Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കുതിരവട്ടം ആശുപത്രിയിൽ ക്രിമിനലുകൾ താവളമാക്കുന്നോ? രോഗം അഭിനയിച്ച് സുഖജീവിതം നയിക്കുന്നത് പീഡനകേസ് പ്രതികളും മോഷ്ടാക്കളും വരെ; സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകുന്നതിൽ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

കുതിരവട്ടം ആശുപത്രിയിൽ ക്രിമിനലുകൾ താവളമാക്കുന്നോ? രോഗം അഭിനയിച്ച് സുഖജീവിതം നയിക്കുന്നത് പീഡനകേസ് പ്രതികളും മോഷ്ടാക്കളും വരെ; സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകുന്നതിൽ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

എം പി റാഫി

കാസർകോഡ്/കോഴിക്കോട്: കാസർകോഡ് സ്വദേശിനിയായ പൊതുപ്രവർത്തകയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കുതിരവട്ടം ആശുപത്രിയിൽ സർക്കാർ വക സൗജന്യ ചികിത്സയും സുഖ താമസവും. പീഡന കേസ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ പ്രതിയായ ജോതിഭവൻ മണികണ്ഠൻ(41) കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അഭയം പ്രാപിച്ചിരിക്കുന്നത്. കാസർകോഡ് അമ്പലത്തറ പെറൂർ സ്വദേശിയാണ് ഇയാൾ.

കടുത്ത മാനസിക രോഗം പിടിപെട്ടതായി കാണിച്ചാണ് പ്രതി കുതിരവട്ടത്ത് ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഇയാൾ യഥേഷ്ടം സെല്ലിനു പുറത്ത് നടക്കുകയും സർക്കാർ ചെലവിൽ താമസവും ഭക്ഷണവും കഴിച്ച് ഇവിടെ കഴിഞ്ഞു വരികയാണ്. മാത്രമല്ല, ക്രിമിനൽ കേസിലെ പ്രതികൾ അടക്കമുള്ള നിരവധി കുറ്റവാളികളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിയമത്തിന്റെ കണ്ണിൽ പൊടിയിട്ട് ഇടം പിടിച്ചിരിക്കുന്നത്. ഇതിനായി ഡോക്ടർമാരുടെയും പൊലീസ്, വക്കീൽ ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നുള്ളതും ഞെട്ടിക്കുന്ന വസ്തുതയാണ്. മാനസിക രോഗത്തിന്റെ മറപിടിച്ച് നിയമത്തിന്റെ പഴുതുകളടക്കുന്ന നിരവധി പേരെയാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ കാണാൻ സാധിച്ചത്.

ക്രിമിനലുകൾക്കും പ്രതികൾക്കും സസുഖം കഴിയാനുള്ള ഒളിത്താവളമായിരിക്കുകയാണ് മാനസികാരോഗ്യ കേന്ദ്രങ്ങൾ. ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെട്ട് മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ വരുന്നവർക്ക് ലഭിക്കുന്ന പരിഗണനയും സൗകര്യങ്ങളും യാഥാർത്ഥ രോഗികൾക്ക് ഇവിടെ ലഭിക്കുന്നില്ലെന്നത് മറ്റൊരു കാര്യമാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന 550 രോഗികളിൽ 75 ശതമാനം പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരോ വിവിധ കേസുകളിൽ ഉൾപ്പെട്ടവരോ ആണെന്നാണ് ബന്ധപ്പെട്ട അധികാരികൾ തന്നെ വ്യക്തമാക്കുന്നത്. എന്നാൽ നിയമനടപടികളിൽ നിന്നും രക്ഷ തേടാൻ എത്തുന്നവരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുന്നതിനു പകരം ഇവർക്ക് ഒത്താശ ചെയ്യുകയാണ് ഇവിടത്തെ ഡോക്ടർമാർ.

കഴിഞ്ഞ ഒരുമാസം മുമ്പ് പീഡനക്കേസ് ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് മുതൽ കുതിരവട്ടം ആശുപത്രിയിൽ മാനസിക രോഗമാണെന്ന വ്യാജേന ചികിത്സയിൽ കഴിയുകയാണ് പീഡന കേസ് പ്രതി മണികണ്ഠൻ. 2016 ജനുവരി 26ന് കാസർകോഡ് ജില്ലാ പൊലീസ് മേധാവിക്ക് പീഡനത്തിനിരയായ യുവതി നൽകിയ പരാതിന്മേലായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. ക്രൂരമായി ബലാത്സംഗം നടത്തിയ ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി വഞ്ചിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

376, 406 വകുപ്പുകൾ ചുമത്തപ്പെട്ട പ്രതി പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസിക രോഗ ആശുപത്രിയിൽ വ്യജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനായി ചികിത്സ തേടിയെത്തുകയായിരുന്നു. പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നാലു തവണ അപേക്ഷ പരിഗണിച്ച ശേഷം കോടതി തള്ളുകയായിരുന്നു. ടാക്‌സി ഡ്രൈവറായിരുന്ന മണികണ്ഠൻ അറസ്റ്റിൽ നിന്നും രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്നത് കടുത്ത മാനസിക രോഗമാണെന്ന ഡോക്ടറുടെ റിപ്പോർട്ടിന്മേലാണ്.

സംസ്ഥാനത്തെ പ്രമാദമായ പല സംഭവങ്ങളിലും പ്രതികൾ കേസിൽ നിന്നും രക്ഷപ്പെടാൻ മാനസിക രോഗമാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുകയും നിയമത്തിന്റെ പഴുതടക്കുകയും ചെയ്തതായി കാണാം. എന്നാൽ ഇത്തരം സംഭവങ്ങളിൽ പ്രതികൾക്ക് കോടതി കടുത്ത ശിക്ഷവിധിച്ച സംഭവങ്ങളും ഈയിടെ ഉണ്ടായി. ട്രെയിനിൽ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലപ്പെടുത്തുകയും ചെയ്ത സൗമ്യകേസിലെ പ്രതി ഗോവിന്ദചാമിക്കു വേണ്ടി ഹാജരായ അഡ്വാക്കറ്റ്മാർ ആദ്യം വാദിച്ചിരുന്നതും പ്രതിക്ക് മാനസിക രോഗമാണെന്നായിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ നടന്ന വാദങ്ങളിൽ ഇയാൾ വിവേകത്തോടെയും സ്വബോധത്തോടെയുമാണ് കുറ്റകൃത്യം ചെയ്തതെന്ന് കോടതിയിൽ തെളിയിക്കുകയായിരുന്നു.

വീട്ടിനുള്ളിൽ നിന്നും വിറക് വെട്ടാനെന്നു പറഞ്ഞ് പറമ്പിലേക്ക് ഭാര്യയെയും മക്കളെയും കൊണ്ടു പോയി മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഒരുവർഷം മുമ്പ് കാഞ്ഞങ്ങാടായിരുന്നു നടന്നത്. എന്നാൽ ഈ കേസിലെ പ്രതിയും ആറ് മാസം മുമ്പ് മാനസിക രോഗമാണെന്ന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷമായിരുന്നുവത്രെ ഈ ക്രിത്യം നടത്തിയത്. നാല് മാസം മുമ്പ് കാസർകോഡ് പുല്ലൂർ പെരിയ കല്ല്യോട്ട് ഗവൺമെന്റ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫഹദ്(8)നെ കഴുത്തറുത്തുകൊലപ്പെടുത്തിയ പ്രതി കണ്ണോത്ത് വലിയ വളപ്പിൽ വിജയ കുമാർ കോടതിയിൽ പറഞ്ഞിരുന്നതും മാനസിക രോഗിയെന്നായിരുന്നു.

കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ചന്ദ്രബോസ് വധക്കേസിലെ പ്രതി വ്യവസായി നിസാമും മാനസിക രോഗിയാണെന്ന ഇതേ അടവു തന്നെയായിരുന്നു ആദ്യം പയറ്റിയിരുന്നത്. മാനസിക രോഗിയാണെന്ന പഴുതിൽ രക്ഷപ്പെടാനായി പലതവണ പിടിച്ചു തൂങ്ങിയെങ്കിലും കാപ്പ ചുമത്തിയ നിസാമിനെ സെൻട്രൽ ജയിലിൽ അടക്കുകയായിരുന്നു. എന്നാൽ ശിക്ഷ വിധിച്ച് സെൻട്രൽ ജയിലിൽ കഴിയുന്ന നിസാമിനെ ഇപ്പോഴും പാർപ്പിച്ചിരിക്കുന്നത് മാനസിക രോഗികളെ കിടത്തുന്ന പ്രത്യേക സെല്ലിലാണ്.

ഇവിടെ ജോലിയെടുക്കുകയോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. മാത്രമല്ല, കൂടെ നിൽക്കാൻ ഒരു സഹായിയെയും നിർത്തിയാണ് നിസാം ഈ ബ്ലോക്കിൽ കഴിഞ്ഞു വരുന്നത്. ഇത്തരത്തിൽ മാനസിക രോഗത്തിന്റെ മറപിടിച്ച് കുറ്റകൃത്യം നടത്തുകയും പിന്നീട് ശിക്ഷയിൽ നിന്നും ഒഴിഞ്ഞു മാറുകയോ ശിക്ഷയിൽ ഇളവ് ലഭിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. കണ്ണൂരിൽ കഴിഞ്ഞ മാസം ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സ്ത്രീയും മാനസിക രോഗിയാണെന്നായിരുന്നു നിയമത്തിന്റെ മുന്നിൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്.

നിരവധി മോഷണ കേസുകളിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി നസീമ ഇപ്പോഴും കഴിയുന്നത് കുതിരവട്ടം ആശുപത്രിയിലാണ്. രണ്ട് തവണ കുതിരവട്ടത്ത് നിന്നും ചാടിയ നസീമയെ പിടികൂടി അറസ്റ്റ് ചെയ്ത് വീണ്ടും ഇവിടെ ഇട്ടിരിക്കുകയാണ്. അതീവ ബുദ്ധിയും സാമർദ്ധ്യവും കാണിച്ചാണ് നസീമ ഇവിടെനിന്നും രക്ഷപ്പെട്ടിരുന്നത്. എന്നാൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴും പ്രതിയ കുതുരവട്ടത്ത് തന്നെ പാർപ്പിച്ചിരിക്കുന്നത്.

കുറ്റക്രിത്യം ചെയ്യുന്നതിന് മുന്നോടിയായോ അല്ലെങ്കിൽ കുറ്റക്രിത്യം നടത്തിയ ശേഷമോ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തെ സമീപിച്ച് സർട്ടിഫിക്കറ്റ് തരപ്പെടുത്തുകയെന്നത് കുതിരവട്ടം ആശുപത്രിയിലെ നിത്യ സംഭവമായിമാറിയിരിക്കുകയാണ്. ഇതിന് ഡോക്ടർമാരുടെയോ ആശുപത്രി ജീവനക്കാരുടെയോ ഓത്താശയുണ്ടെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. എന്നാൽ സർക്കാറോ ബന്ധപ്പെട്ട വകുപ്പുകളോ ഇതിനെതിരെ നടപടിയെടുക്കുകയും അന്വേഷേ ഉത്തരവിടുകയും ചെയ്യുന്നില്ലെന്നത് ക്രിമിനലുകൾ ആശുപത്രിയിൽ തഴച്ചുവളരാൻ കാരണമാകുന്നു.

വലിയ ശതമാനം ക്രിമിനലുകൾക്കും മാനസികമായ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം, ഇത് സ്വാഭാവികമാണെന്നും ഇതിന്റെ മറപിടിച്ച് നിയമ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും മാനസിക രോഗ വിദഗ്ദർ പറയുന്നു. മാത്രമല്ല, ദൈനം ദിന ജീവിത ചര്യകൾ ക്രിത്യമായി പുലർത്തുകയും ജോലികളിൽ മുഴുകുകയും ചെയ്യുന്നവരാണ് ക്രിത്യം നടത്തിയ ശേഷം മാനസിക രോഗിയാണെന്ന് പറയുന്നത്. ഇത് വൈരുദ്ധ്യമാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പരിശോധിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ മാത്രം പരിഗണിച്ചാണ് ക്രമിനൽ കേസുകളിലെ പ്രതികൾ അറസ്റ്റിൽ നിന്നും ഒഴിവാകുന്നത്.

ഈ രോഗികളെ മെഡിക്കൽ ബോർഡിന്റെ മുന്നിൽ ഹാജരാക്കാനോ വിദഗ്ദ പരിശോധനക്ക് വിധേയമാക്കി രോഗമുണ്ടോയെന്ന് കണ്ടെത്താറുമില്ല. മാരകമായ മാനസിക പ്രശ്‌നമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകളാണ് സമാന സംഭവങ്ങളിലെല്ലാം ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥന്മാർ മുഖേന കോടതിക്ക് നൽകിയിട്ടുള്ളത്. ഇതോടെ ഏത് ക്രൂര ക്രിത്യം നടത്തുന്ന പ്രതികൾക്കും മെന്റൽ ആശുപത്രിയെ സമീപിച്ച് നിയമ നടപടിയിൽ നിന്നും രക്ഷപ്പെടാവുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.

ഇതിനായി ഡോക്ടർമാരുടെ വലിയ സഹായവും റിപ്പോർട്ട് അനുകൂലമാക്കുന്നതിനുള്ള സ്വീധീനവും നടക്കുന്നു.ക്രിമിനൽ കേസുകൾ ഏറ്റെടുക്കുന്ന വക്കീൽമാർ മുഖേനയാണ് ഇത്തരത്തിലുള്ള പല കേസുകളിലും മാനസികാരോഗ്യ കന്ദ്രത്തിലേക്ക് പ്രതികൾ എത്തുന്നത്. ഇങ്ങനെ വക്കീൽമാരുടെ ശുപാർശ പ്രകാരം ആശുപത്രിയിൽ എത്തുന്ന പ്രതികൾക്ക് പ്രത്യേക ബ്ലോക്കിൽ പ്രത്യേക സംരക്ഷണമാണ് കുതിരവട്ടത്ത് നൽകി വരുന്നത്. പ്രതികളെ കാണുകയോ സംസാരിക്കുകയോ ചെയ്യണമെങ്കിൽ കേസ് വാദിക്കുന്ന വക്കീലിന്റെ അനുമതി വേണമെന്നാണ് ആശുപത്രിയിൽ നിന്നും പറയുക. മറ്റു രോഗികളെ ആർക്കും എപ്പോഴും കാണാമെന്നിരിക്കെയാണ് യാതൊരു അസുഖവുമില്ലാതെ ആശുപത്രിയിൽ കഴിയുന്ന പ്രതികൾക്കു മേൽ സന്ദർശക വിലക്കുള്ളത്. പ്രതികൾക്ക് നൽകുന്ന പരിരക്ഷ മറ്റു രോഗികൾക്ക് ഇല്ലെന്നതാണ് വസ്തുത. 450 രോഗികൾക്ക് മാത്രം കിടത്തി ചികിത്സിക്കാൻ ഇടമുള്ള കുതിരവട്ടം ആശുപത്രിയിൽ 550ൽ അധികം രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

രോഗം ഭേദമായവരെയും കേസിൽ ഉൾപ്പെടുന്നവരെയും ഇവിടെ വീണ്ടും പാർപ്പിക്കുകയാണ്. വൃത്തിയില്ലായ്മയും സൈകര്യക്കുറവും യഥാർത്ഥ രോഗികളെ കൂടുതൽ മാനസിക പിരിമുറുക്കത്തിനു ഇടയാക്കുന്നുമുണ്ട്. ഈ സാഹചര്യം നിലനിൽക്കെയാണ് ആശുപത്രി മേധാവികൾ അടക്കമുള്ള ഡോക്ടർമാരുടെ ഒത്താശയോടെ ക്രമിനലുകൾക്ക് സഹായം ചെയ്യുന്ന നടപടി അധികൃതർ സ്വീകരിച്ചു വരുന്നത്. കുറ്റം ക്രിത്യം ചെയ്ത ശേഷം അറസ്റ്റിൽ നിന്ന് ഒളിച്ചും നിയമ നടപടിയിൽ നിന്ന് മുങ്ങിയും മെന്റൽ ആശുപത്രിയിൽ കഴിയുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിലൂടെ കാസർകോട്ടെ പൊതുപ്രവർത്തകയായ യുവതി ഉൾപ്പടെ നിരവധി പീഡിതരുടെ നീതിയാണ് നിഷേധിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP