വാർത്ത

കോവിഡ് കാരണം ലോകബാങ്കിൽ നിന്നു കേന്ദ്രസർക്കാർ നേരിട്ടു വായ്പയെടുക്കുന്നത് വിനയാകുന്നത് കേരളത്തിന്; രണ്ടാം ഗഡു ഇനി കിട്ടില്ല; പ്രോഗ്രാം ഫോർ റിസൽറ്റ്സിൽ ലോൺ കിട്ടിയാലും അത് വകമാറ്റി ചെലവാക്കാനും കഴിയില്ല; ധനപ്രതിസന്ധിയെ മറികടക്കാനുള്ള നിയമ വിരുദ്ധ ചെലവാക്കൽ നീക്കം പൊളിഞ്ഞു; 1750 കോടി ഉടൻ പ്രതീക്ഷിച്ചിരുന്ന ധനമന്ത്രിക്ക് നിരാശ

തിരുവനന്തപുരം: കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പ്രളയശേഷമുള്ള കേരളത്തിന്റെ പുനർനിർമ്മാണത്തിന് ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പ കേന്ദ്രസർക്കാർ വിലക്കിനെത്തുടർന്ന് മുടങ്ങിയതാണ് ഇതിന് കാരണം. ഇതോടെ ധനമന്ത്രി തോമസ് ഐസക്കിന് പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികൾ കണ്ടെത്തേണ്ടി വരും.

കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കിൽ നിന്നു കേന്ദ്രസർക്കാർ നേരിട്ടു വായ്പയെടുക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ ഡവലപ്‌മെന്റ് പോളിസി ലോൺ (ഡിപിഎൽ) എടുക്കുന്നത് തടഞ്ഞത്. പ്രളയത്തിന് വേണ്ടി എടുത്ത വായ്പ പലപ്പോഴും കേരളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഇതാണ് കേരളത്തിന് ഈ ബാക്കി തുകയിൽ പ്രതീക്ഷ വരാൻ കാരണം. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നത്.

ഇതോടെ, ലോക ബാങ്കിൽ നിന്ന് പ്രോഗ്രാം ഫോർ റിസൽറ്റ്‌സ് (പിഫോർആർ) ആയി വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി. എന്നാൽ, ഒട്ടേറെ നടപടിക്രമങ്ങളുള്ളതിനാൽ ഇതു വൈകും. ഈ തുക ഒന്നായി കിട്ടില്ലെന്നതും വിനയാണ്. റീബിൽഡ് കേരള ഡവലപ്‌മെന്റ് പ്രോഗ്രാമിന് ലോകബാങ്ക് ഡിപി ലോൺ ആയി 3500 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 1750 കോടി രൂപ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലഭിച്ചു. രണ്ടാം ഗഡു 1750 കോടി രൂപ കഴിഞ്ഞ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതാണ് കേന്ദ്ര ഇടപടെൽ കാരണം കിട്ടാതെ പോകുന്നത്.

പ്രോഗ്രാം ഫോർ റിസൽറ്റ്‌സ് (പിഫോർആർ) വായ്പയിൽ തുക ഒന്നിച്ച് മുൻകൂറായി ലഭിക്കില്ല. പദ്ധതികൾ ഓരോന്നും പൂർത്തിയാകുന്ന മുറയ്ക്ക് അതിനുള്ള തുകയാണു ലഭിക്കുക. അതുകൊണ്ട് തന്നെ വലിയ തുക ഒരുമിച്ച് കിട്ടില്ല. പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയില്ല. ഡിപി ലോണിൽ തുക മുൻകൂറായി ഒന്നിച്ചു ലഭിക്കുമായിരുന്നു. ഈ അവസരമാണ് കേരളത്തിന് നഷ്ടമാകുന്നത്.

ഇത് സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് വലിയ തിരിച്ചടിയാണ്. നേരത്തെ ഈ പണം വക മാറ്റി ചെലവഴിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെയാണ് കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര ഇടപെടൽ വരുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read