കായികം

ഇന്ത്യൻ ഫുട്‌ബോളിലെ കറുത്ത മുത്ത് ഇനി 'ഡോക്ടർ'; ഭൂട്ടാനെതിരെ 12-ാം സെക്കന്റിൽ നേടിയ ഗോൾ റഷ്യൻ യൂണിവേഴ്‌സിറ്റിയേയും അത്ഭുതപ്പെടുത്തി; മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി ആ നേട്ടവുമായി നാട്ടിൽ തിരിച്ചെത്തി; സ്വപ്‌നത്തിന് അപ്പുറത്തേക്ക് ഈ നേട്ടമെന്ന് പ്രതികരിച്ച് ഐഎം വിജയൻ എത്തുമ്പോൾ

ലപ്പുറം: ഐഎം വിജയൻ ഇനി ഡോക്ടർ. ''അസുഖം വന്നാൽ ഏതു ഡോക്ടറുടെയടുത്ത് പോകും എന്നു ചിന്തിച്ചതല്ലാതെ സ്വന്തം പേരിനൊപ്പം 'ഡോ.' എന്നു ചേർക്കുന്നതിനെക്കുറിച്ചൊന്നും സ്വപ്നത്തിൽ പോലും ആലോചിച്ചിരുന്നില്ല''-ഇതാണ് ഐഎം വിജയന്റെ കമന്റ്. ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകനും എംഎസ്‌പി അസിസ്റ്റന്റ് കമൻഡാന്റുമായ ഐ.എം.വിജയനും ആ സ്വപ്‌ന നേട്ടം കൈവരിച്ചിരിക്കുന്നു.

റഷ്യയിലെ അർഹാങ്കിൽസ്‌ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നിന്നാണ് ഡോക്ടർ ഓഫ് സ്പോർട്സ് ബഹുമതി ലഭിച്ചത്. ഫുട്‌ബോൾ മൈതാനത്തുവച്ചാണ് വിജയന് ബഹുമതിപത്രം കൈമാറിയത്. അവിടത്തെ സംസ്ഥാനതല ഫുട്‌ബോൾ മത്സരത്തിൽ മെഡിക്കൽ സർവകലാശാല വിജയിച്ച ശേഷമുള്ള ചടങ്ങിലായിരുന്നു ഇത്. മലയാളി താരങ്ങൾ ഉൾപ്പെട്ട ടീം ആണ് അവർക്കു വിജയം നേടിക്കൊടുത്തതെന്നതും അഭിമാനകരമാണെന്ന് വിജയൻ പറഞ്ഞു.

ആ സർവകലാശലയിൽ സേവനം ചെയ്യുന്ന സുഹൃത്ത് ഡോ. ജസ്റ്റിനാണ് വിജയന്റെ വിവരങ്ങൾ അധികൃതർക്ക് കൈമാറിയത്. ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോൾ നേടിയതാണ് സർവ്വകലാശാലയെ കൂടുതൽ ആകർഷിച്ചത്. എംഎസ്‌പി ഫുട്‌ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിജയൻ. അതിനിടെയാണ് വിജയന് ഡോക്ടറേറ്റ് കിട്ടുന്നത്.

ജൂൺ 10 നാണ് റഷ്യയിലെ അർഹാങ്കിൽസ്‌ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് സ്പോർട്‌സ് നൽകി ഐ.എം വിജയനെ ആദരിച്ചത്. ഇക്കാര്യം താരം തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇന്ത്യൻ ഫുട്ബോളിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്. ബഹുമതി നേടിയ ഐ.എം വിജയന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയടക്കം നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു. ''ഡോ. ഐ എം വിജയൻ...മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി'' എന്ന കുറിപ്പോടെ ഫേസ്‌ബുക്കിലാണ് മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനം അറിയിച്ചത്.

17ാം വയസിൽ കേരള പൊലീസിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. 1989ൽ ആദ്യമായി ഇന്ത്യക്കുവേണ്ടി അരങ്ങേറി. 1993, 1997, 1999 വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 1999ൽ 13 കളികളിൽ നിന്നും പത്തു ഗോളുകൾ വിജയൻ അടിച്ചിരുന്നു. 2000 മുതൽ 2004 വരെ ഇന്ത്യൻ ടീമിനെ നയിച്ചതും വിജയനായിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 40 ഗോളുകൾ നേടിയിട്ടുണ്ട്.

ഫുട്‌ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നിന്റെ റെക്കോഡും വിജയന്റെ പേരിലാണ്. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12-ാം സെക്കൻഡിൽ ഗോളടിച്ച് വിജയൻ ഞെട്ടിച്ചിരുന്നു. 1999 ദക്ഷിണേഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെതിരെ ഹാട്രിക്ക് നേടി. 2003-ൽ ഇന്ത്യയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിസിൽ നാലു ഗോളുകളുമായ വിജയൻ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ അവസാന ടൂർണമെന്റ്. 2003ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.

മോഹൻ ബഗാൻ, കേരള പൊലീസ്, എഫ്.സി കൊച്ചിൻ. ജെ.സി.ടി എന്നീ ക്ലബുകൾക്ക് വേണ്ടിയും വിജയൻ കളിച്ചിട്ടുണ്ട്. ഐ.എം വിജയനെ മുമ്പ് കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ചിരുന്നു. സംസ്ഥാന ഫുട്ബോൾ ടീമിലും ഇന്ത്യൻ ഫുട്ബോൾ ടീമിലും അംഗമായിരുന്ന ഐ.എം വിജയൻ ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷൻ കപ്പ് ഉൾപ്പെടെ നിരവധി ചാമ്പ്യൻഷിപ്പുകൾ കേരള പൊലീസിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read