Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

പൊന്നാനിയിലെ പ്രതിഷേധത്തിൽ ഞെട്ടിയ പാർട്ടി അനുനയ നീക്കവുമായി രംഗത്ത്; സമവായ സ്ഥാനാർത്ഥിയായി കെ ടി ജലീൽ വരുമോ? നന്ദകുമാറിനെ മാറ്റാൻ ആലോചനയുമായി സിപിഎം; പത്ത് വർഷം കഴിഞ്ഞും പാർട്ടി സിദ്ദിഖിനെ പരിഗണിക്കാത്തത് വലിയ തെറ്റെന്ന നിലപാടിൽ പ്രവർത്തകർ

പൊന്നാനിയിലെ പ്രതിഷേധത്തിൽ ഞെട്ടിയ പാർട്ടി അനുനയ നീക്കവുമായി രംഗത്ത്; സമവായ സ്ഥാനാർത്ഥിയായി കെ ടി ജലീൽ വരുമോ? നന്ദകുമാറിനെ മാറ്റാൻ ആലോചനയുമായി സിപിഎം; പത്ത് വർഷം കഴിഞ്ഞും പാർട്ടി സിദ്ദിഖിനെ പരിഗണിക്കാത്തത് വലിയ തെറ്റെന്ന നിലപാടിൽ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൊന്നാനിയിൽ പ്രതിഷേധം തണുപ്പിക്കാൻ കെ ടി ജലീലിനെ സമവായ സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ ആലോചനയുമായി സിപിഎം. പൊന്നാനിയിൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന സ്ഥാനാർത്ഥി നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റാനാണ് പാർട്ടി ആലോചിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി നന്ദകുമാറിനെ സി പി എം സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടിയിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെയാണ് സി പി എം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ നിരവധി പാർട്ടി അംഗങ്ങൾ രാജിവെച്ചത്. പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശികമായി എതിർപ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും ശക്തമായൊരു പ്രതിഷേധമുണ്ടായത് സി പി എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇടതുജനാധിപത്യ മുന്നണിയുടെ പരസ്യപ്രചാരണത്തിന് തുടക്കമിട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി പഞ്ചായത്തിലെ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ അതേ സമയത്താണ് പൊന്നാനിയിൽ പ്രതിഷേധം ആരംഭിച്ചതും.രണ്ട് തവണ മത്സരിച്ച സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മാറ്റിയാണ് സി പി എം പി നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എന്നാൽ സി പി എം പൊന്നാനി ഏരിയ സെക്രട്ടറി ടി എം സിദ്ദിഖിനെ ഇവിടെ മത്സരിപ്പിക്കണം എന്നായിരുന്നു കീഴ്ഘടകങ്ങളുടെ ആവശ്യം.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ ആദ്യം ഏരിയ കമ്മിറ്റിയിലും പിന്നീട് ജില്ലാ കമ്മിറ്റിയിലും ടി എം സിദ്ദിഖിന്റെ പേരാണ് പ്രാദേശിക നേതാക്കൾ ഉയർത്തിയത്. എന്നാൽ സ്ഥാനാർത്ഥി ചർച്ചകൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ സി ഐ ടി യു ദേശീയ ഭാരവാഹി പി നന്ദകുമാർ പൊന്നാനിയിൽ മത്സരിക്കട്ടേയെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വം എടുത്തത്.2011ൽ പാലോളി മുഹമ്മദ് കുട്ടി മത്സരരംഗത്ത് നിന്നും മാറിയപ്പോൾ തന്നെ ടി എം സിദ്ദിഖിന്റെ പേര് സി പി എം പ്രവർത്തകർ മുന്നോട്ട് വച്ചിരുന്നുവെങ്കിലും അന്ന് പെരിന്തൽമണ്ണയിൽ നിന്നും ശ്രീരാമകൃഷ്ണൻ വന്നാണ് മത്സരിച്ചതെന്നും പത്ത് വർഷം കഴിഞ്ഞ് ഇപ്പോൾ അവസരം വന്നിട്ടും പാർട്ടി ടി എം സിദ്ദിഖിന് സീറ്റ് നിഷേധിച്ചത് വലിയ തെറ്റാണെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.

ടി എം സിദ്ദിഖിനെ തുടർച്ചയായി പാർട്ടി അവഗണിക്കുകയാണെന്നും പൊന്നാനിയിൽ ഒരു സാദ്ധ്യതയുമില്ലാത്ത സ്ഥാനാർത്ഥിയാണ് നന്ദകുമാറെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. 2006ൽ വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ സമാനമായ രീതിയിൽ സി പി എം പ്രവർത്തകർ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു.തിങ്കളാഴ്ച പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിർ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ പൊന്നാനിയിൽ തന്റെ പേരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പ്രതിഷേധം നടത്തുന്നവരെ തള്ളി മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി എ സിദ്ദീഖ് രംഗത്തെത്തി. തന്റെ പേരും,ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതെല്ലാം പാർട്ടി വിരുദ്ധമാണ്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം തനിക്കൊന്നുമില്ലെന്നും ഫേസ്‌ബുക്കിലൂടെ സിദ്ദിഖ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP