Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

നടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അതിവേഗ ഇടപെടൽ; നടിയുടേയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച പ്രതി ഡൽഹിയിൽ പിടിയിൽ; ജാമ്യത്തിലിറങ്ങിയിട്ടും കുറ്റകൃത്യം ആവർത്തിച്ചു

നടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അതിവേഗ ഇടപെടൽ; നടിയുടേയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച പ്രതി ഡൽഹിയിൽ പിടിയിൽ; ജാമ്യത്തിലിറങ്ങിയിട്ടും കുറ്റകൃത്യം ആവർത്തിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമ -സീരിയൽ നടി പ്രവീണയുടെയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് സൈബർ ഇടത്തിൽ നിരന്തരം വേട്ടയാടിയ തമിഴ്‌നാട് സ്വദേശിയായ പ്രതി ഡൽഹിയിൽ പിടിയിൽ. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പ്രതിയെ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

നടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് അതിവേഗം പ്രതിയെ കുരുക്കാൻ ഇടയായത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിയോട് പ്രവീണ താനും കുടുംബവും നേരിടുന്ന സൈബർ ഇടത്തിലെ വേട്ടയാടലിനെപ്പറ്റി പരാതി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് പ്രവീണ പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചത്.

പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ഡൽഹി സാഗർപുരിൽ നിന്നും ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാൾ പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജാമ്യത്തിൽ പോയശേഷവും ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി ഇയാൾ പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ ഇപ്പോൾ വീണ്ടും പിടികൂടിയത്.

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നുമായിരുന്നു പ്രവീണയടെ പ്രതികരണം.

'എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്', എന്നായിരുന്നു പ്രവീണയുടെ വെളിപ്പെടുത്തൽ. കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂമെന്നും എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു. സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വർഷമായി ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു.

തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് നേരത്തെയും കണ്ടെത്തിയിരുന്നു. പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തിൽ ഇയാൾ ദുരുപയോഗം ചെയ്തിരുന്നു. മോളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും ടാഗ് ചെയ്യും. അദ്ധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു.

പ്രവീണയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആണ് അയച്ചുകൊടുക്കുന്നത്. മുഖം മാത്രം വെട്ടിയെടുത്ത് നഗ്‌നമായ ഉടലിൽ ചേർത്താണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രവീണയെ ഈ പ്രതി നിരന്തരം വേട്ടയാടുകയാണെന്ന് പറയുന്നു.

പ്രവീണയ്ക്കും മകൾക്കും പുറമെ ഇപ്പോൾ സഹോദരന്റെ ഭാര്യയുടെ ചിത്രങ്ങളും മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കുന്നുണ്ട്. നാല് തവണ മകൾ പൊലീസ് പരാതിപ്പെട്ടതായും പ്രവീണ പറയുന്നു.

''എനിക്ക് കോടതിയിൽ നിന്നും നീതി കിട്ടിയേ മതിയാവൂ. ഇവനെ അറസ്റ്റ് ചെയ്യണം. ഇവന് പരമാവധി ജയിൽ ശിക്ഷ വാങ്ങിക്കൊടുക്കണം. അല്ലാതെ ഈ ഒരു പ്രശ്‌നത്തിന് പരിഹാരമില്ല. എന്നെ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്റെ ബ്ലൂ ടിക്കുള്ള ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്‌ബുക്ക് പേജുകൾ മാത്രം ഫോളോ ചെയ്യണം. എന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ ഉടൻ ശ്രദ്ധിക്കുക. ഇവൻ ചിലപ്പോൾ നിങ്ങളെയും ആക്രമിച്ചേക്കും.''- ഒരു വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ പ്രവീണ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP