Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

തീരുമാനം നീട്ടി വച്ച് സമയം അതിക്രമിച്ചു; കുടുംബ വാഴ്ചയെന്ന് ബിജെപി ആരോപണം കടുപ്പിക്കുമോ എന്ന് പ്രിയങ്കയ്ക്ക് ആശങ്ക; വയനാടിനെ ഉപേക്ഷിക്കാൻ രാഹുലിനും വിമുഖത; റായ്ബറേലിയിലും, അമേഠിയിലും ആരുമത്സരിക്കണമെന്ന് തീരുമാനിക്കാൻ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച കർണാടകയിൽ

തീരുമാനം നീട്ടി വച്ച് സമയം അതിക്രമിച്ചു; കുടുംബ വാഴ്ചയെന്ന് ബിജെപി ആരോപണം കടുപ്പിക്കുമോ എന്ന് പ്രിയങ്കയ്ക്ക് ആശങ്ക; വയനാടിനെ ഉപേക്ഷിക്കാൻ രാഹുലിനും വിമുഖത; റായ്ബറേലിയിലും, അമേഠിയിലും ആരുമത്സരിക്കണമെന്ന് തീരുമാനിക്കാൻ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച കർണാടകയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേഠി-റായ്ബറേലി സീറ്റുകളിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്നുചർച്ച നടത്തും. മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്.

സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചുമതല പാർട്ടി ഖാർഗെയ്ക്കാണ് നൽകിയിരിക്കുന്നത്. ഖാർഗെ-രാഹുൽ കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകും. രാഹുൽ പ്രചാരണം നടത്തുന്ന കർണാടകയിൽ വച്ചാണ് യോഗം. റായ്ബറേലിയിൽ മത്സരിക്കുന്നതിനോട് പ്രിയങ്ക ഗാന്ധി വിമുഖത കാട്ടുകയാണ്. അമ്മ സോണിയയ്ക്ക് പകരം പ്രിയങ്ക മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹം.

ആഴ്ചകളായി തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു കോൺഗ്രസ്. ഇപ്പോൾ സമയം അതിക്രമിച്ചിരിക്കുന്നു. രണ്ടുദിവസം മുമ്പ് ഗാന്ധി കുടുംബത്തിലെ അംഗത്തെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമേഠിയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

രണ്ടുസീറ്റിലേക്കും, അഞ്ചാം ഘട്ടത്തിൽ മെയ് 20 നാണ് വോട്ടെടുപ്പ്. അമേഠിയിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുലിനും ആശയക്കുഴപ്പമുണ്ട്. ജയിച്ചാൽ, തന്നെ, 2019 ൽ ജയിപ്പിച്ച വയനാട് മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. റായ്ബറേലിയിൽ പ്രിയങ്ക ജയിച്ചാൽ, പാർലമെന്റിൽ ഗാന്ധി കുടുംബത്തിൽ, നിന്നുള്ള മൂന്നുഅംഗങ്ങളാകും. ഇതോടെ, കോൺഗ്രസിൽ കുടുംബവാഴ്ച എന്ന ആരോപണം ബിജെപി വീണ്ടും ശക്തമാക്കുമെന്നാണ് പ്രിയങ്കയുടെ ആശങ്ക. സോണിയ രാജ്യസഭയിലേക്ക് മാറിയിരിക്കുകയാണ്.

മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ മണ്ഡലത്തിൽ രാഹുൽ വീണ്ടും മത്സരിക്കുമോയെന്നതും ചോദ്യമായി.

ഗാന്ധികുടുംബത്തിൽ നിന്നുള്ളവർ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥിയാകുന്നതിനെ രാഹുൽ ഗാന്ധി അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹവുമായി അടുത്ത ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. റായ്ബറേലിയിൽ സ്ഥാനാർത്ഥിയാവാനില്ലെന്ന കാര്യം പ്രിയങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടെ, അമേഠിയിൽ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര താൽപര്യം പ്രകടിപ്പിച്ചിരുന്നു. വാദ്രക്ക് വേണ്ടി അമേഠിയിൽ പോസ്റ്ററുകളുമുയർന്നിരുന്നു. താൻ മത്സരിച്ചാൽ സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താൻ അമേഠിയിലെ ജനങ്ങൾക്ക് കഴിയുമെന്ന് വാദ്ര പറഞ്ഞത് ചർച്ചയായിരുന്നു. മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ അവർ എന്റെ വിജയം ഉറപ്പാക്കുമെന്നും വാദ്ര അവകാശപ്പെട്ടിരുന്നു.

പത്രികാസമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാഹുലിന് പുണെയിൽ പ്രചാരണപരിപാടി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും രാഹുൽ താതപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റായ്ബറേലിയിൽ മത്സരിക്കാൻ തയ്യാറായിരുന്ന രാഹുൽ പെട്ടെന്നാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. ഗാന്ധി കുടുംബാംഗങ്ങളിൽ ആരും രണ്ട് സീറ്റിലും മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ നിലവിലെ നിലപാട്. അമേഠിയിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ അഖിലേഷ് യാദവിന്റെ അഭിപ്രായം തേടിയിരുന്നുവെന്നാണ് സമാജ്വാദി പാർട്ടി വൃത്തങ്ങൾ പറയുന്നത്. 2019-ൽ സ്മൃതി ഇറാനിക്കെതിരെ പരാജയപ്പെട്ടെങ്കിലും നിലവിൽ രാഹുലിന് അനുകൂലമായ സാഹചര്യം മണ്ഡലത്തിൽ ഉണ്ടെന്നാണ് രാഹുലിനെ അഖിലേഷ് ധരിപ്പിച്ചത്.

ഇരുവരും മത്സരിക്കുന്നില്ലെങ്കിൽ രണ്ടുമണ്ഡലങ്ങളിലും അവസാനനിമിഷം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത് സംസ്ഥാന നേതൃത്വത്തിന് ഏറെക്കുറ അസാധ്യമായ കാര്യമായിരിക്കും. രാഹുലും പ്രിയങ്കയും മത്സരിക്കാനെത്തുന്നത് യു.പിയിലാകെ പാർട്ടിയുടെ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. ഇരുമണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വൈകുന്നതിനെതിരെ പ്രദേശിക കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്കൊപ്പം സഖ്യമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് മത്സരിക്കുന്ന മറ്റ് 17 ഇടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP