രാഷ്ട്രീയം

എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ ലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു; മൈക്ക് സ്റ്റാൻഡ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; നാദാപുരത്തും താമരശ്ശേരി പുതുപ്പാടിയിലും അക്രമം; ഇരുമ്പു ദണ്ഡുകൊണ്ട് അടിയേറ്റ് നാലു പേർ ആശുപത്രിയിൽ; കെഎസ് യു നേതാവ് ജെറിൽ ബോസിന്റെ വീടിന് നേരേയും ആക്രമണം; ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ സംഘർഷം

കോഴിക്കോട്: വടകര നഗരസഭയിലെ വാർഡ് 46 താഴെ അങ്ങാടിയിൽ മത്സരിച്ച വനിതാ സ്ഥാനാർത്ഥി ശാഹിദ അഷറഫിനെ മുസ്ലിംലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു. വാർഡ് 40 ൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഹാഷിമിന്റെ വിജയാഹ്ലാദത്തിനായി വാഹനത്തിലെത്തിയവരായിരുന്നു ആക്രമണം നടത്തിയത്. മൈക്ക് സ്റ്റാൻഡ് കൊണ്ട് അടിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ച ശാഹിദയുടെ കൈക്ക് സാരമായ പരിക്കേറ്റു. ശാഹിദയുടെ തെരഞ്ഞെടുപ്പിൽ സഹായികളായി നിന്നവരേയും ഇവർ തെരഞ്ഞുപിടിച്ച് അക്രമിക്കുകയുണ്ടായി. കേട്ടാലറയ്ക്കുന്ന അശ്ലീലം വിളിച്ചു പറഞ്ഞും സ്ഥാനാർത്ഥിക്ക് നേരെ മുണ്ടു പൊക്കിക്കാണിക്കുന്നതുൾപ്പെടെയുള്ള തോന്ന്യാസങ്ങൾ നടത്തിയായിരുന്നു ലീഗ് ഗുണ്ടകളുടെ വിളയാട്ടമെന്ന് എൽഡി എഫ് പ്രവർത്തകർ പറഞ്ഞു.

നാൽപതാം വാർഡ് താമസക്കാരിയായ ശാഹിദയുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാനായും ഇവർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ലീഗ് പ്രവർത്തകരായ സിറാജ്, അസ്ബീർ, ഫായിസ്, ഫസലു, മുജീബ്, അഴീക്കൽ ജാഫർ തുടങ്ങി 10 ഓളം പേരായിരുന്നു അക്രമത്തിൽ പങ്കെടുത്തത്. അക്രമത്തിൽ എൽഡിഎഫ് വടകര നോർത്ത് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

താമരശ്ശേരിക്കടുത്ത് പുതുപ്പാടി പഞ്ചായത്തിലുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു. വൈകീട്ട് നാലു മണിയോടെയാണ് സംഘർഷമുണ്ടായത്. സിപിഐ എം ഓഫീസിന് നേരെ അക്രമം നടത്താൻ വന്ന യുഡിഎഫ് പ്രവർത്തകരെ ചെറുത്തവർക്കാണ് പരിക്കേറ്റതെന്ന് സി പി എം നേതാക്കൾ പറഞ്ഞു. ഇരുമ്പു ദണ്ഡുകൊണ്ട് അടിയേറ്റ് തലയ്ക്ക് മാരകമായി പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ.സി വേലായുധൻ.കെ.കെ ശ്രീധരൻ, ജിഷ്ണു ലാൽ, ഭഗത് ലാൽ, ജയിംസ് പോത്തൻ, ഗീത എന്നിവർക്കാണ് പരിക്കേറ്റത്.

അതിനിടെ തരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ നാദാപുരം ചിയ്യൂരിൽ പൊലീസിനെ അക്രമിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ യൂത്ത് ലീഗ് നേതാവ് വോട്ടെണ്ണൽ കേന്ദ്രത്തിൽ അറസ്റ്റിലായി. നാദാപുരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഈന്തുള്ളതിൽ ഹാരിസി( 34), നെയാണ് സി ഐ എൻ.സുനിൽകുമാർ അറസ്റ്റ് ചെയ്തത്. കൗണ്ടിങ് ഏജന്റായി പുറമേരി കെ ആർ ഹൈസ്‌ക്കൂളിൽ എത്തിയപ്പോഴാണ് കേസിൽ പ്രതിയായ ഹാരിസിനെ അറസ്റ്റ് ചെയ്തത്. അക്രമത്തിൽ സി ഐ ഉൾപ്പെടെ 5 പൊലീസുകാർക്ക് പരിക്കേൽക്കുകയും, രണ്ട് പൊലീസ് ജീപ്പുകൾ തകർക്കുകയും ചെയ്തിരുന്നു. 100 ഓളം പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും വധശ്രമത്തിനു മാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കേസിൽ ഉൾപ്പെട്ട ആറ് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാന്റിലാണ്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

അതിനിടെ, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസിന്റെ വീടിനുനേരെ അക്രമം. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ജെറിൽ ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അക്രമത്തിൽ പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർത്ഥി കൂടിയായിരുന്നു ജെറിൽ ബോസ്. സംഭവത്തേ തുടർന്ന് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു.

കെ വി നിരഞ്ജന്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍.

MNM Recommends


Most Read