വാർത്ത

ഇതുവരെ ഈ ഇന്ത്യക്കാരി രക്ഷപ്പെടുത്തിയത് 900 കുട്ടികളെ; ബാലവിവാഹങ്ങൾ തടയാൻ വേണ്ടി ജീവിതം മാറ്റി വച്ച കൃതിയുടെ കഥ ലോകമാദ്ധ്യമങ്ങളിൽ

ബാലവിവാഹങ്ങൾ തടയുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകയായ കൃതി ഭാർതി എന്ന 29 കാരിക്ക് വധ ഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു 17കാരിയെ മദ്യപാനിയായ ഭർത്താവിൽ നിന്നും രക്ഷപ്പെടുത്തിയതിനെ തുടർന്നായിരുന്നു അത്. 12 വയസിലായിരുന്നു ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നത്. ഇത്തരത്തിൽ കൃതിയെന്ന ഈ ഇന്ത്യക്കാരി ഇതുവരെ ബാലവിവാഹങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത് 900നകുട്ടികളെയാണ്. ഇതോടെ ബാലവിവാഹങ്ങൾ തടയുന്നതിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞ് വച്ച കൃതിയുടെ കഥ ലോകമാദ്ധ്യമങ്ങളിൽ നിറയാനും ആരംഭിച്ചിരിക്കുന്നു.കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ അവർ 29 ബാലവിവാഹങ്ങൾ തടഞ്ഞിരുന്നു. ഇതിന് പുറമെയാണ് ബാലവിവാഹമെന്ന കുരുക്കിൽ കുടുങ്ങിപ്പോവുമായിരുന്ന 900 കുട്ടികളെ അതിലേക്കെത്താതെ തുടക്കത്തിൽ തന്നെ രക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. 21കാരനും മദ്യപാനിയുമായിരുന്നു ഭർത്താവിനൊപ്പം ജീവിക്കുക അസാധ്യമായതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട 17 കാരിക്ക് തുണയായതാണ് കൃതി ഏറ്റവുമൊടുവിൽ നടത്തിയ ധീരകൃത്യം. അർധരാത്രിയായിരുന്നു ഈ പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടിയിരുന്നത്. തുടർന്ന് കൃതി അവളെ രക്ഷിക്കുകയും രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഒരു ഗവൺമെന്റ് സേഫ് ഹൗസിലെത്തിക്കുകയുമായിരുന്നു.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലാണ് തന്റെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നതെന്നാണ് കൃതി വ്യക്തമാക്കുന്നത്. ബാലവിവാഹങ്ങൾക്ക് ബലിയാടായിത്തീർന്ന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ചാരിറ്റിയായ സാർത്തി ട്രസ്റ്റ് സ്ഥാപിച്ചിട്ടുമുണ്ട് ഈ സന്നദ്ധ പ്രവർത്തക. ആരും സഹായിക്കാനില്ലാത്ത ഇത്തരം കുട്ടികൾക്ക് വേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നതെന്നും കൃതി തറപ്പിച്ച് പറയുന്നു.പാരമ്പര്യത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ ഇത്തരം കുട്ടികളുടെ ഉറ്റവർ തന്നെ അവരെ ബാലവിവാഹങ്ങൾക്ക് നിർബന്ധിക്കുകയാണെന്നും കൃതി ആരോപിക്കുന്നു. അന്ന് ഓടി രക്ഷപ്പെട്ട 17 കാരിയെ താൻ പുലർച്ചെ നാലിന് രക്ഷപ്പെടുത്തുമ്പോൾ അവൾ മരുഭൂമിയിലെ ഒരു മരത്തിന് മറവിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് കൃതി സാക്ഷ്യപ്പെടുത്തുന്നത്. പെൺകുട്ടിയുടെ വിവാഹം റദ്ദാക്കാനാവശ്യപ്പെട്ട് കുടുംബത്തെയോ കോടതിയെയോ സമീപിക്കുന്നതിന് മുമ്പ് അവളെ സുരക്ഷിതമായ ഷെൽട്ടർഹോമിലാക്കുകയായിരുന്നു കൃതി ചെയ്തത്. അവളുടെയും ഭർത്താവിന്റെയും കുടുംബക്കാരുമായി പ്രശ്നത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കാൻ ഒരുങ്ങുകയാണീ സന്നദ്ധ പ്രവർത്തക.ഇത്തരം സന്ദർഭങ്ങളിൽ ചില കുടുംബങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് തങ്ങളുടെ പെൺമക്കളെ രക്ഷിക്കാൻ തയ്യാറാകാറുണ്ടെന്നതാണ് കൃതിയുടെ അനുഭവം.എന്നാൽ മറ്റ് ചിലർ അതിന് തയ്യാറാകാറുമില്ല.17കാരിയുടെ വിഷയത്തിൽ അവളുടെ കുടുംബം കൂടെ നിന്നില്ലെങ്കിൽ നിയമത്തിലൂടെ അവളെ രക്ഷിക്കാനാണ് കൃതിയുടെ തീരുമാനം.

ഭൻഡ്യാവാസ് ജാതിക്കാരിയാണീ 17കാരി.കൊല്ലിനും കൊലയ്ക്കും കുപ്രസിദ്ധമായ ഇവർക്കിടയിൽ നിന്നും ഈ പെൺകുട്ടിയെ രക്ഷിച്ചതിന്റെ പേരിൽ കൃതിക്ക് നേരെ വധഭീഷണി ഉയർന്നിട്ടുണ്ട്. എന്നാൽ താൻ അത് കാര്യമാക്കുന്നില്ലെന്നും ഇപ്പോൾ ഈ പെൺകുട്ടിക്ക് സുരക്ഷയും കൗൺസിലിംഗും വിദ്യാഭ്യാസവും ഉറപ്പ് വരുത്തുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും കൃതി വെളിപ്പെടുത്തുന്നു.ഈ പെൺകുട്ടിക്ക് സ്‌കൂളിൽ പോകാനും പഠിക്കാനും ഏറെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും 12ാം വയസിൽ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. ഭർത്താവാകട്ടെ തൊഴിൽരഹിതനും നിരക്ഷരനും മദ്യപാനിയുമായിരുന്നുവെന്നും അയാൾക്കൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇവിടുത്തെ സമൂഹത്തിന്റെ കടുംപിടുത്തങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചു നല്ല പോലെ ബോധ്യമുള്ളതിനാൽ തികച്ചും നിയമപരമായ മാർഗത്തിലൂടെയായിരുന്നു കൃതി ഈ പെൺകുട്ടിയുടെ കാര്യത്തിൽ നീക്കം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി അവർ പെൺകുട്ടിയെ നേരിട്ട് അടുത്തുള്ള ബാർമർ ടൗണിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയെ ഗവൺമെന്റിന്റെ ഗേൾസ് ഷെൽട്ടർ ഹോമിലേക്ക് അയച്ചിരുന്നത്.

പെൺകുട്ടി ഇത്തരത്തിൽ ഗവൺമെന്റിന്റെ കസ്റ്റഡിയിലായതിനെ തുടർന്ന് അവളുടെ സഹോദരൻ തിരിച്ച് വരാനാവശ്യപ്പെട്ട് സമീപിച്ചെങ്കിലും പെൺകുട്ടി ഈ ആവശ്യം നിരസിക്കുകയായിരുന്നു. പെൺകുട്ടിയുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ അവളുടെ മാതാപിതാക്കൾക്ക് അവസരം നൽകാൻ താൻ ശ്രമിച്ച് വരുകയാണെന്നാണ് കൃതി പറയുന്നത്. എന്നാൽ അവർ മകളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയമത്തിന്റെ സഹായം തേടുമെന്നും ഈ സന്നദ്ധ പ്രവർത്തക ആവർത്തിക്കുന്നു. ഈ ആഴ്ച കൃതിയുടെ പേര് വേൾഡ് റെക്കോർഡ്സ് ഓഫ് ഇന്ത്യ കാറ്റലോഗിൽ കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ഫാസ്റ്ററ്റ് ലീഗലി ആനൽഡ് ചൈൽഡ് മാര്യേജസ് , ഫസ്റ്റ് എവർ ചൈൽഡ് മാര്യേജ് അനൽമെന്റ് പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

MNM Recommends


Most Read