Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത

നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും. ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ഉണ്ടാകില്ല. പുതിയ നേതൃത്വത്തിലേക്ക് വരാൻ മെഗാ താരം മമ്മൂട്ടിക്കും താൽപ്പര്യമില്ല. ഇതോടെ അമ്മയുടെ നേതൃത്വത്തിൽ ഇനി പ്രധാനപ്പെട്ട രണ്ട് സൂപ്പർതാരങ്ങളും സജീവ സാന്നിധ്യമാകില്ല. വിവാദങ്ങളോട് പ്രതികരിക്കാനുള്ള താൽപ്പര്യക്കുറവാണ് അമ്മയിൽ നിന്നും മോഹൻലാലിനേയും അകറ്റുന്നത്.

കാൽനൂറ്റാണ്ടായി വിവിധ പദവികളിൽ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ്. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണ അമ്മയിൽ മത്സരങ്ങൾ നടന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച മണിയൻ പിള്ള രാജു അടക്കം ജയിച്ചു. ഇത്തവണ കൂടുതൽ പേർ മത്സരിക്കാനെത്തും. ഇത് മനസ്സിലാക്കിയാണ് ഇടവേള ബാബു മാറുന്നത്. മോഹൻലാൽ മത്സരിച്ചാൽ എതിരുണ്ടാകില്ല. എന്നാൽ ഇനി വരാൻ പോകുന്ന വിവാദങ്ങൾ കൂടി കണക്കിലെടുത്താണ് മോഹൻലാൽ മാറുന്നത്.

മമ്മൂട്ടിയായിരുന്നു അമ്മയുടെ ലാലിന് മുമ്പത്തെ അധ്യക്ഷൻ. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടർന്നാണ് മമ്മൂട്ടി മാറിയത്. ഇതോടെ മോഹൻലാലിനെ തേടി ദൗത്യമെത്തി. വീണ്ടും നടിയെ ആക്രമിച്ച കേസ് ചർച്ചകളിൽ എത്തുകയാണ്. താമസിയാതെ കേസിൽ വിധി വരും. ഈ വിധിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ അമ്മയ്ക്ക് പ്രതികരിക്കേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കിയാണ് ലാൽ മാറുന്നതെന്നാണ് സൂചനകൾ. എന്നാൽ ലാലിന് മേൽ വലിയ സമ്മർദ്ദം നടീ നടന്മാർ ചെലുത്തും. ലാൽ പിന്മാറിയാൽ അമ്മയിലെ ഗ്രൂപ്പിസം അതിരുവിടുമെന്ന് കരുതുന്നവരുമുണ്ട്.

നടിയെ ആക്രമിച്ച കേസിൽ മുമ്പ് മോഹൻലാൽ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും എന്നാൽ ദിലീപിന് വേണ്ടി പ്രാർത്ഥിക്കുമെന്നും മോഹൻലാൽ പറഞ്ഞത് മുമ്പ് ഏറെ ചർച്ചയായിരുന്നു. ഈ കേസിൽ വിധി വരുമ്പോഴും ഇതെല്ലാം വീണ്ടും ചർച്ചകളിലെത്തും. അമ്മയുടെ ഭാരവാഹിയായി തുടർന്നാൽ പ്രതികരിക്കാതിരിക്കാനും കഴിയില്ല. ഇത്തരം വിവാദങ്ങളിൽ നിന്നും അകലം പാലിക്കാനാണ് മോഹൻലാൽ ആഗ്രഹിക്കുന്നത്. ഇതുകൊണ്ടെല്ലാം കൂടിയാണ് അമ്മയിൽ നിന്നും ലാൽ വിട്ടു നിൽക്കുന്നത് എന്നാണ് സൂചന.

അമ്മയിലെ തിരഞ്ഞെടുപ്പിന് ജൂൺ മൂന്നുമുതൽ പത്രികകൾ സ്വീകരിക്കും. ഇടവേള ബാബുവും ലാലും പത്രിക നൽകില്ല. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകൾക്കുമുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മർദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു. തിരക്കുകൾ കാരണം സംഘടനയെ ശ്രദ്ധിക്കാൻ സമയമില്ലെന്നാണ് ലാലിന്റേയും നിലപാട്. ഇടവേള ബാബു ഉള്ളതു കൊണ്ടാണ് ലാലും പ്രസിഡന്റായി തുടർന്നത്.

1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്.

2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിൻപോളിയും ആശാ ശരത്തും ഹണി റോസുമാണ് തോറ്റത്. അതുകൊണ്ട് തന്നെ ഇത്തവണയും തിരഞ്ഞെടുപ്പിനുള്ള സാധ്യത ഏറെയാണ്.

ഇതെല്ലാം കണക്കിലെടുത്താണ് ലാലിന്റേയും പിൻവാങ്ങൽ. മലയാള സിനിമയിൽ പുതു തലമുറ വൻ വിജയങ്ങൾ നേടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ പുതു തലമുറയിലെ പ്രമുഖർ മത്സരിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP