വാർത്ത

ശബരിമലയിലെ 'കലാപത്തിന്' നേതൃത്വം കൊടുക്കണമെന്നതിന്റെ തെളിവാണ് ബിജെപി ഇറക്കിയ സർക്കുലറിലുള്ളത് ; ശബരിമല സമരത്തിൽ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണൻ; സംസ്ഥാന സർക്കാർ ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ തീരുമാനിച്ചിട്ടില്ല; മണ്ഡല മകരവിളക്കിന് നടതുറന്ന ശേഷം യുവതികൾ അവിടെ കയറിയിട്ടില്ലെന്നും കോടിയേരി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സമരം ശക്തമായിരിക്കേ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇവിടെ സമരം നടത്താൻ ആളുകളെ നിയോഗിച്ചുള്ള സർക്കുലർ ബിജെപി ഇറക്കിയെന്നും ശബരിമലയിൽ ഓരോ ദിവസവും ഓരോരുത്തർക്കും ചുമതല നൽകുന്ന സർക്കുലറാണ് പുറത്തിറക്കിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഓരോ മണ്ഡലത്തിലുമുള്ളവർ സന്നിധാനത്തെത്തി കലാപത്തിന് നേതൃത്വം കൊടുക്കുക എന്നതാണ് സർക്കുലറിൽ നിന്നും വ്യകത്മാകുന്നതെന്നും കോടിയേരി തുറന്നടിച്ചു.

സംസ്ഥാന സർക്കാർ ശബരിമലയിൽ യുവതികളെ കയറ്റാൻ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ വലിയ സ്ത്രീ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും അണികൾക്ക് ഇത്തരം നിർദ്ദേശം നൽകിയിട്ടില്ല. ഇത് കൂടാതെ മണ്ഡല മകരവിളക്കിന് നടതുറന്ന ശേഷം യുവതികളാരും അവിടെ കയറിയിട്ടുമില്ല. പിന്നെന്തിനാണ് ശബരിമല കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി ചോദിച്ചു. കേരളത്തിൽ കലാപം സൃഷ്ടിക്കാനാനുള്ള ആർ.എസിന്റെ ശ്രമങ്ങളാണിത്. സന്നിധാനവും നടപ്പന്തലും സമരഭൂമിയാക്കി മാറ്റരുത്.

ഇവർ വിശ്വാസികളാണെങ്കിൽ വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് ചെയ്യേണ്ടത്. ഖാലിസ്ഥാൻ സിഖ് തീവ്രവാദികൾ സുവർണ ക്ഷേത്രം കൈയടക്കി കലാപ ഭൂമിയാക്കാൻ ശ്രമിച്ചത് പോലെയാണ് ശബരിമലയിൽ ആർ.എസ്.എസിന്റെ നീക്കം.

ശബരിമല പിടിച്ചെടുക്കുക എന്ന ആർഎസ്എസ് തന്ത്രമാണ് പ്രയോഗിക്കുന്നത്. അതാണ് അജണ്ട. അത് മറനീക്കി പുറത്തുവന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയുള്ള സമരത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. മതനിരപേക്ഷ ശക്തികൾ ഇത് തിരിച്ചറിയണമെന്നും കോടിയേരി അഭ്യർത്ഥിച്ചു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read