Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതു നാലു കുട്ടികളെ; ഇന്നു നീല ഓംനി വാനിൽ നിന്നു രക്ഷപ്പെട്ടതു താനാളൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥി; മലപ്പുറം ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം വിലസുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതു നാലു കുട്ടികളെ; ഇന്നു നീല ഓംനി വാനിൽ നിന്നു രക്ഷപ്പെട്ടതു താനാളൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥി; മലപ്പുറം ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം വിലസുന്നു

എം പി റാഫി

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പൊലീസിൽ പരാതി ലഭിച്ചത്.

കൽപകഞ്ചേരി, തിരൂർ, താനൂർ തുടങ്ങിയ പൊലീസ് സ്‌റ്റേഷൻ പരിധികളിലായാണ് കഴിഞ്ഞ ദിവസങ്ങളിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. ഇന്നും സംഭവം ആവർത്തിച്ചതോടെ ജനം ഭീതിയിലായിരിക്കുകയാണ്.

ഇന്ന് രാവിലെ സ്‌കൂളിലേക്കു പോകാൻ ബസ് സ്‌റ്റോപ്പിലേക്ക് നടക്കുകയായിരുന്ന വിദ്യാർത്ഥിയെയാണ് ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സൂചനകൾ പ്രകാരം പൊലീസ് പ്രതികൾക്കായി വലവിരിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.

താനാളൂർ ചുങ്കം സ്വദേശിയും വളവന്നൂർ ബാഫഖി യതീംഖാന ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ പതിനഞ്ചുകാരനെ ഇന്ന് രാവിലെ 8.30 ഓടെയാണ് നീല ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആളൊഴിഞ്ഞ ഉൾ റോഡിൽ വച്ചായിരുന്നു സംഭവം. ബസ് കയറാൻ നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിക്ക് മുന്നിൽ വാൻ നിർത്തി സംഘം ഒരു മൊബൈൽ പുറത്തേക്കിട്ട ശേഷം വിദ്യാർത്ഥിയോട് അതെടുത്തുകൊടുക്കാൻ പറയുകയും മൊബൈലുമായി അടുത്തെത്തിയ കുട്ടിയെ വാനിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുകയുമായിരുന്നു.

സംഘത്തിന്റെ പിടിയിൽ അകപ്പെട്ട വിദ്യാർത്ഥിക്ക് രക്ഷപ്പെടാൻ പറ്റിയിരുന്നില്ല. ഈ സമയം എതിർദിശയിൽ നിന്നും അതുവഴി വന്ന ഓട്ടോറിക്ഷയെ കണ്ടപ്പോൾ സംഘം ശ്രമം ഉപേക്ഷിക്കുകയും കുട്ടിയെ ശക്തിയോടെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. റോഡരികിൽ വീണ വിദ്യാർത്ഥിക്ക് പരിക്കേറ്റു.

നടുവിനും കാലിനും പരിക്കേറ്റ വിദ്യാർത്ഥിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മിഷൻ ആശുപത്രിയിൽ നിന്നും തുടർ ചികിത്സ നടത്തി. വാൻ നീല നിറത്തിലുള്ളതാണെന്നും കെഎൽ 11 111 എന്ന നമ്പറാണെന്നും വിദ്യാർത്ഥി പറഞ്ഞു. താടി വച്ച രണ്ടു പേരാണ് വാനിലുണ്ടായിരുന്നത്. ഇവർ തമിഴ് കലർന്ന മലയാളമാണ് സംസാരിച്ചിരുന്നതെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവം നടന്നയുടനെ പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് നീല ഓംനി വാനിനായി പൊലീസ് വലവിരിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ താനൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയും ഓംനി വാനിലെത്തിയ സംഘം രണ്ട് സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. സമീപ പ്രദേശമായ തുവ്വക്കാട്, കന്മനം ഭാഗങ്ങളിലായിരുന്നു ഈ സംഭവങ്ങൾ. സ്‌കൂളിലേക്കു പോകുകയായിരുന്ന കന്മനം എ.എം.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെയും ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെയുമാണ് ഓംനി വാനിലെത്തിയ സംഘം അന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ഇരു വിദ്യാർത്ഥികളും തുവ്വക്കാട് ഭാഗത്ത്നിന്നുള്ളവരാണ്. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരുന്നു ഇരു സംഭവങ്ങളും നടന്നത്. രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിൽ വാഹനം നിറുത്തി നാലംക്ലാസുകാരിയായ വിദ്യാർത്ഥിയോട് വാഹനത്തിൽ നിന്നിറങ്ങിയ രണ്ടു പേർ പാടത്തേക്കുള്ള വഴി ചോദിച്ചു. ഇറങ്ങിയ രണ്ടു പേർ അൽപം മുന്നോട്ടേക്കു നടന്നു. പെൺകുട്ടി മറുപടി പറയാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ വാഹനത്തിലേക്കു വലിച്ചിട്ടു. ഈ സമയം ഇയാൾക്ക് ഫോൺ വന്നിരുന്നതായും സാർ എന്ന് അഭിസംബോധനം ചെയ്താണ് സംസാരിച്ചതെന്നും കുട്ടി പറഞ്ഞു. ഫോണിൽ സംസാരിക്കുന്നതിനിടെ കാറിലുണ്ടായിരുന്നയാൾ കുട്ടിയുടെ കൈ വിട്ടിരുന്നു. ഉടൻ കുതറിയോടിയ കുട്ടി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വാഹനത്തിനു പുറത്തുണ്ടായിരുന്ന രണ്ടു പേർ കുട്ടിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും കുട്ടി തൊട്ടടുത്തുള്ള അങ്ങാടിയിലെത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ചു.

വഴിചോദിച്ചായിരുന്നു അഞ്ചാം ക്ലാസുകാരനെയും സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത്. സ്‌കൂളിലെത്തിയ കുട്ടികൾ അദ്ധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അദ്ധ്യാപകർ കുട്ടികളുടെ രക്ഷിതാക്കളെയും കൽപകഞ്ചേരി പൊലീസിലും വിവരം അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ഇരു കുട്ടികളുടെയും വീടുകളിലെത്തി പൊലീസ് മൊഴിയെടുത്തു. തന്നെ വാനിലേക്കു വലിച്ചിട്ട സമയം മുൻസീറ്റിലിരുന്ന ആളുടെ മടിയിൽ ഒരു കുട്ടി ഉണ്ടായിരുന്നതായും ഈ കുട്ടിയുടെ വായ അമർത്തിപ്പിടിച്ചിരുന്നതായും നാലാം ക്ലാസ് വിദ്യാർത്ഥിനി പൊലീസിനോടു പറഞ്ഞു. വാഹനത്തിലുള്ളവരെ കണ്ടാൽ അറിയുമെന്നും കുട്ടി പറഞ്ഞു. അതേസമയം ഇതുവരെ എവിടെയും മിസ്സിങ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഈ സംഭവത്തിന്റെ രണ്ട് ദിവസം മുമ്പ് തിരുന്നാവായ എടക്കുളം ചങ്ങംപള്ളി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. കുട്ടികളുടെ മൊഴികൾ വലിയ കാര്യമാക്കാൻ പൊലീസും ബന്ധപ്പെട്ടവരും ശ്രമിച്ചിരുന്നില്ല. എന്നാൽ ഇന്നും സംഭവം ആവർത്തിച്ചതോടെ വിഷയം പൊലീസ് ഗൗരവമായാണ് എടുത്തിട്ടുള്ളത്. ഇന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ്.

ഈ വിദ്യാർത്ഥി കൃത്യമായ വിവരങ്ങൾ പൊലീസിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഘത്തിനായി പരിശോധന ഊർജിതമാക്കിയതായും മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ കൃത്യമായ തെളിവുകളില്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഇപ്പോൾ ലഭ്യമായ സൂചനകൾ പ്രകാരം പരിശോധന ശക്തമാക്കുന്നതായും തിരൂർ ഡിവൈഎസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP