വാർത്ത

അച്ഛൻ മരിച്ചുവെന്നത് സത്യമാണ്..... ഞാൻ അച്ഛൻ കർമ്മം ചെയ്തയാളുമാണ്..... എന്ന് പറഞ്ഞ് അച്ഛൻ സിനിമയുടെ ഭാഗമല്ലാതാകുന്നില്ലല്ലോ.....; താര സംഘടനയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽ പോലും മഹാനടന്റെ പേരില്ല; ദിലീപിനെ തിരിച്ചെടുക്കാൻ തിരക്ക് കൂട്ടുന്നവർ എന്തുകൊണ്ട് തിലകനെ മറക്കുന്നു? മോഹൻലാൽ പ്രതീക്ഷയെന്നും ഷമ്മി തിലകൻ; 'അമ്മ'യെ വെട്ടിലാക്കി വീണ്ടും തിലകൻ വിവാദം

കൊച്ചി: അച്ഛൻ മരിച്ചുവെന്നത് സത്യമാണ്. ഞാൻ അച്ഛൻ കർമ്മം ചെയ്തയാളുമാണ്. എന്ന് പറഞ്ഞ് അച്ഛൻ സിനിമയുടെ ഭാഗമല്ലാതാകുന്നില്ലല്ലോ..... നടൻ തിലകനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകൻ അമ്മയ്ക്ക് കത്തയച്ചു. അമ്മയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽ പോലും തിലകന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി തിലകൻ ആരോപിക്കുന്നു. ദിലീപിനെ തിരിച്ചെടുക്കാൻ താൽപ്പര്യം കാട്ടുന്നവർക്ക് തിലകന്റെ കാര്യത്തിൽ ഇരട്ടത്താപ്പെന്ന ചർച്ചായണ് സജീവമാകുന്നത്.

മലയാള സിനിമയുടെ കോടാലിയാണ് സംഘടനയായ 'അമ്മ' എന്ന് തിലകൻ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിനെതിരേ കർശന നടപടിയെടുക്കാൻ കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്. മാപ്പു പറയാൻ തിലകൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടി പിൻവലിക്കാത്തത്. എന്നാൽ സംഘടനയിലെ വനിതാ അംഗമായിരുന്ന ഒരാളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുന്ന ദിലീപിനെ സംരക്ഷിക്കാൻ സംഘടന ശ്രമിക്കുന്നു. എന്നാൽ തിലകനോട് ആർക്കും ഇപ്പോഴും താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് ഷമ്മി കത്തെഴുതുന്നത്. നടനായ ഷമ്മിയും അമ്മയിൽ അംഗമാണ്.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകൻ കത്തിൽ പറയുന്നു. ' ജനറൽ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റ് ഉണ്ടാകും. അച്ഛൻ മരിച്ച കാലഘട്ടത്തിലേയും എല്ലാവരുടെയും പേര് അതിൽ ഉണ്ട്. അച്ഛന്റെ മാത്രം ഇല്ല. അച്ഛൻ മരിച്ചു എന്നത് സത്യമാണ്. ഞാൻ അദ്ദേഹത്തിന് കർമം ചെയ്ത ആളാണ്. അതുകൊണ്ട് ലിസ്റ്റിൽ പേരില്ല എന്നതുകൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമം ഉണ്ട്. അതുകൊണ്ട് ജനറൽ ബോഡിയിൽ ഞാൻ പങ്കെടുക്കാറില്ല'. ഷമ്മി തിലകൻ പറഞ്ഞു.

'അമ്മ'യിൽ നടക്കുന്ന ജനാധിപത്യ ലംഘനങ്ങളെക്കുറിച്ച് 2010ൽ തിലകൻ മോഹൻലാലിന് എഴുതിയ കത്ത് കഴിഞ്ഞ ദിവസം തിലകന്റെ മകൾ പുറത്തു വിട്ടത് വലിയ ചർച്ചക്ക് വഴി വച്ചിരുന്നു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ലെന്ന് മകൾ സോണിയ തിലകൻ വിശദീകരിച്ചു. അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോൾ 'അമ്മ'യുടെ മൗനം അക്ഷന്തവ്യമായ തെറ്റാണെന്ന് ജനാധിപത്യ മര്യാദകളുടെ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് 'അമ്മ'യെന്നും കത്തിൽ തിലകൻ കുറ്റപ്പെടുത്തുന്നുണ്ട്.

അച്ചടക്ക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഒരു കേസിലും ഉൾപ്പെടാത്ത തിലകനെ അന്ന് പുറത്താക്കിയതെങ്കിൽ അമ്മ സംഘടനയിലെ തന്നെ അംഗത്തിനെതിരേ കുറ്റകൃത്യം നടത്തിയതിന്റെ പേരിലായിരുന്നു നടൻ ദിലീപിനെ പുറത്താക്കിയത്. എന്നാൽ വിധി വരും മുമ്പെയാണ് ഇതേ നടനെ സംഘടന തിരിച്ചെടുത്തിരിക്കുന്നത്. ഇരയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ച 'അമ്മ' വേട്ടക്കാരനൊപ്പമാണെന്ന് സമൂഹമൊന്നടങ്കം ആക്ഷേപിക്കുന്നതിനിടെയാണ് തിലകൻ വിഷയത്തിൽ 'അമ്മ' പ്രതികരിച്ച രീതിയും തിലകനെഴുതിയ കത്തും കഴിഞ്ഞ ദിവസം ചർച്ചയായത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read