Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

പച്ചമീൻ ഹോൾസെയിൽ തുടക്കം; മീൻ വ്യാപാരികൾക്ക് സ്‌കൂട്ടർ വായ്പയിൽ നൽകിയ കച്ചവട തന്ത്രം; വൈശാലി പൂട്ടിയെങ്കിലും അണക്കര സ്‌പൈസ് ഗ്രോവിൽ പച്ച പിടിച്ചു; ഒടിയന്റെ സഹനിർമ്മാതാവ് ലക്ഷ്യമിടുന്നത് ആസമിലെ കച്ചവടം; ക്രൈംബ്രാഞ്ച് ഇടുക്കിയിലേക്ക്; കേന്ദ്ര അന്വേഷണ ഭയവും; ബാർ കോഴയിൽ അനിമോൻ തടിയൂരുമോ?

പച്ചമീൻ ഹോൾസെയിൽ തുടക്കം; മീൻ വ്യാപാരികൾക്ക് സ്‌കൂട്ടർ വായ്പയിൽ നൽകിയ കച്ചവട തന്ത്രം; വൈശാലി പൂട്ടിയെങ്കിലും അണക്കര സ്‌പൈസ് ഗ്രോവിൽ പച്ച പിടിച്ചു; ഒടിയന്റെ സഹനിർമ്മാതാവ് ലക്ഷ്യമിടുന്നത് ആസമിലെ കച്ചവടം; ക്രൈംബ്രാഞ്ച് ഇടുക്കിയിലേക്ക്; കേന്ദ്ര അന്വേഷണ ഭയവും; ബാർ കോഴയിൽ അനിമോൻ തടിയൂരുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റ മൊഴി എടുക്കും. യോഗത്തിൽ പങ്കെടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്‌സും യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇതിനിടെ വെട്ടിലാക്കി സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്. സർക്കാരിനും ഈ അന്വേഷണം തിരിച്ചടിയാകാൻ സാധ്യതയുണ്ട്. തട്ടിപ്പു കണ്ടെത്തിയാൽ അന്വേഷണത്തിന് ഇഡിയും ,സിബിഐയും എല്ലാം എത്താൻ സാധ്യതയുണ്ട്.

ആരോപണത്തിൽ നിന്ന് അനിമോൻ മലക്കംമറിഞ്ഞിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീർഘമായ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഇന്നലെ ഓൺ ചെയ്തിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽകുമാറിന്റെ വാദങ്ങളെ അനിമോൻ അംഗീകരിക്കുകയാണ്. കേന്ദ്ര ഏജൻസി അന്വേഷണത്തിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള ഒത്തുതീർപ്പായിരുന്നു ഇതെല്ലാം.

ബാർ കോഴയിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ശബ്ദരേഖയ്ക്ക് പിന്നിലുള്ളത് ഫെഡറേഷൻ കേരള ഹോട്ടൽ അസോസിയേഷന്റെ ഇടുക്കിയിലെ പ്രധാന നേതാവ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അനിമോൻ തൊടുപുഴ. ഇടുക്കി ജില്ലാ പ്രസിഡന്റും. അതുകൊണ്ടാണ് പുറത്തു വന്ന ശബ്ദരേഖയ്ക്ക് പ്രസക്തി കൂട്ടുന്നത്.മുമ്പ് യുഡിഎഫ് ഭരണ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരേയും ബാർ കോഴ ആരോപണം ഉയർന്നിരുന്നു. അന്ന് വിജിലൻസിന് അടക്കം മൊഴി കൊടുത്ത വ്യക്തികൂടിയാണ് അനിമോൻ. എന്നാൽ വിവാദം കൊണ്ട് തനിക്ക് ദോഷമേ ഉണ്ടാകൂവെന്ന് അനിമോൻ തിരിച്ചറിഞ്ഞു. ഇതുകൊണ്ടാണ് എല്ലാം അബദ്ധമെന്ന് വ്യക്തമാക്കി പുതിയ സന്ദേശം ബാറുടമകൾക്ക് അയച്ചത്. ഇതോടെ പൊലീസ് കേസ് തന്നെ അപ്രസക്തമാകും. വാശി തീർക്കലായിരുന്നു ആ സന്ദേശമെന്ന് വിശദീകരിച്ച് ക്രൈംബ്രാഞ്ചിനും കേസൊഴിവാക്കാം. ഇതിനുള്ള അന്വേഷണമാകും ഇനി ക്രൈംബ്രാഞ്ച് നടത്തുക.

തൊടുപുഴ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന വൈശാലി എന്ന ബാറിന്റെ ഉടമയായിരുന്നു അനിമോൻ. വൈശാലി പൂട്ടിയെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലെ ബാറുകളിൽ ഷെയർ അദ്ദേഹത്തിനുണ്ട്. ബാർ ഉടമകളുടെ സംഘടനയിൽ വ്യക്തമായ പിന്തുണയും അനിമോന് ഉണ്ട്. മോഹൻലാലിന്റെ ഒടിയന്റെ സഹനിർമ്മാതാവുമായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിലെ ബാറുകളിലും ഓഹരിയുണ്ട്. 2.5 ലക്ഷം രൂപ നൽകിയെന്ന് ശബ്ദരേഖയിൽ പറയുന്ന അണക്കര സ്‌പൈസ് ഗ്രോവ് ഹോട്ടലിന്റെ പ്രധാന ഓഹരിക്കാരിൽ ഒരാളാണ്. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മദ്യവ്യാപാരത്തിലേക്കു കടക്കാൻ ശ്രമിക്കവേയാണ് അനിമോനെ കുടുക്കി വിവാദമെത്തുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസി അന്വേഷണം വെല്ലുവിളിയാകുമെന്ന് അനിമോനും തിരിച്ചറിയുന്നുണ്ട്.

പച്ചമീൻ ഹോൾസെയിൽ വിൽപനയിലൂടെയാണ് കച്ചവട തുടക്കം. തന്റെ കടയിൽ നിന്നു മീൻ വാങ്ങുന്ന വ്യാപാരികൾക്ക് വായ്പ അടിസ്ഥാനത്തിൽ സ്‌കൂട്ടർ നൽകിയാണ് കച്ചവടം പിടിച്ചത്. പിന്നീട് നീരാളി ഫിഷ് മാർക്കറ്റ് എന്ന സ്ഥാപനം തുടങ്ങി. തുടർന്നാണ് ബാർ മേഖലയിലേക്കു തിരിഞ്ഞത്. തൊടുപുഴയിൽ ആദ്യകാല പ്രമുഖ വ്യവസായിയുടെ പിന്മുറക്കാരനാണ്. അച്ഛൻ കെ എസ് ഇ ബി ജീവനക്കാരനായിരുന്നു. തൊടുപുഴയ്ക്ക് പുറത്തും ബിസിനസ് താൽപ്പമുള്ള വ്യക്തിയാണ് അനിമോൻ. ഒറ്റപ്പാലം അരമന ഹോട്ടലും നീരാളി ഫിഷ് തൊടുപുഴയും അനിമോന്റെ നേതൃത്വത്തിലുള്ളതാണ്. പെരുമ്പാവൂരിലെ വിൻസ് പാർക്കിലും പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പാൻ ഷോറിലും പങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിലുടനീളം വിവിധ ഹോട്ടൽ സംരംഭങ്ങളുടെ സാരഥിയാണ്.

മോഹൻലാലിന്റെ ശതകോടി മുടക്കമുതൽ ചെലവാക്കിയ ആദ്യ ചിത്രമായ ഒടിയന്റെ സഹനിർമ്മതാവുമായിരുന്നു അനിമോൻ. ജയകൃഷ്ണൻ എന്നാണ് പേരെങ്കിലും അനിമോൻ എന്ന് തന്നെയാണ് എല്ലാവരും ഈ ഹോട്ടൽ സംരഭകനെ വിളിച്ചിരുന്നത്. തൊടുപുഴയിൽ പെട്രോൾ പമ്പ് അടക്കം നിരവധി സ്ഥാപനങ്ങൾ അനിമോനുണ്ട്. തൊടുപുഴക്കാരുടെ സിങ്കം എന്നാണ് അനിമോനെ സോഷ്യൽ മീഡിയയിൽ അടുപ്പക്കാർ വിശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP