Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഡി വൈ എസ് പിയെ തമ്മനം ഫൈസലിന്റെ വീട്ടിൽ കണ്ടെത്തിയില്ല; പൊലീസുകാരെ ഗൂണ്ടാ നേതാവിന്റെ വീട്ടിൽ എത്തിച്ചത് ഡി വൈ എസ് പി തന്നെ; എം ജി സാബു അടക്കം മൂന്നുപൊലീസുകാർക്ക് എതിരെ ഡി ഐ ജിക്ക് റിപ്പോർട്ട് നൽകിയെന്ന് ആലുവ റൂറൽ എസ്‌പി

ഡി വൈ എസ് പിയെ തമ്മനം ഫൈസലിന്റെ വീട്ടിൽ കണ്ടെത്തിയില്ല; പൊലീസുകാരെ ഗൂണ്ടാ നേതാവിന്റെ വീട്ടിൽ എത്തിച്ചത് ഡി വൈ എസ് പി തന്നെ; എം ജി സാബു അടക്കം മൂന്നുപൊലീസുകാർക്ക് എതിരെ ഡി ഐ ജിക്ക് റിപ്പോർട്ട് നൽകിയെന്ന് ആലുവ റൂറൽ എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗൂണ്ട നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്‌പിക്കും മൂന്ന് പൊലീസുകാർക്കുമെതിരെ ഡി ഐ ജിക്ക് റിപ്പോർട്ട് നൽകിയതായി ആലുവ റൂറൽ എസ്‌പി വൈഭവ് സക്‌സേന. ഡി വൈ എസ് പിയെ ഗുണ്ടാ നേതാവിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നില്ലെന്നും ഇദ്ദേഹമാണ് മറ്റ് പൊലീസുകാരെ ഇവിടെ എത്തിച്ചതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി. എം.ജി സാബു അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട് നൽകിയത്. ഒരാൾ ഡി.വൈ.എസ്‌പിയുടെ ഡ്രൈവറും മറ്റൊരാൾ ക്രൈം ബ്രാഞ്ച് ഓഫീസിലെ പൊലീസുകാരനുമാണ്. വിരുന്നിൽ പങ്കെടുത്ത മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ വിജിലൻസിൽ നിന്ന് മാറ്റാനും തീരുമാനിച്ചു.

വിരുന്നിൽ പങ്കെടുത്ത രണ്ടുപൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്‌പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പൊലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.

അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്‌പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്‌പിയെന്ന് പൊലീസുകാർ പറയുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാൽ പൊലീസുകാരാണ് തന്നെ വീട്ടിൽ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്‌പി എം ജി സാബുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആലപ്പുഴ പൊലീസ് ക്യാമ്പിലെ ഡ്രൈവറും സി.പി.ഒയും ഡി വൈ എസ് പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോഗസ്ഥരാണ് ഇവർ. ഇവരുടെ പേരുവിവരങ്ങൾ നിലവിൽ ലഭ്യമല്ല. വിരുന്ന് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് എസ്‌പി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെ വെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തിൽ, ഡി.വൈ.എസ്‌പിക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും. ആലുവ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

നാല് ദിവസം മാത്രമാണ് ഡി.വൈ.എസ്‌പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. മെയ്‌ 31-ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സസ്‌പെൻഷൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയടക്കം നാല് പൊലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പൊലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്‌പിയും സംഘവും കുടുങ്ങിയത്.

ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്‌പിക്കും പൊലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്‌പി അടക്കമുള്ള പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.

ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്‌പി ഒളിച്ചത്. അങ്കമാലി പൊലീസ് വിവരം പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പൊലീസുകാരെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്‌പിയെ കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിലില്ല. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്ഡ്. ഫൈസലിനെയും മറ്റൊരാളെയും കരുതൽ തടങ്കലിലാക്കി എന്നാണ് അറിയുന്നത്.

അങ്കമാലി പൊലീസ് റൂറൽ എസ്‌പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായ ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്‌പിക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന.

കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസൽ. പിന്നീട് അമ്മയുടെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസൽ എന്നറിയപ്പെട്ടു. തർക്കത്തെ തുടർന്ന് അച്ഛനെ തല്ലിയ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചാണ് 18ാം വയസ്സിൽ തമ്മനം ഫൈസൽ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസൽ പിന്നീട് വളർന്നു വന്നത്. മുപ്പതിലേറെ കേസുകളിൽ താൻ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകൾ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസൽ അടുത്തിടെ പറഞ്ഞത്.

താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികൾക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഫൈസൽ ചില യൂട്യൂബ് അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്. 2021ൽ മറ്റൊരു ഗുണ്ടാ സംഘത്തിൽപ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മർദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവിൽ രജിസ്റ്റർ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസൽ പിന്നീട് പറഞ്ഞിട്ടുണ്ട്. കരാട്ടെ അദ്ധ്യാപകൻ കൂടിയാണ് തമ്മനം ഫൈസൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP