Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അനിയൻ പ്രസിഡന്റ്, ചേട്ടൻ പ്രധാനമന്ത്രി; മിസ്റ്റർ ടെൻ പേഴ്സന്റ് എന്ന് അറിയപ്പെടുന്ന സഹോദരൻ ധനമന്ത്രി; 80വയസ്സായി ചെവികേൾക്കാത്ത മൂത്തസഹോദരനും 35കാരനായ യുവരക്തത്തിനും കാബിനറ്റ് പദവി; അംബാസഡർമാരും എയർലൈൻസ് മേധാവികളുമൊക്കെ ഈ കുടുംബക്കാർ; രാവണനെ ആരാധിക്കുന്ന പാർട്ടി, ചിഹ്നം താമരമൊട്ട്; ശ്രീലങ്കയെ കുത്തുപാളയെടുപ്പിച്ച രാജപക്സെ കുടുംബത്തിന്റെ കഥ

അനിയൻ പ്രസിഡന്റ്, ചേട്ടൻ പ്രധാനമന്ത്രി; മിസ്റ്റർ ടെൻ പേഴ്സന്റ് എന്ന് അറിയപ്പെടുന്ന സഹോദരൻ ധനമന്ത്രി; 80വയസ്സായി ചെവികേൾക്കാത്ത മൂത്തസഹോദരനും 35കാരനായ യുവരക്തത്തിനും കാബിനറ്റ് പദവി; അംബാസഡർമാരും എയർലൈൻസ് മേധാവികളുമൊക്കെ ഈ കുടുംബക്കാർ; രാവണനെ ആരാധിക്കുന്ന പാർട്ടി, ചിഹ്നം താമരമൊട്ട്; ശ്രീലങ്കയെ കുത്തുപാളയെടുപ്പിച്ച രാജപക്സെ കുടുംബത്തിന്റെ കഥ

എം റിജു

രു ആയ്ഷുക്കാലം മുഴുവൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും, ഒന്നും സമ്പാദിക്കാനാവാതെ പൊളിഞ്ഞ് പാളീസായി മരിച്ച ഒരു പൊതുപ്രവർത്തകന്റെ മക്കൾ ഇപ്പോൾ ആ മണ്ണിലെ രാജാക്കന്മാരാണ്. അവർ അറിയാതെ ഈ മരതകദ്വീപിൽ ഒരു ഇലപോലും അനങ്ങില്ല. അതാണ് രാജപക്സെ കുടുംബം. ഗാന്ധി, നെഹ്റു, ഭൂട്ടോ തുടങ്ങിയ നിരവധി കുടുംബവാഴ്ചകൾ ലോകം കണ്ടിട്ടുണ്ട്. എന്നാൽ ഇത് അതിലും എത്രയോ അപ്പുറമാണ്. കാരണം ശ്രീലങ്കയുടെ സമസ്തമേഖലകളിലും ഈ കടുംബമുണ്ട്.

ശ്രീലങ്കയിൽ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം അഞ്ചുപേരാണ് രാജപക്സെ കുടുംബത്തിൽനിന്ന് ഇപ്പോൾ കാബിനറ്റിൽ ഉള്ളത്. രാജ്യത്തിന്റെ മൊത്തം റവന്യൂവിന്റെ 70 ശതമാനവും ഇവരുടെ വകുപ്പുകളിലൂടെയാണ് കടന്നുപോകുന്നത്. മൊത്തം ഈ കുടുംബത്തിലെ പാർലിമെന്റ് അംഗങ്ങളുടെ എണ്ണം ഒമ്പതാണ്. ഉദ്യോഗസ്ഥ തലത്തിലും, അംബാസിഡന്മാരായും, ശ്രീലങ്കൻ എയർലൈസിന്റെ തലപ്പത്തും, വ്യവസായ-വാണിജ്യരംഗത്തുമൊക്കെ ലങ്കയിൽ നിറഞ്ഞുനിൽക്കുന്നത് രാജപക്സെ കുടുംബമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ, ഒരുകിലോ പാൽപ്പെടിക്ക് 1400 രൂപയും, പാലൊഴിച്ച ഒരു ചായക്ക് 90രൂപയുമായി രാജ്യം വിലക്കയറ്റത്തിലും ക്ഷാമത്തിലും പെടുമ്പോഴും കടുത്ത പ്രതിഷേധം ഉയരുന്നതും ഈ കുടുംബത്തിന് നേർക്കുതന്നെ.

ഒമ്പത് സഹോദരന്മാരുള്ള രാജപക്സെ കുടംബത്തിലെ മൂന്നാമത്തെ സഹോദരനായ മുൻ പ്രസിഡന്റും നിലവിലെ പ്രധാനമന്ത്രിയുമായ മഹീന്ദ രാജപക്സെ തന്നെയാണ് കാര്യങ്ങൾ ഇപ്പോഴും നിയന്ത്രിക്കുന്നത്. പാർലിമെന്റിനേക്കാൾ പ്രസിഡന്റിന് അധികാരമുള്ള രാഷ്ട്രമാണ് ലങ്ക. രണ്ടുതവണ പ്രസിഡന്റായവർ വീണ്ടും മത്സരിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുള്ളതുകൊണ്ടാണ് മഹീന്ദ, തന്റെ അനിയൻ, ഗൊതബായ രാജപക്സെയെ പ്രസിഡന്റാക്കിയത്. 80വയസ്സുള്ള ചമൻ രാജപക്സേ എന്ന ചെവികേൾക്കാത്ത മൂത്തസഹോദരൻ തുറമുഖ- ജലസേചന മന്ത്രിയാണ്. ഒമ്പതു സഹോദങ്ങളിൽ ആറാമനായ ധനകാര്യമന്ത്രി ബേസിൽ രാജപക്സെയാണ് ബഹുകേമൻ. വിക്കീലിക്ക്സ് രേഖകളിൽ ഇയാളെ മിസ്റ്റർ ടെൻ പേഴ്സന്റ് എന്നാണ് വിളിച്ചിരുന്നത്. രാജപക്സെ കുടുംബത്തിന്റെ ഫണ്ട് റെയ്സറാണ് ഇദ്ദേഹം. ലങ്കയിൽ എന്ത് പണി നടന്നാലും ബേസിൽ വഴി, രാജപക്സെ കുടുംബത്തിന് മിനിമം പത്തുശതമാനം കിട്ടണം എന്നാണ് പറയുന്നത്.

വൻകിട പദ്ധതികൾ ആണെങ്കിൽ കമ്മീഷൻ ചിലപ്പോൾ 20-25 ശതമാനം ആവുമത്രേ. ഇങ്ങനെ കമ്മീഷൻ അടിക്കാനായി കടത്തിൽമ്മേൽ കടം വാങ്ങി, ഇവർ ലങ്ക മുഴുവൻ 'വികസനം' നടത്തി. പത്തുവർഷം മുമ്പ് ഈ ദ്വീപിൽ വന്നവർ അമ്പരുന്നുപോകുന്ന നിലയിലാണ്, ചൈനയുടെ സഹായത്തോടെ വികസനം നടന്നത്. അങ്ങനെ 2000 കോടിക്ക് പണിത മഹീന്ദ രാജപക്സെയുടെ പേരിലുള്ള ഒരു വിമാനത്താവളം ഈച്ചയടിച്ച് കിടക്കയാണ്. ചൈനയിൽനിന്ന് കടംവാങ്ങിയത് തിരിച്ചുകൊടുക്കാൻ കഴിയാതെ വന്നതോടെ, ഹംബൻടോട്ടയിലെ തുറമുഖം 90വർഷത്തേക്ക് ചൈനക്ക് കൊടുക്കേണ്ടിവന്നത് രാജ്യത്തിന് തീരാത്ത നാണക്കേടായി.

അതുപോലെ ഇത്തവണ മഹീന്ദയുടെ മകൻ നമൽ രാജപക്സെയെ ടൂറിസം മന്ത്രിയാക്കിയിട്ടുണ്ട്. വെറും 35വയസ്സുമാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം. മഹീന്ദക്ക്ശേഷം, രാജപക്സെ കുടുംബത്തിന്റെ അടുത്ത നേതാവ് എന്ന് അറിയപ്പെടുന്ന നമലും, ഒന്നാന്തരം അഴിമതിക്കാരനാണെന്നാണ് ലങ്കൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഏകാധിപത്യത്തിന്റെ നയവൈകല്യങ്ങൾ

അഴിമതിയേക്കാൾ ഭീകരമാണ് ഏകാധിപത്യത്തിന്റെ ഹുങ്കിൽ രാജപക്സെ കുടുംബം നടത്തിയ നയവൈകല്യങ്ങൾ. എല്ലാകാര്യങ്ങളും കുടുംബം തീരുമാനിക്കുക എന്നല്ലാതെ വിദഗ്ധ ഉപദേശം നൽകാൻപോലും ആളുകൾ ഇല്ല. കേരളത്തെപോലെ അതിശക്തമായ ബ്രയിൻ ഡ്രയിൻ അനുഭവിക്കുന്ന ഇടമാണ്, വെറും രണ്ടേകാൽ കോടി ജനങ്ങളുള്ള ലങ്കയും. പഠിപ്പും വിവരവുമുള്ളവർ ഒക്കെ വിദേശത്തുപോയി അവിടെ സെറ്റിൽ ചെയ്യുന്നു. ഐ.എം.എഫിന്റെ ലോണിന് ചർച്ചകൾ നടത്താൻ പോലും പറ്റിയ വിദഗ്ദ്ധർ ലങ്കയിൽ ഇല്ലെന്നാണ് ഏറ്റവും ഒടുവിൽ വന്ന വാർത്തകൾ. കാര്യവിവരമുള്ള ഉദ്യോഗസ്ഥർ ആകട്ടെ ഭയന്ന് ഒന്നും മിണ്ടുകയുമില്ല.

അങ്ങനെ നിലവിലെ പ്രസിഡന്റ് ഗൊതബായ രാജപക്സെ എടുത്ത രണ്ടു പ്രധാന വിഡ്ഡിത്തങ്ങളാണ് ലങ്കൻ തകർച്ചക്ക് ആക്കം കൂട്ടിയത് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. 2019ൽ അധികാരത്തിൽ ഏറിയതോടെ 12 ശതമാനമുള്ള വാറ്റ് നികുതി, ജനപ്രിയമായ ചില അജണ്ടകൾ മുന്നിൽ കണ്ട് എട്ടു ശതമാനമാക്കി. രാസവളം ഇറക്കുമതിയിൽ 500 മില്യൺ ഡോളർ ലാഭിക്കാമെന്ന് പറഞ്ഞ്, രാജ്യം സമ്പൂർണ്ണ ജൈവകൃഷിയിലേക്ക് തിരിച്ചു. ഇതിന്റെ തിരിച്ചടി ഭയാനകമായിരുന്നു. ഉൽപ്പാദനത്തിൽ 60 ശതമാനത്തോളമാണ് ഇടിവുണ്ടായത്. ഇതോടെ തേയിലയുടെ അടക്കം ഇറക്കുമതി കുറഞ്ഞു. വിദേശനാണ്യശേഖരത്തിൽ വൻ ഇടിവുണ്ടായി. ഒപ്പം കോവിഡ് ഉണ്ടാക്കിയ മാന്ദ്യവും കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു.

ഇപ്പോൾ പേപ്പറില്ലാത്തതിനാൽ പരീക്ഷ നടത്താൻ കഴിയാത്ത, പാലില്ലാത്തതിനാൽ ചായകുടിക്കാൻ കഴിയാത്ത, ഇന്ധനം ഇല്ലാത്തതിനാൽ വണ്ടിയിറക്കാൻ കഴിയാത്ത നാടായി ലങ്ക മാറിയിരിക്കയാണ്. ഒരുകാലത്ത് മലയാളികൾ അടക്കം ജോലിതേടിപോയിരുന്നു സിലോൺ, ഇന്ന് ഒരു പട്ടിണി രാജ്യമായി മാറിയിരിക്കയാണ്. ആ ഉത്തരവാദിത്വത്തിൽനിന്ന് തടിയൂരാൻ നിലവിൽ ഭരണം നടത്തുന്ന രാജപക്സെ കുടുംബത്തിന് ഒരിക്കലും കഴിയില്ല.

പാപ്പരായി മരിച്ച പിതാവിന്റെ മക്കൾ

മഹീന്ദാ രാജപക്സെയുടെ പിതാവ് ഡി എ രാജപക്സെ എന്ന ഡോൺ ആൽവിൻ രാജപക്സെയിൽനിന്നാണ് ഈ കുടുംബത്തിന്റെ ചരിത്രം തുടരുന്നത്. സത്യത്തിൽ ഡി എ രാജപക്സെയുടെ സഹോദരനായിരുന്ന ഡി എം രാജപക്സെ എന്ന ഡോൺ മാത്യു രാജപക്സെയാണ് ഈ സിംഹള കുടുംബത്തിലെ ആദ്യ രാഷ്ട്രീയക്കാരൻ. ബ്രിട്ടീഷ് ഭരണകാലത്ത് സിലോൺ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു ഡി എം രാജപക്സെ. സിലോണിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചാണ് അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിലെത്തിയത്. ഡിഎം രാജപക്സെയുടെ മരണത്തെ തുടർന്നാണ് സ്റ്റേറ്റ് കൗൺസിൽ അംഗമായി സഹോദരൻ ഡി എ രാജപക്സെ രാഷ്ട്രീയത്തിൽ സജീവമായത്. മാത്യു രാജപക്സെയുടെ മക്കളും കൊച്ചുമക്കളും ഇപ്പോളും രാഷ്ട്രീയത്തിൽ സജീവമാണ്.

സഹോദരനെപ്പോലെ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു ഡി എ രാജപക്സെയും. ഇന്ത്യയിൽ നടന്ന പോലെ ശക്തമായ സ്വാതന്ത്ര്യപ്രക്ഷോഭമൊന്നും നടന്നിട്ടില്ലാത്ത ശ്രീലങ്കയിലെ സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു അദ്ദേഹം. തുടക്കത്തിൽ ഡി എ രാജപക്സെ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) എന്ന പാർട്ടിയിലാണ് പ്രവർത്തിച്ചത്. പിന്നീട് സോളമൻ ഭണ്ഡാരനായകെ സ്ഥാപിച്ച ശ്രീലങ്ക ഫ്രീഡം പാർട്ടിയിൽ അദ്ദേഹം ആകൃഷ്ടനായി. പടി പടിയായി അദ്ദേഹം ഫ്രീഡം പാർട്ടിയിൽ ഉയർന്നു. 1948ലാണ് ശ്രീലങ്ക സ്വാതന്ത്ര്യം നേടുന്നത്. ഫ്രീഡം പാർട്ടി സ്ഥാപിക്കപ്പെട്ടത് 1951ലാണ്. യുഎൻപി സ്ഥാപിക്കപ്പെട്ടത് സിലോൺ ബ്രിട്ടീഷ് കോളനിയായിരിക്കെ 1946ലാണ്. ശ്രീലങ്ക പ്രസിഡൻഷ്യൽ സംവിധാനത്തിലേയ്ക്ക് വരുന്നത് പിന്നീടാണ്. പ്രധാനമന്ത്രിക്ക് തന്നെയായിരുന്നു പഴയ ബ്രിട്ടീഷ് കോളനിയായ സിലോണിൽ പ്രാമുഖ്യം.

ഫ്രീഡം പാർട്ടി അധികാരത്തിലേറിയപ്പോൾ 1959ൽ വിജയേന്ദ്ര ദഹനായകെ പ്രധാനമന്ത്രിയായ മന്ത്രിസഭയിൽ ഡി എ രാജപക്സെ അംഗമായി. പിന്നീട് സ്പീക്കറായും പ്രവർത്തിച്ചു. പക്ഷേ ഈ വിജയങ്ങൾ അധികാലം നീണ്ടുനിന്നില്ല. 1965ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡി എ രാജപക്സെയും ഫ്രീഡം പാർട്ടിയും പരാജയപ്പെട്ടു. ഇക്കാലത്ത് അദ്ദേഹം സാമ്പത്തികമായും തകർന്നു. കാറും സ്ഥലങ്ങളുമെല്ലാം വിറ്റ് ആകെ പാപ്പരായി. ആൺമക്കളായ ചമലും മഹീന്ദയും ഗൊതബായയും ബേസിലും ഇക്കാലത്തുകൊളംബോയിൽ വിദ്യാർത്ഥികളായിരുന്നു. കുടുംബത്തിന്റെ ചെലവ് നടത്താൻ ഡി രാജപക്സെ അവസാനകാലത്ത് നന്നായി ബുദ്ധിമുട്ടി. ആശുപത്രിയിലെത്തിക്കാൻ വാഹനം പോലും കിട്ടിയില്ല. അസുഖബാധിതനായി 1967ൽ മരിക്കുകയും ചെയ്തു.

ഡി എ രാജപക്സെക്ക് നാല് ആണും, അഞ്ച് പെണ്ണുമായി ഒമ്പത് മക്കളാണ്. മൂത്തത് പെൺകുട്ടിയാണ്, ജയന്തി. ചമൽ, മഹീന്ദ, ചന്ദ്ര, ഗൊതബായ, ബേസിൽ, ഡ്യൂഡ്ലി, പ്രീതി, ഗന്ധനി എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ഇതിൽ മൂന്നാമത്തെ മകനായ മഹീന്ദയാണ് രാജപക്സെ കുടുംബത്തിന്റെ ചിരിത്രം തിരുത്തിയെഴുതിയത്. പിതാവിന്റെ അവസാനകാലത്തെ ദാരിദ്രവും ഏകാന്തതയും, മഹീന്ദയെ വല്ലാതെ സ്വാധീനിച്ചിരുന്നു. അയാളെ കണ്ണിൽചോരയില്ലാത്തവനും, കാശിന് അത്യാർത്തിയുള്ളവനും ആക്കിയതിന് പിന്നിൽ ഈ സംഭവങ്ങൾ കുടിയുണ്ടാവാം.

ഇന്ന് ചൈനയുടെ കൈയിലുള്ള തുറമുഖം ഇരിക്കുന്ന ഹംബൻടോട്ടയാണ് രാജപക്സെ കുടുംബത്തിന്റെ ആസ്ഥാനം. ഹംബൻടോട്ടയിലെ സിംഹം എന്നായിരുന്നു മഹീന്ദ അറിയപ്പെട്ടിരുന്നതും.

മഹീന്ദയുഗം തുടങ്ങുന്നു

പിതാവിന്റെ മരണത്തെ തുടർന്ന് 21ാം വയസ്സിലാണ് മഹീന്ദ രാജപക്സെ രാഷ്ട്രീയത്തിൽ സജീവമായത്. യൂണിവേഴ്സിറ്റിയിലെ ലൈബ്രറി അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ലങ്കൻ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. മഹീന്ദ 1970ലാണ് ആദ്യമായി പാർലമെന്റിലെത്തിയത്. വെറും 24ാം വയസ്സിൽ. ശ്രീലങ്കൻ പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അദ്ദേഹം. പിതാവിന്റെ പാരമ്പര്യവും തീപ്പൊരി പ്രസംഗവും, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമായിരുന്നു മഹീന്ദയുടെ കൈമുതൽ. തുടക്കം തൊട്ടേ സിംഹള രണവീര്യത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം വിലയിരുത്തപ്പെട്ടത്.

1994ലാണ് മഹീന്ദ ആദ്യമായി മന്ത്രിയായത്. ചന്ദ്രിക കുമാരതുംഗയുടെ മന്ത്രിസഭയിൽ. മഹീന്ദ രാജപക്സ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത് ഇത് നാലാം തവണയാണ്. 2002 മുതൽ 2004 വരെ പ്രതിപക്ഷ നേതാവായിരുന്നു. ചന്ദ്രിക കുമാരതുംഗ പ്രസിഡന്റ് ആയിരുന്ന 2004-2005 കാലത്താണ് ആദ്യമായി രാജപക്സെ പ്രധാനമന്ത്രിയായത്. 2005ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി പ്രസിഡന്റായി. പ്രതിരോധ വകുപ്പ് രാജപക്സെ തന്നെ ഏറ്റെടുത്തു. അതേസമയം മുൻ സൈനികനും ഇപ്പോഴത്തെ പ്രസിഡന്റുമായ അനുജൻ ഗൊതബായയെ പ്രതിരോധ സെക്രട്ടറിയാക്കി. ഫലത്തിൽ പ്രതിരോധ മന്ത്രി തന്നെ. വിരമിക്കാൻ മുപ്പത് ദിവസം മാത്രമുണ്ടായിരുന്ന സൈനികമേധാവി ശരദ് ഫൊൻസേകയുടെ കാലാവധി നീട്ടിക്കൊടുത്തു. പിന്നെ സൈന്യത്തെ നിയന്ത്രിച്ചത് ഈ മൂന്നംഗ സംഘമാണ്. മറ്റൊരു സഹോദരൻ ചമലിനെ പാർലിമെന്റ് സ്പീക്കറാക്കി. ഇളയ സഹോദരൻ ബേസിൽ രാജപക്സെക്ക് സാമ്പത്തിക വികസന, ഗതാഗത വകുപ്പുകളുടെ ചുമതലയും നൽകി. അന്നാണ് ഭരണത്തിൽ കമ്മീഷൻ രാജ് കടന്നുവരുന്നത്. 2005ലെ തിരഞ്ഞെടുപ്പിൽ വടക്കൻ തമിഴ് മേഖലയിലെ വോട്ടിങ് മരവിപ്പിക്കാൻ മഹീന്ദ രാജപക്സെ എൽടിടിഇയ്ക്ക് കൈക്കൂലി നൽകിയതായി എതിരാളികൾ ആരോപിച്ചിരുന്നു. തമിഴ്‌വോട്ടുകൾ കൃത്യമായി വീണിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജയം ഉണ്ടാവുമായിരുന്നില്ല.

2010ൽ രാജപക്സെ വിജയം ആവർത്തിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് തമിഴ് തീവ്രവാദി സംഘടനയായ എൽടിടിഇയെ തുരത്തിയ സിംഹളരുടെ 'വീരനായക'നായി 2009ൽ രാജപക്സെ മാറിയിരുന്നു. ഈ തെരഞ്ഞെടുപ്പിലും, തമിഴ് ഭൂരിപക്ഷ മേഖലകളിലെ വോട്ടിങ് തടസപ്പെടുത്തിയിരുന്നു. തമിഴർക്ക് കൃത്യമായി വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ യുഎൻപി സ്ഥാനാർത്ഥിയായ റനിൽ വിക്രമസിംഗെ വിജയിക്കുമായിരുന്നു എന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ ആരോപണം യുഎൻപി ഉന്നയിക്കുകയും ചെയ്തിരുന്നു.

അതിനിടെ കുട്ടികളടക്കമുള്ള തമിഴ് വിഭാഗക്കാരെ കൂട്ടക്കൊല ചെയ്ത ശ്രീലങ്കൻ സൈന്യത്തിന്റെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവന്നു. തമിഴ് വംശജരായ നാൽപ്പതിനായിരത്തോളം പേർ ആഭ്യന്തര യുദ്ധത്തിലും സൈനിക നടപടിയിലും കൊലപ്പെട്ടു. എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ അടക്കമുള്ളവർ കൊല്ലപ്പെട്ടു. പ്രഭാകരന്റ മകൻ, പത്ത് വയസ്സുണ്ടായിരുന്ന ബാലചന്ദ്രനെ ശ്രീലങ്കൻ സൈന്യം പിടികൂടി വെടിവച്ചതാണെന്ന റിപ്പോർട്ടുകൾ വന്നു. എൽടിടിഇ പ്രവർത്തകർ അടക്കമുള്ള സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളാക്കപ്പെട്ട ശേഷം കൊല ചെയ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജപക്സെയാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്ന് യുഎസ് നയതന്ത്രജ്ഞരായ പട്രീഷ്യ ബട്നിസ് അടക്കമുള്ളവർ കരുതിയിരുന്നതായി വ്യക്തമാക്കുന്ന വിക്കിലീക്ക്സ് റിപ്പോർട്ടുകൾ പുറത്തുവന്നു. ഗൊതബായയും ശരത് ഫൊൻസേകയും കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളാണെന്നാണ് അതിൽ പറയുന്നത്. 2011 ഏപ്രിലിൽ അന്നത്തെ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവിട്ടു. ശ്രീലങ്കൻ സൈന്യത്തിന്റെ ക്രൂരതകൾ തെളിവുകളും വസ്തുതകളും സഹിതം വിവരിക്കുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ എല്ലാ ആരോപണങ്ങൾ മഹീന്ദ തള്ളിക്കളഞ്ഞു. അതിനിടെ സൺഡ ലീഡറിന് നൽകിയ അഭിമുഖത്തിൽ ശരത് ഫൊൻസേക നടത്തിയ പരാമർശം വിവാദമായി. കീഴടങ്ങിയ എൽടിടിഇക്കാരെ വധിക്കാൻ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗൊതബായ ഉത്തരവിട്ടു എന്ന പ്രചാരണത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്നായിരുന്നു അത്. ശരത് ഫൊൻസേകയ്ക്കെതിരെ ഈ അഭിമുഖത്തിന്റെ പേരിൽ നിയമ നടപടി വന്നു. അന്താരാഷ്ട്ര സമൂഹത്തിൽ ശ്രീലങ്ക ഒറ്റപ്പെട്ടു.

അപ്രതീക്ഷിതമായി പരാജയം

2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഹീന്ദാ രാജപക്സെയുടെ തോൽവി ലോകത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു. മഹീന്ദയുടെ മന്ത്രിസഭാംഗമായിരുന്നു മൈത്രിപാല സിരിസേന. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രം രൂപവത്കരിച്ച പാർട്ടിയുടെ ബാനറിൽ, മഹീന്ദയെന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിലെ അതികായനെ എതിരിടാൻ സിരിസേന ഇറങ്ങിയപ്പോൾ, അതൊരു മത്സരമേ അല്ലെന്ന് വലയിരുത്തിയവരാണ് ഏറെയും. പുലി വേട്ടയുണ്ടാക്കിയ വീരപരിവേഷത്തിലായിരുന്നു അപ്പോഴും രാജപക്സെ. സിംഹള വീര്യത്തിന്റെ ആൾരൂപമായി അദ്ദേഹം മാറി. സിംഹള ധ്രുവീകരണത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം മുഴുവൻ. സിരിസേനയാകട്ടെ കുടുംബവാഴ്ച, അഴിമതി, ന്യൂനപക്ഷ വേട്ട, സാമ്പത്തിക തകർച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടു.

ഒരു ഭാഗത്ത് സിംഹള വികാരം. മറുഭാഗത്ത് ന്യൂനപക്ഷങ്ങൾക്കിടയിലെ ഭീതി. ഇത് മുസ്ലിം, തമിഴ്, ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കി. ഒടുവിൽ മഹീന്ദയെന്ന ഭീമനെ സിരിസേനയെന്ന കുഞ്ഞൻ വീഴ്‌ത്തി. ഭൂരിപക്ഷ ധ്രുവീകരണം സമ്പൂർണമായിരുന്നില്ലെന്നതും ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായതും, മതേതരചേരി വലിയ പരുക്കില്ലാതെ നിൽക്കുന്നുണ്ടായിരുന്നുവെന്നതുമാണ് സിരിസേനയെ അന്ന് ജയിപ്പിച്ചത്.

പക്ഷേ രാഷ്ട്രീയം എന്നും സാധ്യതയുടെ കലയാണെല്ലോ. വൈകാതെ തന്നെ സിരിസേനയും രാജപക്സെയും ഒന്നിച്ചു. 2018 ഒക്ടോബറിൽ, പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി, രാജപ്കസെയെ പ്രധാനമന്ത്രിയാക്കിയത് പ്രസിഡന്റ് സിരിസേനതന്നെയാണ്. എന്നാൽ വിക്രമസിംഗെ ഇത് അംഗീകരിക്കാതെ കോടതിയെ സമീപിച്ചു. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്ന വിക്രമസിംഗെയുടെ യുഎൻപി, രണ്ട് തവണ രാജപക്സെക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പാസാക്കിയെങ്കിലും, പ്രസിഡന്റ് സിരിസേന ഇത് തള്ളിക്കളഞ്ഞിരുന്നു. ഒടുവിൽ ശ്രീലങ്കൻ സുപ്രീം കോടതി രാജപക്സയെ പ്രധാനമന്ത്രിയാക്കിയ തീരുമാനം റദ്ദാക്കിയതോടെയാണ് അദ്ദേഹം രാജി വച്ചത്. 2018 ഡിസംബറിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തു. തന്നെ വധിക്കാൻ വിക്രമസിംഗെയുടെ അറിവോടെ ഇന്ത്യ ഗൂഢാലോചന നടത്തിയതായി സിരിസേന ആരോപിച്ചിരുന്നു.

ഈ സംഭവങ്ങളിലൊന്നും തന്റെ പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന തോന്നൽ മഹീന്ദക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം 2019ൽ ശ്രീലങ്ക ഫ്രീഡം പാർട്ടി പിളർത്തി, ശ്രീലങ്ക പൊതുജന പെരുമന എന്ന പാർട്ടി രൂപീകരിച്ചു. അങ്ങനെ പാർട്ടി പൂർണ്ണമായും തന്റെ കൈപ്പിടിയിൽ ഒതുക്കി. തുടർന്നാണ് അദ്ദേഹം തന്റെ സഹോദരൻ ഗൊതബായ രാജപക്സെയെ ആണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്.

2019ലും ക്രിസ്ത്യാനികൾ ഒഴിച്ചുള്ള ന്യൂനപക്ഷങ്ങൾ ഗോതബായക്ക് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ രാജ്യത്തെ മുഴുവൻ ഭയത്തിന്റെ കയത്തിലേക്ക് തള്ളിവിട്ട, ഇസ്ലാമിക ഭീകരർ ഈസ്റ്റർ ദിന സ്ഫോടന പരമ്പര സിംഹള ധ്രുവീകരണം സമ്പൂർണമാക്കി. മറ്റെല്ലാ രാഷ്ട്രീയ മുദ്രാവാക്യങ്ങളെയും തകർത്തു കളഞ്ഞു ആ സ്ഫോടനം.

സജിത്ത് പ്രമേദാസയായിരുന്നു ഗോതബായയുടെ എതിരാളി. വിക്രസിംഗേ മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ സുരക്ഷാ പ്രശ്നങ്ങളുടെ പാപഭാരം മുഴുവൻ സജിത്തിന് മേൽ വന്നു. 2019 നവംബർ 18ന് പ്രസിഡന്റായി അധികാരമേറ്റ ഗൊതബായ രാജപക്സെ, നവംബർ 21ന് മഹീന്ദയെ പ്രധാനമന്ത്രിയായി നിയമിച്ചു. ഇതോടെ ശ്രീലങ്കയിൽ രാജപക്സെ കുടുംബത്തിന്റെ ആധിപത്യം ഉറപ്പിക്കപ്പെട്ടിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് രാജാപക്സെയുടെ പാർട്ടി അധികാരമേറ്റത്.

രക്തക്കറമായത്ത ഗൊതബായ

പുലികളെ തുരത്തിയ യുദ്ധത്തിനുശേഷം സത്യത്തിൽ അമേരിക്കയിൽ സെറ്റിൽചെയ്ത സുഖിച്ച് കഴിയാമെന്നാണ് ഗൊതബായ രാജപക്സെ വിചാരിച്ചത്. അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം പോലും ഉണ്ടായിരുന്നു. യു എസിൽ സ്വന്തമായി വസതിയുള്ള ഇദ്ദേഹം ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന് വയസ്സ് 70. സഹോദരൻ മഹീന്ദക്ക് അപ്പോൾ, 74 വയസ്സും. ഇപ്പോൾ ഇരുവർക്കും മൂന്നുവയസ്സ് കൂടി. പക്ഷേ ലുക്കിൽ ഇപ്പോഴും മഹീന്ദക്കാണ് ചെറുപ്പം. ഗൊതബായയെ കണ്ടാൽ മഹീന്ദയുടെ ചേട്ടനാണെന്നാണ് തോന്നുക.

ഗൊതബായക്കെതിരെ ശ്രീലങ്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ മനുഷ്യാവകാശ ലംഘനത്തിന് കേസുകളുണ്ട്. പത്രപ്രവർത്തകന്റെ കൊലപാതകം ഉൾപ്പെടെ ഗോതബയക്കെതിരെ 2019ൽ യു എസിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മഹീന്ദ രാജപക്സയുടെ പുലിവേട്ടക്കാലത്ത് മാധ്യമ പ്രവർത്തകർക്കെതിരെയും രാഷ്ട്രീയ വിമർശകർക്കെതിരെ വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടന്നത്.

ബുദ്ധ തവ്രവാദി സംഘടനയായ ബോധു ബല സേന രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ഗൊതബായ രാജപക്സ. സംഘടന നടത്തിക്കൊണ്ട് പോകുന്നതും ഇടക്കിടക്ക് കലാപം വിതക്കുന്നതും ബുദ്ധഭിക്ഷുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറേ കാഷായ വേഷധാരികളാണെങ്കിലും ഇവർക്കെല്ലാം രാഷ്ട്രീയ രക്ഷാകർതൃത്വം ഒരുക്കുന്നത് ഗൊതബായയാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2019ൽ കാൻഡിയിൽ നടന്ന മുസ്ലിം വിരുദ്ധ അതിക്രമങ്ങൾക്ക് പിന്നിലും ബോധു ബലസേന ഉണ്ടായിരുന്നു. നോക്കണം, അഹിംസയുടെ പ്രവാചകനായ ബുദ്ധന്റെ പേരിലും തീവ്രവാദ സംഘടന ഉണ്ടാകുന്നു.

മഹീന്ദയുടെ ഭരണകാലത്തെ വിവിധ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരായ കേസുകളിലെല്ലാം അന്വേഷണം ഊർജിതമായി നടക്കുമ്പോഴാണ് ഭരണമാറ്റം സംഭവിച്ചിരിക്കുന്നത്. 2008- 2009 കാലത്തെ എൽ ടി ടി ഇ വേട്ടക്കിടെ നടന്ന തമിഴ് കൂട്ടക്കൊലയുടെ വിശദാംശങ്ങളിലേക്ക് ചരിത്രത്തിലെ ഏറ്റവും അപകടകരമായ അന്വേഷണം നടത്തിയ പത്രപ്രവർത്തകൻ പ്രഗീത് എക്നാലിഗോഡ അപ്രത്യക്ഷനായിട്ട് 13വർഷം പിന്നിട്ടിരിക്കുന്നു. ഒരു വിവരവുമില്ല. ഈ കേസിൽ ഗൊതാബയ പ്രതിയാണ്. തന്റെ ഭർത്താവിനെ കൊന്നു കളഞ്ഞത് തന്നെയാണെന്ന് ഭാര്യ സന്ധ്യാ എക്നലിഗോഡ ഇന്നും വിശ്വസിക്കുന്നു.

രാജപക്സേമാർ അധികാരത്തിൽ വന്ന ശേഷം ആദ്യം ചെയ്തത്, ഇത്തരം കേസുകൾ അന്വേഷിക്കുന്ന സി ഐ ഡി സംഘത്തെ പിരിച്ചു വിടുകയാണ്. മുഖ്യ ഡിറ്റക്ടീവ് നിഷാന്താ സിൽവ സ്വിറ്റ്സർലാൻഡിലേക്ക് പലായനം ചെയ്തു. നിരവധി ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും നാടുവിട്ടു. റഷ്യയിൽ പ്രസിഡന്റ് പുടിൻ നടത്തുന്നപോലെ ഗൊതബായയുടെ പേരിലും ഒരു സ്വകാര്യ കൊലയാളി സംഘമുണ്ടെന്നാണ് വിലയിരുത്തൽ. ഇവർ പലരെയും കൊന്നിട്ടുമുണ്ട്.

പ്രസിഡന്റായയുടൻ ഗൊതബായ പോയത് ബുദ്ധഭിക്ഷുക്കളുടെ യോഗത്തിലേക്കാണ്. അവിടെ വച്ചാണ് അദ്ദേഹം എൽടിടിടി കൊലകളിൽ ഇനി അന്വേഷണം വേണ്ട എന്ന പഖ്യാപനം നടത്തിയത്. രജപക്സേ കുടുംബത്തിനെതിരായ കേസുകൾ അന്വേഷിക്കുന്ന 700 ഉദ്യോഗസ്ഥർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. അവരിൽ പലരെയും കാണാതായി. ചിലരെയൊക്കെ ഒരു വെള്ളവാനിൽ വന്ന് കൊണ്ടുപോയി. പിന്നെ ഇവർ പുറം ലോകം കാണില്ല.

ലങ്കയെ തകർക്കുന്ന രാവണന്മാർ

നമ്മുടെ നാട്ടിൽ രാമനാണ് ഹീറോയെങ്കിൽ ലങ്കയിൽ അത് രാവണനാണ്. രാവണ വിഗ്രഹത്തിൽ രക്തമുദ്ര ചാർത്തിയാണ് രജാപക്സയുടെ 'പൊതുജന പൊരുമുന പാർട്ടി'ക്കാർ പ്രവർത്തനത്തിനിറങ്ങുന്നത്. താമരമൊട്ടാണ് പാർട്ടിയുടെ ചിഹ്നം. ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രത്തെ മുഴുവൻ നിരാകരിച്ച് സമ്പൂർണ സിംഹളവത്കരണമാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. 2019ലെ ഇസ്ലാമിക ഭീകരുടെ ഇസ്റ്റർ ദിന ആക്രമണം ഉണ്ടാക്കിയ ഭീതി, രാജപക്സെമാർക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയക്കൊടുത്തിരിക്കാണ്. അതായത് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുമതി. ഇത്രയും കടുത്ത ഭൂരിപക്ഷം ഉണ്ടായിട്ടും, രാജ്യം പട്ടിണിയിലേക്കാണ് നീങ്ങിയത്.

ശ്രീലങ്കയിൽ ഇന്നുകാണുന്ന മുഴവൻ പ്രശ്നങ്ങൾക്കും ഉത്തരവാദി, രാജപക്സെ കടുംബമാണൊ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ലങ്കയിലെ മുൻകാല ഭരണാധികൾ ആരും തന്നെ കടത്തിൽമ്മേൽ കടം വാങ്ങിക്കൂട്ടുക എന്നല്ലാതെ ഉൽപ്പാദനം വർധിപ്പിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. കേരളത്തെ പോലെ ഒരു സാധനവും സ്വന്തമായി ഇല്ലാത്ത നാടാണ് ലങ്ക. പച്ചക്കറികളും, പാലും, മാംസവുമൊക്കെ പുറമെ നിന്ന് വരണം. ക്ഷീരവിപ്ലവുമായി എത്തിയ നമ്മുടെ അമൂൽ കുര്യനെ ഓടിച്ച് വിട്ട നാടാണത്്. അതുപോലെ വന്ദന ശിവയെ ഉപദേഷ്ടാവായി ജൈവകൃഷിയും തുടങ്ങി.

ഈ പരാശ്രയത്വത്തിന് ഒപ്പം കടക്കെണിയും ഭീകരാക്രമണവും കോവിഡും കൂടിയായതൊടെ കാര്യങ്ങൾ കൈവിട്ടു. രാജ്യത്തെ കടക്കെണിയാക്കിയതിൽ വലിയ ഒരു പങ്ക് രാജപക്സെമാരുടെ കമ്മീഷൻ സംസ്‌ക്കാരത്തിന് ഉണ്ടെന്നാണ് ഇന്ന് ലങ്കൻ പത്രങ്ങൾ തുറന്നടിക്കുന്നത്. വേണ്ടിടിത്തും വേണ്ടാത്തിടത്തുമൊക്കെ ചൈനയുടെ കടം വാങ്ങി വലിയ പദ്ധതികൾ ഉണ്ടാക്കിയത് കമ്മീഷനടിക്കാനല്ലാതെ മറ്റെന്തിനാണ്.

എല്ലായിടത്തും ബന്ധുക്കളെയും സ്വന്തക്കാരെയും കുത്തിനിറക്കുന്നത് രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാനുള്ള ഒരു തന്ത്രം കൂടിയാണത്രേ. യുഎസ്സിലേയും റഷ്യയിലേയും ശ്രീലങ്കൻ അംബാസഡർമാർ മഹീന്ദ രാജപക്സയുടെ കസിൻ സഹോദരന്മാരാണ്. ശ്രീലങ്കൻ എയർലൈൻസിന്റെ തലപ്പത്തും രാജപക്സ കുടുംബാംഗങ്ങളുണ്ട്. പൊതുവേ ഇന്ത്യയേക്കാൾ ചൈനയുമായി അടുപ്പം പുലർത്തുന്നവരാണ് രാജപക്സ കടുംബം. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ കുത്തകമാറി ശ്രീലങ്ക ജനാധിപത്യവത്ക്കരിക്കപ്പെടുന്നത് തന്നെയാണ് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കും നല്ലത്.

വാൽക്കഷ്ണം: കുടുംബ രാഷ്ട്രീയത്തിന്റെ ഒരു പ്രശ്നം അത് ഒരു തലതൊട്ടപ്പന്റെ കാലം കഴിഞ്ഞാൽ ഏത് നിമിഷവും അടിച്ചു പിരിയും എന്നതാണ്. മഹീന്ദക്ക് വയസ്സ് 77 ആയി. മകൻ നമൽ രാജപക്സെയെ മന്ത്രിയാക്കിയത് അടുത്ത അന്തരാവകാശിയായി ആരാണെന്നുള്ള സൂചനയാണെന്ന് മാധ്യമങ്ങൾ എഴുതുന്നുണ്ട്. ഇതേ ചൊല്ലി രാജപക്സെ കുടുംബത്തിലും വൻ ഭിന്നതയാണുള്ളത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചമലിന്റെയും ഗൊതബായയുടെയും മക്കൾ നമലിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ മഹീന്ദയുടെ കാലശേഷം ഇവർ തല്ലിപ്പിരിയുമെന്നും വിലയിരുത്തലുകൾ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP