രാഷ്ട്രീയം

ലൗജിഹാദിനെ ചൊല്ലി ലഡാക്കിൽ വീണ്ടും സംഘർഷം; ഇസ്ലാമിലേക്ക് നിർബന്ധിതമതംമാറ്റമെന്ന് ബുദ്ധമതക്കാരുടെ പരാതി; പിഡിപി-ബിജെപി സർക്കാർ ലൗജിഹാദ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് എൽബിഎ; മതംമാറ്റം ഏകപക്ഷീയമല്ലെന്ന് ഇസ്ലംമതവിശ്വാസികൾ

ശ്രീനഗർ: ലൗജിഹാദ് നടക്കുന്നുവെന്ന് ആരോപിച്ച് ബുദ്ധിസ്റ്റ് അസോസിയേഷൻ ജമ്മു-കശ്മീർ സർക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയതോടെ ലഡാക്ക് വീണ്ടും സംഘർഷഭരിതമായി.കഴിഞ്ഞ വർഷം 30 കാരിയായ ബുദ്ധമതയുവതി, 32 കാരനായ ഷിയ യുവാവിനെ വിവാഹം കഴിച്ച് മതം മാറിയതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.ബുദ്ധമതവിഭാഗത്തിൽ പെട്ട യുവതികളെ ലൗജിഹാദിലൂടെ ഇസ്ലാംമതത്തിലേക്ക് മാറ്റുന്നുവെന്നാണ് മുഖ്യ ആരോപണം.ബുദ്ധമതക്കാർക്ക് നേരിയ ഭൂരിപക്ഷമുള്ള ലഡാക്കിൽ പിഡിപി-ബിജെപി സർക്കാർ ഈ മതപരിവർത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ലഡാക് ബുദ്ധിസ്റ്റ് അസോസിയേഷന്റെ പരാതി.

കാർഗിലിലെ ദ്രാസ് സ്വദേശിയായ മുർത്താസ ആഗയാണ് ബുദ്ധമതത്തിൽ പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം ഷിഫാ എന്ന് അവളുടെ പേര് മാറ്റിയത്. മുർത്താസയെ താൻ മിന്നുകെട്ടിയത് സ്വന്തം ഇഷ്ടപ്രപകാരമാണെന്ന് ഷിഫാ ആണയിട്ട് പറയുന്നുണ്ടെങ്കിലും, അത് വിശ്വസിക്കാൻ പലരും കൂട്ടാക്കുന്നില്ല. 2015 ൽ ഇസ്ലാമിലേക്ക് മതം മാറിയ ശേഷം ബെംഗളൂരുവിൽ വച്ച് കല്യാണം നടത്തുകയായിരുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ നയീമ മഹജൂർ പറയുന്നു. ഷിഫായെ നിർബന്ധിച്ച് മതംമാറ്റുകയായിരുന്നുവെന്നാണ് ബുദ്ധിസ്റ്റ് അസോസിയേഷന്റെ ആരോപണം.

ഷിഫാ നൽകിയ മൊഴി കണക്കിലെടുത്ത് ദമ്പതികളെ അധികൃതർ പീഡിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.എന്നാൽ, ബുദ്ധമതക്കാരെ ലഡാക്കിൽ നിന്ന് തുടച്ചുനീക്കാനുള്ള ഗൂഡനീക്കമാണ് സർക്കാർ പയറ്റുന്നതെന്ന് ബുദ്ധിസ്‌ററ് അസോസിയേഷൻ ആരോപിക്കുന്നു.2003 ന് ശേഷം 45 ലധികം പെൺകുട്ടികൾ മുസ്ലിം യുവാക്കളെ വിവാഹം കഴിക്കുകയും, അത് സ്വേച്്ഛാപ്രകാരമാണ് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരം പ്രസ്താവനകളൊക്കെ ഭീഷണി ഭയന്നാണെന്ന് മറുവാദവും ഉയരുന്നു.

സംസ്ഥാനത്തെ സ്ഥിതി ഗതികൾ ധരിപ്പിക്കാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എൽബിഎ ശ്രമിച്ചെങ്കിലും ഇതുവരെ സമയം അനുവദിച്ചുകിട്ടിയിട്ടില്ല.2,74,000 ജനസംഖ്യയുള്ള ലഡാക്കിൽ ലേ, കാർഗിൽ ജില്ലകളാണുള്ളത്. സംസ്ഥാനത്ത് 49 ശതമാനത്തോളം പേർ മുസ്ലീങ്ങളും, 51 ശതമാനം പേർ ബുദ്ധമതക്കാരുമാണ്.ഇസ്ലാംമത വിശ്വാസികളുടെ അഭിപ്രായപ്രകാരം മതംമാറ്റങ്ങൾ ഏകപക്ഷീയമല്ല.പല മുസ്ലിം യുവതികളും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്ന് അവർ ന്യായീകരിക്കുന്നു.

1989 ൽ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ കലാപം പൊട്ടിപ്പുറപ്പെട്ടത്തിനെ തുടർന്ന് മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ എൽബിഎ ആഹ്വാനം ചെയ്തിരുന്നു. 1992 ലാണ് ബഹിഷ്‌കരണം അവസാനിപ്പിച്ചത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read