Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഖത്തറിന്റെ ഖൽബ് തകർത്ത് ആഫ്രിക്കൻ ചാമ്പ്യന്മാർ; നിർണായക മത്സരത്തിൽ ജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി സെനഗൽ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോൾ പേരിൽ കുറിച്ച് മുഹമ്മദ് മുൻടാരി; ആതിഥേയർ പുറത്തേക്ക്

ഖത്തറിന്റെ ഖൽബ് തകർത്ത് ആഫ്രിക്കൻ ചാമ്പ്യന്മാർ; നിർണായക മത്സരത്തിൽ ജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി സെനഗൽ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോൾ പേരിൽ കുറിച്ച് മുഹമ്മദ് മുൻടാരി; ആതിഥേയർ പുറത്തേക്ക്

സ്പോർട്സ് ഡെസ്ക്

ദോഹ: ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനോട് പരാജയപ്പെട്ട് ഫിഫ ലോകകപ്പ് ഫുട്‌ബോളിൽനിന്നും ആതിഥേയരായ ഖത്തർ പുറത്തേക്ക്. രണ്ടാം മത്സരത്തിൽ സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആതിഥേയർ തോൽവി വഴങ്ങിയത്. ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് ഖത്തർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനോട് പരാജയപ്പെട്ട സെനഗൽ രണ്ടാം മത്സരത്തിലെ ജയത്തോടെ ലോകകപ്പ് പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.

ബോലായെ ദിയ (41), ഫമാറ ദിദിയു (48), ബംബാ ഡിയെങ്ങ് (84) എന്നിവർ സെനഗലിനായി ഗോളുകൾ നേടി. ലോകകപ്പിൽ ഖത്തറിന്റെ ആദ്യ ഗോൾ മുഹമ്മദ് മുന്താരി (78) സ്വന്തമാക്കി. ഇതോടെ ആതിഥേയരായ ഖത്തിന് പുറത്തേക്കുള്ള വക്കിലായി. നെതർലൻഡ്സിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. മാത്രമല്ല, നെതർലൻഡ്സ്, ഇക്വഡറിനെതിരെ തോൽക്കുകയും വേണം.



മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ സെനഗലിനായിരുന്നു മേധാവിത്വം. 30 മിനിറ്റുകൾ പിന്നിട്ടപ്പോൾ അഞ്ച് ഷോട്ടുകളാണ് സെനഗൽ ഖത്തർ പോസ്റ്റിലേക്ക് അടിച്ചുവിട്ടത്. ഈ സമയങ്ങളിൽ ഖത്തറിന്റെ പോരാട്ടം സ്വന്തം പകുതിയിൽ മാത്രം ഒതുങ്ങിനിന്നു. 15ാം മിനിറ്റിൽ ഖത്തറിന് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. സെനഗൽ താരം നംപാലിസ് മെൻഡിയെ പ്രതിരോധിക്കുന്നതിനിടെ ഫൗൾ വഴങ്ങിയ ഖത്തർ താരം ഇസ്മായിൽ മുഹമ്മദിന് യെല്ലോ കാർഡും കിട്ടി.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് സെനഗലാണ് ആക്രമിച്ച് കളിച്ചത്. നിരന്തരം മുന്നേറ്റങ്ങൾ നടത്തിയ സെനഗലിനെ പിടിച്ചുകെട്ടാൻ ഖത്തർ പാടുപെട്ടു. 24-ാം മിനിറ്റിൽ സെനഗലിന്റെ ഗ്യുയെയുടെ തകർപ്പൻ ലോങ് റേഞ്ചർ ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 28-ാം മിനിറ്റിൽ ഗോൾകീപ്പർ ബർഷാം തട്ടിയകറ്റിയ പന്ത് സ്വീകരിച്ച സെനഗൽ താരം സബാലിക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.

34-ാം മിനിറ്റിൽ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അക്രം അഫീഫിന് പക്ഷേ ഷോട്ടുതിർക്കാനായില്ല. ബോക്സിനകത്ത് കടന്നെങ്കിലും ഷോട്ടെടുക്കും മുൻപ് ഖത്തറിന്റെ താരത്തെ  തടഞ്ഞു. ഷോട്ടുതിർക്കാൻ താമസിച്ചതാണ് അഫീഫിന് തിരിച്ചടിയായത്.

41-ാം മിനിറ്റിൽ ഖത്തറിന്റെ ഖൽബ് തകർത്തുകൊണ്ട് സെനഗൽ മുന്നിലെത്തി. മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോൾ പിറന്നത്. ബോക്സിനകത്തുവെച്ച് പന്ത് ക്ലിയർ ചെയ്യുന്നതിൽ ഖൗക്കി പിഴവുവരുത്തി. ഈ അവസരം മുതലെടുത്ത ഡിയ അനായാസം ലക്ഷ്യം കണ്ട് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.



രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെനഗൽ വീണ്ടും ഖത്തറിനെ ഞെട്ടിച്ചു. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. ജേക്കബ്സിന്റെ പാസ് സ്വീകരിച്ച ഫമാറ തകർപ്പൻ ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ സെനഗലിന് സാധിച്ചു. രണ്ട് ഗോൾ വഴങ്ങിയതോടെ ഖത്തർ സർവം മറന്ന് ആക്രമിച്ച് കളിച്ചു. 66-ാം മിനിറ്റിൽ ഖത്തറിന്റെ ഖൗക്കി ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും അസാമാന്യമായ സേവിലൂടെ സൂപ്പർ ഗോൾകീപ്പർ മെൻഡി അത് വിഫലമാക്കി.

അതിനുശേഷം ഗോളെന്നുറിച്ച നിരവധി അവസരങ്ങളാണ് ഖത്തർ പാഴാക്കിയത്. ഒടുവിൽ ആ ആക്രമണങ്ങൾക്ക് ഫലം കണ്ടു. 78-ാം മിനിറ്റിൽ ഖത്തർ ലോകകപ്പിലെ ചരിത്ര ഗോൾ നേടി. ഫിഫ ഫുട്ബോൾ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുൻടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുൻടാരി തകർപ്പൻ ഹെഡ്ഡറിലൂടെ വലകുലുക്കി.

പിന്നാലെ വന്നു സെനഗലിന്റെ ചുട്ടമറുപടി. തകർപ്പൻ ടീം ഗെയിമിലൂടെ സെനഗൽ 84-ാം മിനിറ്റിൽ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്. എൻഡിയായെയുടെ മികച്ച പാസ് സ്വീകരിച്ച ബാംബ ഡിയെങ്ങ് മികച്ച ഫിനിഷിലൂടെ വലകുലുക്കി. ഇതോടെ ഖത്തർ തിരിച്ചുവരാൻ കഴിയാത്ത വിധം തോൽവി സമ്മതിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇറാൻ, വെയ്ൽസിനെ തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇറാന്റെ ജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP