Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊലീസ് മാന്യുവലിലോ മറ്റേതെങ്കിലും നിയമത്തിലോ പൊതുജനത്തെ സല്യൂട്ട് ചെയ്യരുതെന്ന് നിയമമില്ലാത്തപ്പോൾ തീർക്കുന്നത് വിവാദം മാത്രം; ഔദ്യോഗിക പേജിലൂടെ എയർ ഇന്ത്യയടക്കം മലപ്പുറത്തെ രക്ഷാപ്രവർത്തകരെ അനുമോദിച്ചപ്പോഴും കല്ലുകടി പൊലീസ് തലപ്പത്ത്; രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട യുവാക്കളെ സല്യൂട്ട് ചെയ്തതിന്റെ പേരിൽ സിവിൽ പൊലീസ് ഓഫീസർക്കതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിൽ എതിർപ്പ് ശക്തം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാ പ്രവർത്തനത്തിൽ മുന്നിൽ നിന്ന ചെറുപ്പക്കാരെ  സല്യൂട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്ന മേലധികാരികളുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. കരിപ്പൂരിൽ വിമാന ദുരന്തമുണ്ടായപ്പോൾ കോവിഡ് ഭീഷണിയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് മലപ്പുറം പൊലീസ് കൺട്രോൾ റുമിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് സല്യൂട്ട് നൽകി ആദരവ് അറിയിച്ചത്.

ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. സിനിമാ താരങ്ങളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും അടക്കം ഈ ചിത്രം ഏറ്റെടുത്തതാണ്. തമിഴ്‌നാട്ടിൽ ചില ഫേസ്‌ബുക്ക് പേജുകളിൽ ചിത്രം പ്രചരിച്ചത് കോഴിക്കോട് വിമാനപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ആർഎസ്എസ് പ്രവർത്തകരെ പൊലീസ് ആദരിക്കുന്നു എന്ന തരത്തിലാണ്. എന്നാൽ മേലധികാരികളുചെ അനുമതിയില്ലാതെ പൊലീസുകാരന്റെ വൈറൽ ആദരം എന്ന തരത്തിൽ വിമർശനം ഉയർന്നതോടെയാണ് സ്ഥലം എസ്‌ഐക്ക് സുപ്പീരിയർ ഓഫീസേഴ്‌സിന്റെ വിളി എത്തിയത്.

അനുമതിയില്ലാതെ ഉദ്യോഗസ്ഥൻ ആദരമർപ്പിച്ചതെന്നതിൽ ജില്ലാ പൊലീസ് മേധാവി അബ്ദുൾ കരീം ഐപിഎസ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർക്കാണ് അന്വേണത്തിന്റെ മേൽനോട്ടം. . പ്രത്യേക ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയ ഇടത്തുനിന്ന് അനുമതി വാങ്ങാതെ പോയി പൊലീസുകാരൻ ആദരമർപ്പിക്കുകയായിരുന്നുവെന്നാണ് എസ് പി അബ്ദുൾ കരീം് പ്രതികരിച്ചത്. അതിനാലാണ് അന്വേഷണം. മേലുദ്യോഗസ്ഥരുടെ നിർദ്ദേശമോ അനുമതിയോ ഇല്ലാതെ ചെയ്തതാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നുമാണ് എസ്‌പിയുടെ വാദം.

പൊതുജനങ്ങളെ സല്യൂട്ട് ചെയ്യരുതെന്ന് പൊലീസ് മാന്വലിലോ മറ്റേതെങ്കിലും നിയമങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള അബ്ദുൾ കരീമിന്റെ മറുപടി. മലപ്പുറം പൊലീസ് കൺട്രോൾ റൂമിലെ പൊലീസുകാരനെ വിമാനാപകട സ്ഥലത്ത് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. പ്രദേശത്ത് ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ചുമതലപ്പെടുത്തിയത്. വ്യക്തിപരമായ സല്യൂട്ടാണ് നടത്തിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.

എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമല്ല ഇയാൾ ക്വാറന്റൈൻ സെന്ററിൽ പോയി സല്യൂട്ട് അടിച്ചത്. മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് അറിയുന്നത്. ഇക്കാര്യത്തിലാണ് അന്വേഷണം. അങ്ങനെയാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടിയുണ്ടാകുമെന്നും എസ്‌പി പറയുന്നു. രക്ഷാപ്രവർത്തകർ ക്വാറന്റൈനിൽ പോയ ഇടങ്ങളിലെത്തി പൊലീസുകാരൻ സല്യൂട്ട് ചെയ്യുന്ന ചിത്രം വൈറലായിരുന്നു. നിരവധി പേരാണ് ഈ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.സണ്ണി വെയ്ൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ചലച്ചിത്രതാരങ്ങളും ചിത്രം ഷെയർ ചെയ്തിരുന്നു.

അഭിമാനകരമായി തോന്നിയ നിമിഷം ആണ് എന്നാണ് പൊലീസുകാരനിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച വോളന്റിയർ ഫസൽ് പുതിയത്തിന്റെ പ്രതികരണം. എന്നാൽ മനുഷത്വപരമായ ഒരു നടപടിയിൽ കവിഞ്ഞ് ആ ഉദ്യോഗസ്ഥൻ എന്ത് തെറ്റാണ് ചെയ്തതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മലപ്പുറത്തെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജനങ്ങളെ അഭിനന്ദിച്ച് എയർ ഇന്ത്യയടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയപൂർവം നൽകിയ സല്യൂട്ടിന്റെ പേരിൽ ഉദ്യോഗസ്ഥ തലത്തിൽ വിവാദം തീർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP