Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കത്തീഡ്രൽ മുസ്ലിം പള്ളിയായി മാറിയത് ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാറ്റിനോപ്പിൾ പിടിച്ചടക്കിയതോടെ; 'ഹാഗിയ സോഫിയ'യെ ചരിത്ര മ്യൂസിയമാക്കി മാറ്റിയത് ആധുനിക തുർക്കിയുടെ ശില്പിയായ മുസ്തഫ കമാൽ അത്താതുർക്ക്; യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇടം വീണ്ടും നിസ്കാരത്തിന് തുറന്ന് കൊടുത്തതോടെ പ്രതിഷേധം ഉയർത്തി അമേരിക്കയും റഷ്യയും ക്രൈസ്തവ സമൂഹവും

ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കത്തീഡ്രൽ മുസ്ലിം പള്ളിയായി മാറിയത് ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാറ്റിനോപ്പിൾ പിടിച്ചടക്കിയതോടെ; 'ഹാഗിയ സോഫിയ'യെ ചരിത്ര മ്യൂസിയമാക്കി മാറ്റിയത് ആധുനിക തുർക്കിയുടെ ശില്പിയായ മുസ്തഫ കമാൽ അത്താതുർക്ക്; യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇടം വീണ്ടും നിസ്കാരത്തിന് തുറന്ന് കൊടുത്തതോടെ പ്രതിഷേധം ഉയർത്തി അമേരിക്കയും റഷ്യയും ക്രൈസ്തവ സമൂഹവും

മറുനാടൻ ഡെസ്‌ക്‌

ആങ്കറ: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ 'ഹാഗിയ സോഫിയ' മുസ്ലിം പള്ളിയായി മാറ്റാനുള്ള തുർക്കി പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തം. ക്രിസ്ത്യൻ നേതാക്കൾ തുർക്കി പ്രസിഡന്റ് എർദോ​ഗന്റെ നടപടിക്കെതിരെ രം​ഗത്തെത്തി. എർദോഗൻ ലോകപ്രശസ്ത ഹാഗിയ സോഫിയയെ ഒരു പള്ളിയാക്കി ഔദ്യോഗികമായി പരിവർത്തനം ചെയ്യുകയും ആരാധനയ്ക്കായി അത് വീണ്ടും തുറക്കുകയും ചെയ്തു. എന്നാൽ എർദോ​ഗന്റെ നടപടിക്കെതിരെ അമേരിക്കയും ക്രൈസ്തവ സമൂഹവും അയൽരാജ്യമായ ഗ്രീസും രംഗത്തുവന്നിരിക്കുകയാണ്.

ഈ സ്ഥലം മ്യൂസിയമാക്കി മാറ്റിയ1934 ലെ മന്ത്രിസഭയുടെ തീരുമാനം ഏകകണ്ഠമായി റദ്ദാക്കിയ തുർക്കിയിലെ പരമോന്നത നീതിപീഠം സുപ്രധാനമായ വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രസിഡന്റിന്റെ നടപടി. 1,500 വർഷം മുമ്പ് നിർമ്മിച്ച ലോകപ്രശസ്ത കെട്ടിടം 1453 ൽ ഒരു പള്ളിയാകുന്നതിന് മുമ്പ് ഒരു കത്തീഡ്രലായിരുന്നു. 1934 ൽ ഇത് ഒരു മ്യൂസിയമായി മാറി. ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലാണ് 'ഹാഗിയ സോഫിയ'.

മ്യൂസിയം ഈമാസം 24ന് ഇസ്ലാം മതവിശ്വാസികൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കും. കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുർക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുർക്കി പ്രസിഡന്റ് പ്രഖ്യാപിച്ചത്. മറ്റെല്ലാ മസ്ജിദുകളെയും പോലെ, ഹാഗിയ സോഫിയയുടെ വാതിലുകൾ തുർക്കി പൗരന്മാരും വിനോദസഞ്ചാരികളും ഉൾപ്പെടെ എല്ലാവർക്കുമായി തുറന്നിരിക്കും. ആരാധനയ്ക്കായി ജൂലൈ 24ന് ഹാഗിയ സോഫിയ മസ്ജിദ് തുറക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്. ഹാഗിയ സോഫിയ തുർക്കിയുടെ അധികാരപരിധിയിലാണ്. ഞങ്ങളുടെ ജുഡീഷ്യറിയുടെ തീരുമാനത്തോടുള്ള ഏതെങ്കിലും തരത്തിലുണ്ടാവുന്ന എതിർപ്പുകൾ നമ്മുടെ പരമാധികാരത്തിന്റെ ലംഘനമായി കണക്കാക്കപ്പെടും- ഉർദുഗാൻ വ്യക്തമാക്കി.

തുർക്കി പ്രസിഡന്റിന്റെ പുതിയ ഉത്തരവിനെതിരെ ഗ്രീസും അമേരിക്കയും റഷ്യയും വരെ രംഗത്തുവന്നു. തുർക്കിയെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകകയാണ് എർദോഗാൻ ചെയ്യുന്നതെന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിന മെൻഡോണി പ്രതികരിച്ചു. തുർക്കിയുടെ നടപടി പ്രകോപനപരമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ഓർത്തഡോക്‌സ് ചർച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. റഷ്യ തുർക്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ്. ഒരു പക്ഷേ വരുംനാളുകളിൽ ഏറെ വിവാദങ്ങൾക്ക് ഈ സംഭവം സാക്ഷ്യം വഹിച്ചേക്കാം.

ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയായി പ്രഖ്യാപിക്കാനുള്ള പ്രസിഡന്റ് എർദോഗന്റെ തീരുമാനത്തെ അപലപിച്ച് യൂറോപ്യൻ യൂണിയനും രം​ഗത്തെത്തി. “ആധുനിക തുർക്കിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്ന് അസാധുവാക്കാനുള്ള തുർക്കി കൗൺസിൽ സ്റ്റേറ്റ് വിധിയും ഹാഗിയ സോഫിയയെ സ്മാരക മതകാര്യ പ്രസിഡൻസി മാനേജ്മെന്റിന് കീഴിൽ സ്ഥാപിക്കാനുള്ള പ്രസിഡന്റ് എർദോഗന്റെ തീരുമാനവും ഖേദകരമാണ്,” യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ പ്രസ്താവനയിൽ പറഞ്ഞു.

ആറാം നൂറ്റാണ്ടിലാണ് ഹാഗിയ സോഫിയ നിർമ്മിച്ചത്. ഗ്രീസിലെ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ നിർമ്മിതിയാണ്. ചരിത്ര പ്രസിദ്ധ നഗരമായ ഇസ്താംബൂളിൽ യുനസ്‌കോ പട്ടികയിൽ ഇടം പിടിച്ച മന്ദിരമാണ് ഹാഗിയ സോഫിയ. ലോകവിനോദ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രം കൂടിയാണിത്. ക്രൈസ്തവ ബൈസന്റൈൻ സാമ്രാജ്യം കത്തീഡ്രലായി പണി കഴിപ്പിച്ചതാണ് ഹാഗിയ സോഫിയ. 1453ൽ കോൺസ്റ്റാറ്റിനോപ്പിൾ മുസ്ലിങ്ങൾക്ക് കീഴിലായതോടെയാണ് കത്തീഡ്രൽ പിന്നീട് മുസ്ലിം പള്ളിയായി മാറ്റിയത്. ഓട്ടോമൻ (ഉസ്മാനിയ) ഭരണകാലത്തായിരുന്നു ഇത്. ഹാഗിയ സോഫിയ 1900 കളുടെ ആദ്യത്തിൽ വരെ മുസ്ലിം പള്ളിയായിരുന്നു. 1934ൽ മുസ്തഫ കമാൽ അത്താ തുർക്കിന്റെ ഭരണകാലത്താണ് ഇത് മ്യൂസിയമാക്കി മാറ്റിയത്.

എ.ഡി.532 നും 537നുമിടയ്ക്ക് ബൈസന്റൈൻ  സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്. ഇതേ സ്ഥാനത്തു നിർമ്മിക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌ ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തിൽ 405 ഒക്ടോബർ 10നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.

532 ഫെബ്രുവരി 23നാണ്‌ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 ഡിസംബർ 27ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസന്റൈൻ  ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP