രാഷ്ട്രീയം

'അയ്യപ്പനെതിരെ പറയാൻ നീയാരാടാ'!പ്രിയനന്ദനതിരെ ആക്രമണം; ചാണകവെള്ളം തളിച്ച് മർദിച്ചു; ആക്രമണം ശബരിവിഷയത്തിലെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ; ഞാൻ വീട്ടിൽ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ലെന്ന് സംവിധായകൻ; സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകനെന്ന് പൊലീസ്

 സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ച് മർദിച്ചു. ശബരിവിഷയത്തിലെ പ്രിയനന്ദനന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് ആസൂത്രിതമായ ആക്രമണം. അദേഹത്തിന്റെ തലയിൽ മർദിച്ചു ചാണകവെള്ളം ഒഴിക്കുകയായിരുന്നു. അക്രമിയെ കണ്ടാലറിയാമെന്ന് അദേഹം പറഞ്ഞു. തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. 'അയ്യപ്പനെതിരെ പറയാൻ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മർദനമെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ ആക്രമിച്ചത് ആസൂത്രിതമാണ്. ഒരാൾ മാത്രമല്ല പിന്നിൽ. മറ്റാളുകൾ ഉണ്ടെന്നാണ് കരുതുന്നത്. അക്രമിയെ കണ്ടാൽ അറിയാം; രാഷ്ട്രീയപ്രവർത്തകനാണെന്നും ബിജെപി ആർഎസ്എസ് പ്രവർത്തകനാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്‌ബുക് പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

'ഞാൻ വീട്ടിൽ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്ന് പിന്നീടുള്ള പോസ്റ്റിൽ അദേഹം കുറിച്ചിരുന്നു. എന്നാൽ ഇത് പ്രിയനന്ദനന്റെ ജാഡക്കളിയാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

'കണ്ടാൽ അറിയാവുന്ന ആളാണ് ആക്രമണത്തിന് പിന്നിൽ. പ്രദേശത്തെ ആർഎസ്എസ് ബിജെപി പ്രവർത്തകനാണ് ഇയാൾ. രാവിലെ മുതലേ തന്നെ കാത്ത് വഴിയരികിൽ അടച്ചുവെച്ച ബക്കറ്റുമായി അയാൾ ഇരിപ്പുണ്ടായിരുന്നുവെന്നാണ് സംഭവം കണ്ട ഒരാൾ പറഞ്ഞത്,'' എന്നും പ്രിയനന്ദനൻ പറഞ്ഞു.

പ്രിയനന്ദനന് ഉണ്ടായിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനൻ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഈ ആക്രമണത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ആർഎസ്എസ് പ്രവർത്തകനായ സരോവർ എന്നയാളാണ് പ്രിയനന്ദനനെ അക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read