Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കരിയർ തിരക്കിൽ മൂത്ത മകളെ നോക്കാൻ ഏൽപ്പിച്ചത് കുടുംബ സുഹൃത്തായ മിലിട്ടറിക്കാരനെ; കൊണ്ടു പോകാൻ അമ്മ എത്തിയപ്പോൾ കരച്ചിലും ബഹളവുമായി അഞ്ചു വയസ്സുകാരി കാട്ടിയത് വിസമ്മതം; ജനന രഹസ്യം വെളിപ്പെടുത്താതെ വളർത്തിയത് ഒറ്റപ്പെടൽ ഒഴിവാക്കാൻ; മരണ സമയം വളർത്തച്ഛൻ പറഞ്ഞതു കേട്ട് പെറ്റമ്മയെ വിളിച്ചപ്പോൾ തിരിച്ചറിഞ്ഞത് നമ്പർ ബ്ലോക്ക് ചെയ്യുന്ന അവഗണന; ഇന്ത്യയിലെ അതിപ്രശസ്ത ഗായിക അനുരാധാ പട് വാളിന്റെ കേരളത്തിലെ മകളുടെ കഥ കേട്ട് ഞെട്ടി ബോളിവുഡ്

കരിയർ തിരക്കിൽ മൂത്ത മകളെ നോക്കാൻ ഏൽപ്പിച്ചത് കുടുംബ സുഹൃത്തായ മിലിട്ടറിക്കാരനെ; കൊണ്ടു പോകാൻ അമ്മ എത്തിയപ്പോൾ കരച്ചിലും ബഹളവുമായി അഞ്ചു വയസ്സുകാരി കാട്ടിയത് വിസമ്മതം; ജനന രഹസ്യം വെളിപ്പെടുത്താതെ വളർത്തിയത് ഒറ്റപ്പെടൽ ഒഴിവാക്കാൻ; മരണ സമയം വളർത്തച്ഛൻ പറഞ്ഞതു കേട്ട് പെറ്റമ്മയെ വിളിച്ചപ്പോൾ തിരിച്ചറിഞ്ഞത് നമ്പർ ബ്ലോക്ക് ചെയ്യുന്ന അവഗണന; ഇന്ത്യയിലെ അതിപ്രശസ്ത ഗായിക അനുരാധാ പട് വാളിന്റെ കേരളത്തിലെ മകളുടെ കഥ കേട്ട് ഞെട്ടി ബോളിവുഡ്

എം മനോജ് കുമാർ

തിരുവനന്തപുരം: വഞ്ചിയൂർ കുടുംബ കോടതിയിൽ നിന്ന് ഈ മാസം ഒടുവിൽ മുഴങ്ങുക രാജ്യം ശ്രദ്ധിക്കുന്ന വാദമുഖങ്ങളാകും. പ്രമുഖ ബോളിവുഡ് സിംഗർ അനുരാധ പട്‌വാൾ ഈ മാസം 27 നു വഞ്ചിയൂർ കുടുംബകോടതി മുൻപാകെ വരും. കുടുംബകോടതിയിൽ ഹാജരാകാൻ കോടതി ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മകൾ എന്ന അവകാശവാദവുമായി കോടതി മുൻപാകെ വന്ന കാർമല മകൾ ആണോ അല്ലയോ എന്ന് കുടുംബകോടതിയെ ഈ പ്രശസ്ത ബോളിവുഡ് സിംഗർ അറിയിക്കേണ്ടി വരും. ഒരു ഡിഎൻഎ പരിശോധനയിലേക്ക് കാർമലയുടെ വാദമുഖം നീളുമോ എന്നോ അതോ കാർമല തന്റെ മകൾ തന്നെ എന്ന് അനുരാധ സമ്മതിക്കുമോ എന്നാണ് ഇന്ത്യൻ സിനിമാലോകം ഉറ്റു നോക്കുക.

കാർമലയുടെ കഥ

1969-ലാണ് അനുരാധ പട്‌വാൾ-അരുൺ പട് വാൾ വിവാഹം നടക്കുന്നത്. 1974-ൽ ഇവർ പ്രശസ്തിയുടെ പാരമ്യത്തിൽ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മൂത്ത മകൾ ആയി കാർമല ജനിക്കുന്നത്. വളരെ ബിസി കരിയർ ആയിരുന്നു അനുരാധയുടേത്. പൊന്നച്ചനും ആഗ്‌നസും അന്ന് മുംബൈയിലാണ്. അനുരാധയുടെ കുടുംബവുമായി വ്യക്തി ബന്ധവും. ഒരു മാസമായ കാർമലയെയാണ് ഇവർ പൊന്നച്ചനെയും ആഗ്‌നസിനെയും ഏൽപ്പിക്കുന്നത്. ഇവർക്ക് മൂന്നു മക്കളാണ്. ഇവരുടെ മകളായാണ് അനുരാധയുടെ മകളെ ഈ കുടുംബം വളർത്തിയത്. കാർമല ഇവിടെ സന്തോഷത്തോടെ വളർന്നു. അഞ്ചു വയസുവരെ ഇവർ നോക്കി വളർത്തി. അനുരാധയും ഭർത്താവും ഇടയ്ക്ക് വരും. അപ്പോൾ അഞ്ചു വയസായി. പൊന്നച്ചനു ട്രാൻസ്ഫർ ആയി. വർക്കലയ്ക്ക്. കുഞ്ഞിനെ തിരിച്ചെടുക്കാൻ അനുരാധ വന്നു. കുഞ്ഞു കരച്ചിലും ബഹളവും. ഇവർക്ക് ആണെങ്കിൽ കാർമലയെ വിട്ടുകൊടുക്കാനും മടി. ഇതോടെയാണ് പരിഹാരമായി ഇവർ കാർമലയെ ഇവരെ തന്നെ ഏൽപ്പിക്കുന്നത്. എല്ലാ സഹായവും ഞങ്ങൾ ചെയ്യാം എന്നാണ് ഇവർ പറഞ്ഞത്. പൊന്നച്ചനും ആഗ്‌ന്‌സും ഈ കാര്യം ഒരിക്കലും കാർമലയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തിയില്ല. കുട്ടി ഒറ്റപ്പെടും എന്ന കാരണത്താലാണ് ഇവർ ജനനരഹസ്യം വെളിപ്പെടുത്താതിരുന്നത്.

വിവാഹ സമയം ആയപ്പോൾ പൊന്നച്ചൻ അനുരാധയെ കണ്ടു. മകളായി ഇനി ഒരിക്കലും കാർമലയുടെ പേര് പറയാൻ കഴിയില്ല. നിങ്ങൾ ഈ കാര്യം മനസിലാക്കണം. നിങ്ങൾ തന്നെ നോക്കിക്കോളൂ. പക്ഷെ സാമ്പത്തിക സഹായം എത്ര വേണമെങ്കിലും നൽകാം എന്നാണ് അനുരാധ പറഞ്ഞത്. പക്ഷെ സാമ്പത്തിക സഹായം ഒന്നും കൈപ്പറ്റാതെ വിവാഹകാര്യം മാത്രം അറിയിച്ച് പൊന്നച്ചൻ മടങ്ങി. വിവാഹം നടക്കുകയും ചെയ്തു. പക്ഷെ മരണ സമയത്ത് പൊന്നച്ചൻ രഹസ്യം കാർമലയോട് വെളിപ്പെടുത്തി. പൊന്നച്ചൻ പറഞ്ഞ കാര്യം വിശ്വസിക്കാനോ അവിശ്വസിക്കാനോ കാർമലയ്ക്ക് കഴിഞ്ഞില്ല. ഇവർ ഭർത്താവിനോടും മക്കളോടും ഈ കാര്യം വെളിപ്പെടുത്തിയില്ല. കാർമല പക്ഷെ രഹസ്യമായി അനുരാധയുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ മനസിലായപ്പോൾ അനുരാധ കാർമലയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് കാർമല ഭർത്താവിനോട് ഈ കാര്യം പറയുന്നത്.

നിയമനടപടിക്കായാണ് ഇവർ അനിൽ പ്രസാദിനെ സമീപിക്കുന്നത്. ഇനി വാദമുഖങ്ങൾ കുടുംബകോടതിക്ക് മുൻപാകെ എന്നാണ് അനിൽ പ്രസാദ് പറയുന്നത്. വളരെ മെല്ലെ വന്ന വാർത്ത ഇപ്പോൾ ദേശീയ മാധ്യമങ്ങളിലേക്ക് തന്നെ വന്നിട്ടുണ്ട്. വരും ദിനങ്ങൾ ചലച്ചിത്ര ലോകം ഏറ്റെടുക്കുക്കയും ചർച്ച ചെയ്യുകയും ചെയ്യുന്ന വാർത്ത കൂടിയാകും ഈ അനുരാധ വാർത്തകൾ. തന്റെ ജീവിതത്തിൽ ഇല്ലാത്ത ഒരു പ്രതിസന്ധി മുന്നിൽ കാണുന്ന അനുരാധ എന്ത് നിലപാട് എടുക്കും എന്നാണ് അറിയാനുള്ളത്. അനുരാധ നേരിട്ട് ഹാജരാകുന്ന ദിവസം ദേശീയ മാധ്യമങ്ങൾ തന്നെ കുടുംബകോടതിക്ക് മുൻപിൽ അണിനിരക്കും. എന്നാൽ ഇതൊന്നും കൂസാതെ അനുരാധ പട്‌വാൾ തന്റെ അമ്മയാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് കാർമല മോഡക്‌സ്. 1974-ലാണ് അനുരാധ പഡ്വാൾ- അരുൺ പഡ്വാൾ ദമ്പതികളുടെ മകളായി താൻ ജനിച്ചതെന്നാണ് കാർമല തന്റെ അഭിഭാഷകനായ അനിൽപ്രസാദിനെ അറിയിച്ചിരിക്കുന്നത്.

ഡിഎൻഎ പരിശോധനയുടെ ആവശ്യകത പോലും ഈ കാര്യത്തിൽ ഇല്ലെന്നാണ് കാർമല തന്നെ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റെ അമ്മയായ അനുരാധയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് അമ്മ അനുരാധ നീങ്ങില്ലെന്നാണ് കാർമല കരുതുന്നത്. അനുരാധയുടെ മൂത്ത മകളാണ് താൻ. മൂത്തമകളെ നിഷേധിച്ചിട്ടു ഒരമ്മയ്ക്കും മുന്നോട്ടു പോകാൻ കഴിയില്ല. തന്റെ രണ്ടു സഹോദരങ്ങൾക്കും ഈ കാര്യം അറിയാം. ഈ കാര്യങ്ങൾ അറിഞ്ഞിട്ടും മൂടിവയ്ക്കാനാണ് അനുരാധയും കുടുംബവും ശ്രമിക്കുന്നത്. ഇതോടെയാണ് തന്റെ അവകാശവാദം അനുരാധയെക്കൊണ്ട് അംഗീകരിപ്പിക്കാനും നഷ്ടപരിഹാരമായി അൻപത് കോടി രൂപ വാങ്ങിച്ചെടുക്കാനും കാർമലയും കുടുംബവും ശ്രമിക്കുന്നത്. ഈ മാസം 27 നു അനുരാധയോട് ഹാജരാകാൻ വഞ്ചിയൂരിലെ കുടുംബകോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസിന് പിന്നിലെ കഥ

ഗായിക എന്ന നിലയിൽ പ്രശസ്തിയുടെ പാരമ്യത്തിലിരിക്കെയാണ് അനുരാധയ്ക്ക് കാർമല പിറന്നു വീഴുന്നത്. കാർമലയെ നോക്കാൻ പ്രയാസം വന്നപ്പോഴാണ് കുടുംബ സുഹൃത്തായ മിലിട്ടറിയിലുള്ള പൊന്നച്ചനെ കാർമലയെ ഏൽപ്പിക്കുന്നത്. പൊന്നച്ചന്റെഭാര്യ ആഗ്‌നസിനും മൂന്ന് മക്കളോടും ഒപ്പമാണ് കർമ്മല വളർന്നത്.

കാർമലയ്ക്ക് അഞ്ചു വയസായപ്പോഴാണ് മകളെ തേടി അനുരാധയും ഭർത്താവും എത്തുന്നത്. പക്ഷെ കാർമലയ്ക്ക് അമ്മയെ അറിയില്ല. മാതാപിതാക്കളുടെ സ്ഥാനത്ത് കാർമല കണ്ടത് പൊന്നച്ചനെയും ആഗ്‌നസിനെയുമാണ്. കാർമല വരില്ലെന്ന് മനസിലായപ്പോൾ അനുരാധ ഒരു തീരുമാനം എടുത്തു. തത്ക്കാലം കാർമല പൊന്നച്ചനു ഒപ്പം വളരട്ടെ. എന്ത് ആവശ്യം വന്നാലും ഞാനുണ്ട്. എന്ത് സാമ്പത്തിക സഹായം വേണമെങ്കിലും മകൾക്കുവേണ്ടി തങ്ങൾ ചെയ്യാം. പക്ഷെ പൊന്നച്ചനും കുടുംബവും അനുരാധയിൽ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റാൻ ഒന്നും നിന്നില്ല. കാർമലയെ തന്റെ മകളായി തന്നെ വളർത്തി. പക്ഷെ പൊന്നച്ചനും ആഗ്‌നസും തങ്ങൾ യഥാർത്ഥ മാതാപിതാക്കൾ അല്ലാ എന്ന കാര്യം കാർമലയോട് വെളിപ്പെടുത്തിയില്ല. അനുരാധയെ ബന്ധപ്പെടാനും മുതിർന്നില്ല.

കാർമലയുടെ വിവാഹ സമയത്ത് പൊന്നച്ചൻ മുംബൈയിൽ പോയി അനുരാധയെ കണ്ടു. വിവാഹ കാര്യം പറഞ്ഞു. നിങ്ങൾ തന്നെ നടത്തിക്കോളൂ. എന്ത് സാമ്പത്തിക സഹായത്തിനും ഞാനുണ്ട്. ഇപ്പോൾ മകളായി കാർമലയെ പ്രഖ്യാപിക്കാൻ തങ്ങൾക്ക് മുന്നിൽ പ്രശ്‌നങ്ങളുണ്ട്. അതിനാൽ എത്ര പണം വേണമെങ്കിലും നൽകാം എന്നാണ് അനുരാധ പൊന്നച്ചനോട് പറഞ്ഞത്. അപ്പോൾ വിവാഹകാര്യം അറിയിച്ചിട്ട് പൊന്നച്ചൻ തിരികെ വന്നു. വിവാഹം നടത്തുകയും ചെയ്തു. പക്ഷെ തന്റെ മരണ സമയത്ത് കാർമലയെ വിളിച്ച് മകളുടെ യഥാർത്ഥ മാതാപിതാക്കൾ തങ്ങളല്ലെന്നും പ്രശസ്ത ബോളിവുഡ് സിംഗർ അനുരാധയാണെന്നും പൊന്നച്ചൻ വെളിപ്പെടുത്തുകയായിരുന്നു. ഇത് അറിയിക്കാതെ താൻ മരിക്കുന്നത് ശരിയല്ലെന്നാണ് മകളെ വിളിച്ച് അദ്ദേഹം പറഞ്ഞത്. ഇതിനു ശേഷമാണ് കാർമല അനുരാധയെ വിളിച്ച് താൻ മകൾ ആണെന്ന കാര്യം പറഞ്ഞത്. പക്ഷെ മകളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മൂടിവയ്ക്കുന്ന രീതിയാണ് അനുരാധ അനുവർത്തിച്ചത്. നമ്പർ ബ്ലോക്ക് ആക്കി വയ്ക്കുക.

മക്കളെ വിളിച്ച് പറഞ്ഞപ്പോഴും അവർ കാര്യങ്ങൾ കേട്ടു. അതിനു ശേഷം ഇവരും നമ്പർ ബ്ലോക്ക് ചെയ്തു വെച്ചു. ഇതോടെ കാർമലയും ഭർത്താവും തിരുവനന്തപുരത്തെ പ്രശസ്ത അഭിഭാഷകനായ അനിൽ പ്രസാദിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ഇതിനു ശേഷം അനിൽ പ്രസാദ് തന്റെ ജൂനിയർ അഭിഭാഷകരെ വിളിച്ച് അനുരാധയുമായി ബന്ധപ്പെട്ടു. എന്നാൽ ഇതേ രീതിയിൽ തന്നെ അനുരാധയും തുടർന്ന് കുടുംബവും പെരുമാറുകയായിരുന്നു. അനിൽ പ്രസാദ് ലീഗൽ നോട്ടീസ് വാട്‌സ് അപ്പ് വഴി അയച്ചു. ഇത് പക്ഷെ അവർ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ പ്രതികരണം വന്നില്ല. അതിനെ തുടർന്ന് നോട്ടീസ് രജിസ്‌ട്രേഡ് ആയി അയച്ചു. ഇത് അവർ കൈപ്പറ്റിയില്ല. ഇതോടെ വഞ്ചിയൂർ കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിനായി ജനുവരി മാസം അനുരാധ നേരിട്ട് ഹാജരാകണം. ഇതിനായി കോടതിയുടെ ഉത്തരവ് അയച്ചിട്ടുണ്ട്.

കാർമലയുടെ അഭിഭാഷകൻ അനിൽ പ്രസാദിന്റെ പ്രതികരണം:

അനുരാധ പട്‌വാളിന്റെ മകൾ ആണ് എന്ന കാര്യം നൂറു ശതമാനം സത്യമാണെന്നാണ് കാർമല തന്നെ അറിയിച്ചത്. എട്ടു മാസം മുൻപാണ് കാർമല തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ടു സമീപിക്കുന്നത്. വാസ്തവം ബോധ്യമായ ശേഷം ഇതൊരു അമിക്കബിൾ സെറ്റിൽമെന്റ് ആക്കാനാണ് ഞാൻ ശ്രമിച്ചത്. ഫോണിൽ കിട്ടിയപ്പോൾ കാർമലയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അവർ ഫോൺ കട്ട് ചെയ്തു. സ്വാഭാവികമായും ഇതൊരു കളവു ആണെങ്കിൽ ഫോൺ കട്ട് ചെയ്യില്ല. സത്യാവസ്ഥ അറിയാൻ ശ്രമിക്കും.

അതിനു ശേഷം അനുരാധയുടെ മക്കളെ വിളിച്ച് സംസാരിച്ചു. അവരും ഇതേ രീതിയിൽ പെരുമാറി. ലീഗൽ നോട്ടീസ് അയച്ചപ്പോൾ അത് കൈപ്പറ്റാതെ തിരിച്ചയച്ചു. വാട്‌സ് ആപ്പിൽ അയച്ചപ്പോൾ അത് അവർ വായിച്ചു. ഇത് അനുരാധയ്ക്ക് പെയിൻഫുൾ ആയി മാറുന്നു എന്ന തോന്നലാണ് എനിക്ക് വന്നത്. കാർമല മകൾ അല്ലെങ്കിൽ അവർ അല്ലാ എന്ന് തന്നെ അപ്പോൾ തന്നെ നിഷേധിച്ചേനെ. കാർമലയുടെ ഫോട്ടോയും അനുരാധയുടെ ഫോട്ടോയും എടുത്ത് നോക്കിയാൽ മകൾ അല്ലെന്നു ആരും അറിയില്ല.

പാട്ട് പാടാനുള്ള അനുരാധയുടെ കഴിവ് മകൾക്ക് ലഭിച്ചിട്ടുണ്ട്. എല്ലാം കൂട്ടി വായിച്ചപ്പോൾ കാർമല മകൾ ആണെന്ന് തന്നെ വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP