വാർത്ത

ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിനിടയിൽ നിന്നും 12 മണിക്കൂറുകൾക്ക ശേഷം ജീവനോടെ പുറത്തെടുത്തത് അഞ്ചു പേരെ; രക്ഷപെട്ടവരിൽ ഒരു ഗർഭിണിയും; തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി

ഇസ്താംബുൾ: തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽപെട്ടാണ് ഏറെപ്പേരും മരിച്ചത്. ശനിയാഴ്ച പുലർച്ചെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ചു പേരെ ജീവനോടെ പുറത്തെടുത്തതായി തുർക്കി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. രക്ഷപ്പെട്ടവരിൽ ഒരു ഗർഭിണിയുമുണ്ട്. കെട്ടിടത്തിനടിയിൽ കിടന്ന ഇവരെ 12 മണിക്കൂറിലേറെ കഴിഞ്ഞാണ് പുറത്തെടുത്തതെന്നാണ് വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ദുരന്തത്തിനിരയായവരെ സഹായിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രസിഡന്റ് റിസെപ് തായിപ് എർദോഗൺ അറിയിച്ചു.

അങ്കാരയിൽ നിന്ന് 550 കിലോമീറ്റർ അകലെ എലസിഗ് പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രി പ്രദേശിക സമയം രാത്രി 8.55ഓടെയാണ്, റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. മുപ്പതോളം പേരെ കാണാതായി. കിഴക്കൻ പ്രവിശ്യയായ എലസിഗിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. തകർന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജനങ്ങൾക്ക് ആവശ്യമായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. തുർക്കിയിൽ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 1999ൽ തുർക്കിയിലെ പടിഞ്ഞാറൻ നഗരമായ ഇസ്മിതിലാണ് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലുണ്ടായ ഭൂചലനത്തിൽ 17,000 പേരാണ് മരിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read