്പോൾ പറയുന്നത്. നടുക്കുള്ള ആളായതുകൊണ്ടും മറ്റും വീട്ടിലെ കുസൃതി താൻ തന്നെയായിരുന്നെന്ന് വിജയ് പറയുന്നു.

ഒരു അഭിമുഖത്തിൽ വിജയ് ഇങ്ങനെ പറയുന്നു. -''ചേട്ടൻ ആള് ഭയങ്കര സൈലന്റ് ആണ്. അനിയനും ആവശ്യമുള്ള കാര്യങ്ങൾ സംസാരിക്കുമെങ്കിലും വാചാലനല്ല. വീട്ടിൽ ഒരു വില്ലൻ മതിയല്ലോ. അത് ഞാനാണ്. ഒരിക്കൽ പോലും അപ്പൻ തല്ലിയിട്ടില്ല. അമ്മയാണ് തല്ലിയത്. അപ്പന്റെ നോട്ടം മതി, മൂന്ന് പേരും ഐസ് വെള്ളം തലവഴി ഒഴിച്ചത് പോലെ നിൽക്കും. ചേട്ടന് ടെന്നീസിനോടുള്ള താത്പര്യം കാരണമാണ് ഞങ്ങളെല്ലാവരും അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയിൽ നിന്ന് കീബോർഡും, വെസ്റ്റേൺ മ്യൂസിക്കും ഒക്കെ പഠിച്ചു. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് കർണാട്ടിക് സംഗീതം പഠിച്ചത്. ചേട്ടനും അനിയനുമൊക്കെ നല്ല സൗണ്ട് ഉണ്ട്. ഇടയ്ക്ക് അപ്പയുടെ സൗണ്ടിൽ അമ്മയെ പറ്റിക്കും. അവരും ഒന്ന് പഠിച്ചാൽ പാടാവുന്നതേയുള്ളു. പക്ഷേ രണ്ടാളുടെയും താൽപ്പര്യം വേറെയാണ്. എന്റെ കാര്യത്തിൽ ചെറുപ്പത്തിലെ ഞാൻ ഭക്തിഗാനമൊക്കെ പാടി തുടങ്ങിയിരുന്നു. അപ്പ ഞങ്ങളെയും കൊണ്ട് പ്രോഗ്രാമുകൾക്ക് പോകുമായിരുന്നു. പക്ഷേ എന്റെ കുട്ടികളെ എനിക്കങ്ങനെ കൊണ്ട് പോകാൻ പറ്റിയിട്ടില്ല. പഠനത്തോടല്ല നിനക്ക് പാട്ടിനോടാണ് താൽപ്പര്യമെങ്കിൽ അതിൽ ശ്രദ്ധിക്കാനാണ് അപ്പനോട് അപ്പാപ്പൻ ചെറുപ്പത്തിൽ പറഞ്ഞത്. പക്ഷേ എന്റെ അപ്പന് ഞങ്ങളോട് പഠനത്തെ മാറ്റി നിർത്താൻ പറയാൻ പറ്റില്ലായിരുന്നു.

എന്നാൽ ഞങ്ങളുടെ താൽപ്പര്യം മനസ്സിലാക്കുകയും അതിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരം നൽകി. പ്ലസ് ടു വിൽ പഠിക്കുന്നതിന് മുൻപെ കുട്ടികളുടെ വോയിസിന് വേണ്ടി ഭക്തി ഗാനങ്ങൾ പാടിയിട്ടുണ്ട്. അപ്പ ആറ് വയസിൽ കച്ചേരിക്ക് പാടിയിരുന്നത് പോലെ അഭിമാനത്തോടെ പറയാൻ മാത്രം ഒന്നുമില്ല. അപ്പയും താനും തമ്മിൽ വലിയ സ്‌നേഹ പ്രകടനമില്ലെങ്കിലും അദ്ദേഹത്തിന് സ്‌നേഹത്തിന് പിശുക്കൊന്നുമില്ല. ഞാൻ ഒരു റിബൽ ആണെന്നും അത് നന്നായി എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് ഒത്തിരി സ്‌നേഹമുണ്ട്. പക്ഷെ അധികം പ്രകടിപ്പിക്കാറില്ല. വഴക്ക് ഒക്കെ പറയാറുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ വിഷമം ഉണ്ടെങ്കിലോ, അതിനുള്ള പാലം അമ്മയാണെങ്കിലും ഞാൻ എല്ലാം പറയുന്നത് അപ്പയുടെ അടുത്ത് തന്നെയായിരിക്കും.''- വിജയ് പറയുന്നു.

'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'?

കരിയറിന്റെ തുടക്കകാലത്ത് വിജയ് യേശുദാസ് നേരിട്ട എറ്റവും വലിയ വെല്ലുവിളി, 'ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ' എന്ന തരത്തിൽ വന്ന ചോദ്യങ്ങളായിരുന്നു. 'ഈ ചോദ്യം അമേരിക്കയിൽ നിന്ന് ആ സമയത്ത് വന്നേ ഉണ്ടായിരുന്നുള്ളു. അത് ഒരു എക്‌സ്‌ക്യൂസ് ഒന്നുമല്ല. പക്ഷെ ആ സമയത്താണ് മില്ലേനിയം സ്റ്റാർസിലേക്ക് കോൾ വരുന്നതും അതിൽ പാടുന്നതും. അങ്ങനെ ഒരു തുടക്കം കിട്ടുന്നത് വലിയ ഭാഗ്യമാണ്''- വിജയ് യേശുദാസ് പറയുന്നു.

'യേശുദാസിന്റെ മകനായതുകൊണ്ട് പൊക്കി പിടിക്കേണ്ട എന്ന തരത്തിലുള്ള വർത്തമാനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ ആരും പൊക്കിപ്പിടിച്ചിട്ടില്ല. ഇനി അങ്ങനെ അല്ലാതെ പറഞ്ഞവരെ പോലും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. എവിടെ നിന്നാണ് അങ്ങനെ ഒരു മാനസിക നില എനിക്ക് കിട്ടിയതെന്ന് അറിയില്ല. ചിലപ്പോൾ അപ്പയുടെ അടുത്ത് നിന്ന് തന്നെയാകണം. അപ്പ നിഷ്‌ക്കളങ്കനാണ്. റെക്കോർഡിങ് സ്റ്റുഡിയോയിലൊക്കെ ആണെങ്കിലും ചിലർ എന്തെങ്കിലും പറഞ്ഞാലും അദ്ദേഹം അപ്പോൾ എന്തെങ്കിലും പറയുമെന്നല്ലാതെ ഒന്നും മനസ്സിൽ വെച്ച് പെരുമാറാറില്ല.

സംസ്ഥാന അവാർഡ് ലഭിച്ച് ഒന്നര വർഷം ഒക്കെ കഴിഞ്ഞപ്പോഴാണ് 'ഈ പുഴയും സന്ധ്യകളും' എന്ന ഗാനം ഒക്കെ എനിക്ക് കിട്ടിയത്. പക്ഷെ നമ്മളെ പ്രൂവ് ചെയ്യാതെ അവസരങ്ങൾ വരില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. തുടക്ക കാലത്ത് പൊളിഷ്ഡ് ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. ജോലിയെടുക്കാൻ പറ്റുന്നില്ലല്ലോ എന്ന ഫ്രസ്‌ട്രേഷൻ ആയിരുന്നു ആ സമയത്ത്. എന്നാൽ എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു.

അപ്പയ്ക്ക് തുടക്ക കാലത്ത് ഒരു ക്രിസ്ത്യാനി എന്തിനാണ് പാട്ട് പാടുന്നത് എന്ന തരത്തിലുള്ള കാര്യങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അത്തരത്തിലുള്ള കാര്യങ്ങളല്ല അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്നോട് ചോദിച്ചത് എന്തിനാണ് അച്ഛനെപ്പോലെ അനുകരിക്കുന്നത് എന്നാണ്. അത് ഞാൻ മനഃപൂർവ്വം ചെയ്യുന്നതല്ല. അതുകൊണ്ട് തന്നെ വേറെ പോലെ പാടാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ജന്മനാ അങ്ങനെ ഒന്ന് വരുന്നുണ്ട്. എനിക്ക് തോന്നുന്നത് ചെറുപ്പം തൊട്ട് ആ ശബ്ദം കേട്ട് വളർന്നതുകൊണ്ടാകാം.''- വിജയ് പറയുന്നു.

'യേശുദാസിന്റെ മകൻ ആയതുകൊണ്ട് അവസരങ്ങൾ ചോദിച്ച് പോകാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. അത് ദുരഭിമാനം കൊണ്ടൊന്നുമല്ല, നമ്മൾ അങ്ങനെ പോയി ചോദിക്കുന്നത് അവർക്ക് ഒരു ബുദ്ധിമുട്ട് ആണ്. സുഹൃത്തായിട്ടുള്ള കമ്പോസറുടെ അടുത്ത് പോലും ഈ പാട്ട് ഞാൻ പാടട്ടെ എന്ന രീതിയിൽ ചോദിച്ചിട്ടില്ല. ഈ ജനറേഷനിൽ യുവൻ ശങ്കർ രാജയായാലും അനിരുദ്ധ് ആയാലും തമാശയ്ക്ക് പോലും അവസരങ്ങൾ ചോദിച്ചിട്ടില്ല.''- വിജയ് പറയുന്നു.

'ഈ പ്രായത്തിലും അപ്പന്റെ സമ്മതം വേണോ'?

യേശുദാസിന്റെ ജീവിതത്തിൽ നിന്ന് താൻ പകർത്തിയത്് ലാളിത്യം ആണെന്നാണ് മകൻ പറയുന്നത്. 'എത്ര ഉന്നത നിലയിൽ എത്തിയാലും ഒന്നും നമ്മുടെ കൈയിലല്ല. അപ്പ അതിനെ ദൈവികമായ രീതിയിൽ സമീപിക്കുമ്പോൾ ഞാൻ ഒരു സാധാരണ മനുഷ്യനെ പോലെ കാണുന്നു എന്ന് മാത്രം. യേശുദാസിന്റെ മകൻ എന്ന വിലാസം ഏറ്റവും കൂടുതൽ ഗുണം തന്നെയാണ് തന്നത്. ദോഷമായി കണ്ടാൽ മാത്രമേ അങ്ങനെ മാറുന്നുള്ളൂ. ചിന്താഗതി പോലെയായിരിക്കും ഗുണവും ദോഷവും. തുടക്കകാലത്ത് എനിക്ക് നിരാശ അനുഭവപ്പെട്ടു. പിന്നെ അതിനെ പോസിറ്റീവായി മാറ്റാൻ സാധിച്ചു. ഇതെല്ലാം അപ്പയിൽനിന്ന് പഠിച്ചതാണ്. അച്ഛനും ഗുരുവും ഒരാൾ തന്നെയാകുന്നത് നല്ലതാണ്.''- വിജയ് പറയുന്നു.

ആധികാരികമായി സാവധാനത്തിൽ ചിട്ടയോടെ പാടിയാൽ മാത്രമേ യേശുദാസ് എന്ന ഗുരു തൃപ്തനാകൂ. ശബ്ദത്തെ ചിട്ടയോടെ കാത്തുസൂക്ഷിക്കാൻ പിതാവ് ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ചിലത് മകനും പിന്തുടരാറുണ്ട്. 'എപ്പോഴെങ്കിലും ഐസ്‌ക്രീമോ ചോക്‌ളേറ്റോ കഴിക്കുന്നത് കണ്ടാൽ, അമിതമായി വ്യായാമം ചെയ്താൽ, സാധകം മുടങ്ങിയാൽ വഴക്ക് പറയാതെ അപ്പ വിമർശിക്കാറുണ്ട്. അപ്പ വലിയ ശ്രദ്ധയും കണിശതയും സമർപ്പണവും നടത്തുന്നു. അതേപോലെ പുതിയ കാലത്ത് ഒരു ഗായകന് സാധിക്കില്ല. ശബ്ദത്തിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാതെ ഞാൻ കൊണ്ടുപോകുന്നു. എട്ട് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചതാണ് ഏറ്റവും വലിയ ബഹുമതിയായി ഞാൻ കാണുന്നത്. അത് റെക്കോർഡാണ്. എന്നാൽ ആളുകള് വന്നു അപ്പയുടെ കാര്യം അന്വേഷിക്കുമ്പോഴും സ്നേഹം അറിയിക്കണമെന്ന് പറയുമ്പോഴും അപ്പ എന്റെ മാത്രം സ്വന്തമല്ലെന്ന തോന്നൽ അനുഭവപ്പെടാറുണ്ട്.''- വിജയ് പറയുന്നു.

പക്ഷേ താൻ എടുക്കുന്നതെല്ലാം തന്റെ തീരുമാനങ്ങൾ മാത്രമാണ് എന്നും വിജയ് പറയുന്നു. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതം ചോദിച്ച് തീരുമാനങ്ങളെടുക്കാൻ പറ്റുമോ എന്നും 45കാരനായ വിജയ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഉൾക്കൊള്ളാറുണ്ട്. പക്ഷേ, എല്ലാത്തിനും അനുവാദം ചോദിക്കുന്ന മകനല്ല താനെന്നും വിജയ് വ്യക്തമാക്കി.

ശബ്ദത്തിലും ലുക്കിലും സാമ്യത ഉണ്ടാകും. പക്ഷെ ഞാൻ മറ്റൊരു വ്യക്തിയാണ്. നേരത്തെ അപ്പയ്ക്കും അമ്മയ്ക്കും ഞാൻ അഭിനയിക്കുന്നതിൽ താൽപര്യം ഇല്ലായിരുന്നു. പക്ഷെ പിന്നീട് ചാൻസ് വന്നപ്പോൾ ഇനിയിപ്പോൾ ഞാൻ ആരോടും ചോദിക്കോനൊന്നും നിൽക്കേണ്ട, എന്ന് ഞാൻ തീരുമാനിച്ചു. അത് പോലെ അപ്പയുണ്ടാക്കിയ ലെഗസി അദ്ദേഹത്തിന്റേതാണ്. എനിക്കത് നശിപ്പിക്കാനോ ഇനിയും മുന്നോട്ട് കൊണ്ട് പോകാനോ പറ്റില്ല. ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു. എനിക്കത് ചുമക്കാൻ പറ്റില്ല. എന്റെ ഉത്തരവാദിത്തം തന്നെ എനിക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. മൂന്നാമതൊരാൾ എന്ത് ചിന്തിക്കുന്നു എന്നതിൽ ആശങ്കപ്പെടാതിരിക്കാനും താൻ പഠിച്ചെന്ന് വിജയ് യേശുദാസ് പറയുന്നു.

'മലയാളത്തിൽ ഇനി പാടില്ല'

അതിനിടെ മലയാളത്തിലെ ചലച്ചിത്രപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള ഒരു വാർത്തയും വിജയ് യേശുദാസിന്റെതായി പുറത്തവുന്നു. മലയാളത്തിൽ ഇനി പാടില്ലെന്ന വിജയ് യേശുദാസ് പറഞ്ഞുവെന്നത് ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ഈ വാർത്തക്ക് പിന്നാലെ വിജയുടെ തിരുത്തുമെത്തി. പാട്ട് നിർത്തുകയാണെന്നോ മലയാള സിനിമയിൽ പാടിയിട്ടില്ലെന്നോ താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'അത് ഞാൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ്. അതിന്റെ തലക്കെട്ട് ഇട്ടിരിക്കുന്നത് അവരുടെ രീതിയിലാണ്. അത് വായനക്കാരെ ആകർഷിക്കാൻ ചെയ്തതായിരിക്കാം. ആ ലേഖനം പോയി വായിച്ചാൽ ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കാം.ആ തലക്കെട്ട് മാത്രം എടുത്ത് ബാക്കി ഓൺലൈൻ മാധ്യമങ്ങൾ ഞാൻ പാട്ട് നിർത്തുകയാണ് എന്ന് രീതിയിൽ വാർത്തകൊടുത്തു. ഞാൻ പാട്ട് നിർത്തുകയാണെന്ന് പറഞ്ഞിട്ടുമില്ല. മലയാളത്തിൽ പാടില്ലാന്ന് പറഞ്ഞിട്ടുമില്ല.''- വിജയ് പറഞ്ഞു.

'മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താൻ ശ്രമിച്ചത്. മ്യൂസിക് ഇൻഡസ്ട്രിയിലുള്ളവർക്ക് പ്രതിഫലം കുറച്ചുനൽകുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്. സമത്വം എന്നൊന്ന് ഇവിടെയില്ല. താൻ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളു. ചില സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോൾ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. തട്ടുകടകളുടെ പിന്നിൽ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇൻഡസ്ട്രിയിലുള്ളവർ അർഹിക്കുന്നുണ്ട്''- വിജയ് പറയുന്നു.

തനിക്ക് കൂടുതൽ പ്രതിഫലം വേണമെന്ന വാദമല്ല ഉയർത്തിയതെന്ന് വിജയ് യേശുദാസ് പറഞ്ഞു. മ്യൂസിക് ഇൻഡസ്ട്രീസിലുള്ള എല്ലാവർക്കും വേണ്ടി കൂടിയാണ് താൻ അത് പറഞ്ഞത്. എന്ന് വെച്ച് ആ വിഭാഗത്തിന്റെ തലവനായല്ല ഇതു പറഞ്ഞതെന്നും വിജയ് യേശുദാസ് പറഞ്ഞു. താൻ പറഞ്ഞത് മനസിലാക്കാൻ പറ്റുന്നവർ മനസിലാക്കട്ടെ, അല്ലാത്തവർ മനസിലാക്കണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊന്നിയിൻ സെൽവനിൽ നിന്ന് ഒഴിവാക്കി

ഒരുപാട് തിരസ്‌ക്കാരത്തിന്റെ അനുഭവങ്ങൾ കൂടി വിജയ്ക്ക് പറയാനുണ്ട്. സൂപ്പർഹിറ്റ് ചിത്രം പൊന്നിയിൻ സെൽവനിൽ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ഇന്ത്യാ ടുഡേ കോൺക്ലേവിൽ അദ്ദേഹം തുറന്ന് പറഞ്ഞതും വാർത്തയായിരുന്നു. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ വഴിയാണ് വിജയ് പൊന്നിയിൻ സെൽവനിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരൻ പറഞ്ഞിരുന്നെന്നും എന്നാൽ അത് തനിക്ക് കിട്ടുമോ എന്ന് അറിയില്ലായിരുന്നു എന്നുമാണ് വിജയ് യേശുദാസ് പറയുന്നത്. ഒരിക്കൽ അദ്ദേഹം വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു.

'ഞാൻ നേരെ രാജാമുൻഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷൻ ടീമിൽ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാൻ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്.'- വിജയ് വ്യക്തമാക്കി. എന്നാൽ സിനിമയിൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും അത് ധനശേഖരനെ അസ്വസ്ഥനാക്കിയെന്നുമാണ് വിജയ് പറയുന്നത്.

ബോളിവുഡിലെ ഒരു പാട്ടിൽ നിന്ന് ഒഴിവാക്കിയ വിവരവും അദ്ദേഹം പങ്കുവച്ചു. അക്ഷയ് കുമാർ നായകനായി എത്തിയ റൗഡി റാഥോർ എന്ന ചിത്രത്തിനുവേണ്ടിയാണ് ഹിന്ദിയിൽ ഗാനം ആലപിച്ചത്. ചെന്നൈയിൽ ഒരു ഗാനം റെക്കോഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു താനെന്നും വിജയ് യേശുദാസ് വ്യക്തമാക്കി. ഇവിടെയാണ് സിനിമയിലെ നെപ്പോട്ടിസം ആരോപണങ്ങൾ പറയുന്നവർ, ശ്രദ്ധിക്കേണ്ടത്. പിതാവ് പ്രശസ്തനായതുകൊണ്ട് നിങ്ങൾക്ക് എല്ലാം തളികയിൽ വെച്ച് കിട്ടില്ല.

അവിശ്വാസി, റെബൽ

വിശ്വാസകാര്യത്തിലും യേശുദാസും മകനും രണ്ട് തട്ടിലാണ്. അത് ഒരു കുഴപ്പമോ കുറ്റമോ അല്ല. അപ്പന്റെ സ്റ്റീരിയോടൈപ്പ് ആകണം മകൻ എന്നത് നമ്മുടെ ചിന്താ വൈകല്യമാണ്. സർവമതങ്ങളെയും അംഗീകരിക്കുന്ന, എല്ലാറ്റിലെയും നന്മകൾ ഉൾക്കൊള്ളണമെന്ന് പറയുന്ന, വ്യക്തിയാണ് യേശുദാസ്. അദ്ദേഹം പതിവായി പറയാറുള്ള 'ജഗദീശ്വരന്റെ അനുഗ്രഹം' എന്ന വാക്കുപോലും പ്രശസ്തമാണ്. എന്നാൽ താൻ ഇപ്പോൾ വിശ്വാസിയല്ല എന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വിജയ് വെളിപ്പെടുത്തിയിരുന്നു.

'പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലാണ്, എന്റെ ഒരു ദിവസം തുടങ്ങിയിരുന്നത്. പക്ഷേ ഇപ്പോൾ, ഞാൻ ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് അഞ്ചു വർഷമായി.അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉണർത്തുന്നതും ഉറക്കുന്നതും അപ്പയാണ്. കച്ചേരിക്കു മുമ്പ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.''- വിജയ് പറയുന്നു.

''പക്ഷേ കൈയിൽ ധാരാളം പണം വരാൻ വേണ്ടി ദിവസവും പ്രാർത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനർജി ഉണ്ടെന്നു വിശ്വസിക്കുന്നു, നമ്മളെ പോസിറ്റീവാക്കുന്ന എനർജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ വേണം പരിഹരിക്കാൻ. ഒരു പൂജ ചെയ്തതുകൊണ്ടോ നേർച്ച നേർന്നതുകൊണ്ടോ ആണ് കാര്യങ്ങൾ നടന്ന് പോകുന്നതെന്ന് വിശ്വസിക്കാറില്ല.വീട്ടിൽ എന്തെങ്കിലും കാണാതെ പോയാൽ ഉടനെ നേർച്ച നേരും. കുറച്ച് കഴിയുമ്പോൾ പ്രത്യക്ഷപ്പെടും. അത് അങ്ങനെയല്ലല്ലോ. നമ്മൾ നന്നായി തിരയുമ്പോൾ വെക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഓർക്കുമ്പോൾ കാണാതായ സാധനം കിട്ടും. അത്രയേ ഉള്ളു. അത് ചർച്ചയ്‌ക്കെടുക്കേണ്ട വിഷയമാണ്.''- വിജയ് തുറന്നടിക്കുന്നു.

ടോക്സിക്ക് ആവാത്ത വിവാഹമോചനം

നേരത്തെ വിവാഹ മോചനത്തിന്റെ പേരിലും വിജയ് വാർത്തയിൽ ഇടം പിടിച്ചു. പക്ഷേ അവിടെയും ടോക്സിക്കാവാതെ അയാൾ വ്യത്യസ്തനായി. നാളുകൾക്ക് മുൻപാണ് വിജയും ഭാര്യ ദർശനയും വിവാഹബന്ധം വേർപിരിയുന്നത്. 2007 ജനുവരിയിലായിരുന്നു വിജയ് യേശുദാസും ദർശന ബാലഗോപാലും വിവാഹിതരാവുന്നത്. ദുബായിൽ വച്ച് കണ്ടുമുട്ടിയ താരങ്ങൾ ഏറെ കാലം പ്രണയത്തിലായിരുന്നു. ദർശനയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് വിജയ് യേശുദാസുമായി പരിചയപ്പെടുന്നത്. അന്ന് വിജയ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ ദർശനയും പങ്കെടുത്തിരുന്നു. ആ കൂടിച്ചേരലിന് ശേഷമാണ് ഇരുവരും സൗഹൃദത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

വിവാഹ ശേഷം വിജയിയുടെ ഉയർച്ച താഴ്ചകളിലെല്ലാം ഭാര്യയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇരുവർക്ക് അമേയ, അവ്യൻ എന്നീ രണ്ടുമക്കളുണ്ട്. മകൾ അമേയ 2013ൽ നാലാം വയസ്സിൽ 'സാന്ധ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. വി. ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു സംഗീതസംവിധായകൻ. ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ചലച്ചിത്രമായിരുന്നു ഇത്.

പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന അവസ്ഥ വന്നതോടെയാണ് ഇരുവരും വേർപിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.ഭാര്യയുമായിട്ടുള്ള ഡിവോഴ്‌സിനെ കുറിച്ചും വിജയ് പറഞ്ഞിരുന്നു. 'യേശുദാസിന്റെ മകനെന്ന നിലയിലും അല്ലാതെയും സെലിബ്രിറ്റി ആയതുകൊണ്ട് പേഴ്‌സണൽ ജീവിതത്തിലെ പ്രത്യേകിച്ച് വിവാഹമോചനമടക്കമുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറയേണ്ടതായി വരാറുണ്ട്. എല്ലാം ഹാൻഡിൽ ചെയ്യാൻ സാധിച്ചു എന്ന് പറയാം. ഞങ്ങളുടെ കുടുംബത്തിലുള്ള ആരെയും വിഷമിപ്പിക്കാതെ മാക്‌സിമം നല്ല രീതിയിൽ തന്നെയാണ് ബന്ധം അവസാനിപ്പിച്ചത്. ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടി നല്ല പേരൻസായിരിക്കാനും ശ്രമിച്ചിരുന്നു. അതിന്റേതായ രീതിയിൽ അത് പോയി കൊണ്ടിരിക്കുകയാണ്.

വിവാഹമോചനം ഒരു ട്രോമാറ്റിക് ഫിലിങ് ആണെന്ന് പറയാനൊന്നും എനിക്ക് സമയമില്ല. ഒരു പക്ഷേ ഞാനതിനെ ക്രോസ് ചെയ്തുവെന്ന് വേണമെങ്കിൽ പറയാം. ഞാനാണ് അതിൽ വിക്ടിം ആയതെന്നോ ഞാനാണ് ട്രോമയിലായതെന്നോ ഇല്ല. എന്നെക്കാളും വീട്ടുകാരായിരിക്കും ഇത് കാരണം കൂടുതൽ മോശം അവസ്ഥയിലൂടെ പോയിട്ടുണ്ടാവുക. അതുകൊണ്ട് എനിക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ടായെന്ന് പറയാം. ഞാനതുമായിട്ടും പൊരുത്തപ്പെടണം. ഭാര്യയിൽ നിന്നും പിരിഞ്ഞു എന്നതുകൊണ്ട് ജീവിതം നിർത്താൻ പറ്റുമോ പിള്ളേരുടെ സന്തോഷം ഇക്കാരണത്താൽ നഷ്ടപ്പെടാനും പാടില്ല.ഞങ്ങൾക്കിടയിൽ എന്തൊക്കെ നടന്നിട്ടുണ്ടെങ്കിലും കുടുംബത്തിൽ സന്തോഷം കണ്ടെത്താൻ ഞങ്ങൾ രണ്ടാൾക്കും സാധിക്കുന്നുണ്ട്. അത് തന്നെ വലിയ കാര്യമാണ്. ''- വിജയ് പറയുന്നു.

ദർശന ബാലഗോപാലുമായി വിവാഹബന്ധം വേർപ്പെടുത്തിയശേഷവും അവരുടെ ബിസിനസ് സംരംഭത്തിന് വിജയ് പരസ്യമായി ആശംസ നേർന്നിരുന്നു. ഡയമണ്ടുമായി ബന്ധപ്പെട്ടുള്ള ബിസിനസാണ് ദർശന ചെയ്യുന്നത്. സ്ത്രീകൾ അധികം കടന്നു വന്നിട്ടില്ലാത്ത ഈ മേഖലയിൽ കഴിവ് തെളിയിക്കാനും ഉയർച്ചയിലേക്ക് എത്താനും അവർക്ക് സാധിച്ചിരുന്നു. മാത്രമല്ല ലാബിൽ വികസിപ്പിച്ച വജ്രങ്ങൾ വിൽക്കുന്ന ബ്രാൻഡിന്റെ ഉടമയാണ് ദർശന. അവരുടെ പുത്തൻ സംരംഭത്തിന് പ്രോത്സാഹനവുമായിട്ടാണ് വിജയ് യേശുദാസും എത്തിയിരിക്കുന്നത്. ദർശനയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള വിജയ് യേശുദാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വെറലായിരുന്നു. അതാണ് വിജയ് യേശുദാസിനെ വ്യത്യസ്തനാക്കുന്നതും.

വാൽക്കഷ്ണം: വ്യത്യസ്ത ആശയക്കാർ ആയതുകൊണ്ട് യേശുദാസും മകനും തമ്മിൽ അടിയാണ് അന്ന് കരുതുന്നതും ശുദ്ധ അസംബന്ധമാണ്. അവർ തമ്മിൽ നല്ല സ്നേഹവും ബന്ധവും സൂക്ഷിക്കുന്നു. നേരത്തെ നൽകിയ മറ്റൊരു അഭിമുഖത്തിൽ യേശുദാസിന്റെ ദേഷ്യത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. 'കുറെയേറെ തിരക്കുകൾക്കിടയിലാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാമായി മുന്നോട്ട് പോകുന്നത്. അതിനിടയ്ക്ക് തട്ട് കിട്ടുമ്പോഴോ ചൊറിയാൻ വരുമ്പോഴോ ആണ് അദ്ദേഹത്തിന് ദേഷ്യംവരുന്നത്. ഞാനും അങ്ങനെയാണ്. യേശുദാസിന്റെ മകനായി പിറക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്''.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP