Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺഗ്രസ് എം; സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്; ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കോൺഗ്രസ് മുഖപത്രം

വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺഗ്രസ് എം; സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്; ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കോൺഗ്രസ് മുഖപത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടതു മുന്നണയിൽ തർക്കം ഉടലെടുത്തിരിക്കവേയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് കോൺഗ്രസ് മുഖപത്രം ക്ഷണി്കുന്നത്.

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺഗ്രസ് എം എന്നും ലേഖനത്തിൽ പരാമർശമുണ്ട്.

ജോസ് കെ മാണിയെ വിമർശിച്ചും കെ എം മാണിയെ പുകഴ്‌ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാർത്തി കാരണമാണ്. യുഡിഎഫിനോട് കാണിച്ചതുകൊടുംചതിയാണ്. ജോസിന് രാഷ്ട്രീയത്തിന്റെ നഴ്‌സറി പാഠങ്ങൾ പോലും വശമില്ലെന്നും ലേഖനം പറയുന്നു.

ജോസിന് എൽഡിഎഫ് കൊടുത്ത രാജ്യസഭാ സീറ്റിലുള്ളത് 30 വെള്ളിക്കാശിന്റെ പാപക്കറ. ഘടകകക്ഷികളെ അവഗണിക്കുന്ന രീതി കോൺഗ്രസിനില്ല. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നൽകിയത് മുന്നണി മര്യാദയാണ്. ജോസ് കെ മാണി കൗശലമില്ലാത്ത നേതാവാണ്. ജോസിനെ ലാളിച്ച സിപിഐഎം ആവേശം ആറിത്തണുത്തെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

വീക്ഷണം മുഖപ്രസംഗം ഇങ്ങനെ:

'വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കട കടലിലാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. പലതരം കയ്പേറിയതും നോവിക്കുന്നതുമായ ചെയ്തികൾ സിപിഎമ്മിൽ നിന്നുണ്ടായിട്ടും പാർട്ടി പിളർത്താനും എൽഡിഎഫിൽ ചേക്കാറാനും പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാർത്തിയായിരുന്നു. യുഡിഎഫിനോട് കൊടുംചതി കാണിച്ച് എൽഡിഎഫിലേക്ക് പോകുമ്പോൾ കയ്യിലുണ്ടായിരുന്ന രാജ്യസഭ അംഗത്വം എപ്പോഴും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജോസ് മാണിയെ രണ്ടാമനെന്ന പരിഗണന നൽകി പ്രധാനവകുപ്പും സിപിഎം വാഗ്ദാനം ചെയ്തിരുന്നു. പിതാവ് കെ.എം മാണി ജീവിച്ചിരുന്ന കാലത്ത് യുഡിഎഫ് വിട്ടുപോയ മാണിഗ്രൂപ്പിനെ തിരികെ കൊണ്ടുവരാൻ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് നൽകുകയും പുനഃസമാഗമം സാധ്യമാക്കുകയും ചെയ്തു.

മാണിയുടെ മരണശേഷം ഗ്രൂപ്പിന്റെ സർവാധിപതിയായത് ജോസായിരുന്നു. യേശുവിനെ ഒറ്റുകൊടുത്ത മുപ്പത് വെള്ളിക്കാശിന്റെ പാപം പൊതിഞ്ഞുനിൽക്കുന്ന അക്കൽദാമയെപ്പോലെ ഈ രാജ്യസഭാ സീറ്റ് ചതിയുടെ കറ പുരണ്ടതായിരുന്നു. അതിന്റെ കാലാവധി അവസാനിക്കുമ്പോൾ അത് തിരികെ കിട്ടണമെന്ന് ജോസ് മാണിക്ക് നിർബന്ധമുണ്ട്. മൂന്ന് സീറ്റ് ഒഴിവ് വരുമ്പോൾ രണ്ടെണ്ണം എൽഡിഎഫിനും ഒന്ന് യുഡിഎഫിനും ലഭിക്കും. എൽഡിഎഫിന്റെ രണ്ട് സീറ്റുകൾ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും രഹസ്യമായി പകുത്തെടുത്തുകഴിഞ്ഞു. ജോസ് മാണിക്ക് അനൗദ്യോഗികമായി ലഭിച്ച മറുപടി അടുത്ത ഒഴിവിൽ നോക്കാമെന്നായിരുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാ ജ്യസഭയിലും അംഗത്വമില്ലാതാവും. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ തനിക്കൊരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജോസ് മാണിയുടെ രഹസ്യ വിശ്വാസം പരസ്യമായിരിക്കയാണ്' കോൺഗ്രസ് മുഖപത്രത്തിൽ പറയുന്നു.

ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താൻ പാടുപെടുന്ന ഇടതുപാർട്ടികൾക്ക് ജോസ് മാണിയുടെ മോഹങ്ങൾ നിറവേറ്റികൊടുക്കാൻ കഴിയില്ല. കോൺഗ്രസിനെപ്പോലെ ഘടകകക്ഷികൾക്ക് കരുതലും കൈത്താങ്ങും നൽകാൻ സിപിഎം ഒരിക്കലും തയ്യാറാകില്ല. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആർഎസ്‌പി യുടെ കൊല്ലം സീറ്റ് സിപിഎം കവർന്നെടുത്തപ്പോൾ ഇടതുമുന്നണി വിട്ട ആർഎസ്‌പിക്ക് അതേ സിറ്റിങ് സീറ്റ് നൽകി കോൺഗ്രസ് യുഡിഎഫിലേക്കാനയിച്ചു.

കോഴിക്കോട് സീറ്റ് ജനതാദളിൽ നിന്നും പിടിച്ചെടുത്തപ്പോൾ അവർക്ക് അഭയം നൽകിയതും കോൺഗ്രസായിരുന്നു. ഘടകകക്ഷികളുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. 2011 ലെ മന്ത്രിസഭയിൽ അഞ്ചാംമന്ത്രി സ്ഥാനവും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് ആ വശ്യപ്പെട്ടപ്പോൾ രാജ്യസഭാ സീറ്റും മുസ്ലിംലീഗിന് നൽകിയത് കോൺഗ്രസ് പുലർത്തുന്ന മുന്നണി മര്യാദയുടെ ഭാഗമാണെന്നും വീക്ഷണം പറയുന്നു.

'അരനൂറ്റാണ്ടിലേറെക്കാലം കെ.എം മാണി കേരള കോൺഗ്രസുകാരുടെ വത്തിക്കാൻ പോലെ കാത്തു. സൂക്ഷിച്ച പാലായിൽ ജോസ് മാണി തോറ്റത് കേരള കോൺഗ്രസിന്റെ ദുരന്ത ചരിത്രത്തിൽ ഏറ്റവും കഠിനമായതാണ്. പ്രണയകാലത്തും മധുവിധു നാളിലും ജോസ് മാണിയെ തലയിലും നിലത്തും വെയ്ക്കാതെ ലാളിച്ച സിപിഎം ആവേശമൊക്കെ ആറിത്തണുത്ത് തിരയടങ്ങിയ കടൽപോലെ നിശ്ചലമായിരിക്കയാണ്. നാല് പതിറ്റാണ്ടിലേറെക്കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തി ന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം മാണിയുടെ മകന് രാഷ്ട്രീയത്തിന്റെയും കർഷക രാഷ്ട്രീയത്തിന്റെയും നഴ്‌സറി പാഠങ്ങൾപോലും വശമില്ല. എതിരാളികൾ മനസ്സിൽ കാണുന്നത് മാനത്ത് കാ ണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം മാണി. അത്തരമൊരു മനസ്സോ മാനമോ കൗശലമോ ഇല്ലാത്ത ജോസ് കെ മാണി സിപിഎ മ്മിന്റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ യു ഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലത്' കോൺഗ്രസ് മുഖപത്രം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP