രാഷ്ട്രീയം

കോൺഗ്രസിൽ വീണ്ടും രാജി; വയനാട് മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന പി വി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു; മുതിർന്ന നേതാവ് രാജിവെക്കുന്നത് ഐ സി ബാലകൃഷ്ണൻ എംഎൽഎയുമായുള്ള ഭിന്നതകളിൽ; സിപിഎമ്മിലേക്കെന്ന് സൂചനകൾ

കൽപ്പറ്റ: കെപിസിസി നിർവ്വാഹക സമിതിയംഗവും വയനാട് ഡിസിസി പ്രസിഡന്റുമായിരുന്ന പി വി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു. കോൺഗ്രസിനുള്ളിലെ ഭിന്നതകളെ തുടർന്നാണ് രാജി വെച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനുമായി അദ്ദേഹം അഭിപ്രായ വ്യത്യാസത്തിലായിരുന്നു.

കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. അർബൻ ബാങ്ക് അഴിമതിയിൽ ഡിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ഐ സി ബാലകൃഷ്ണൻ എംഎൽഎ വെള്ളപൂശാണെന്നും അദ്ദേഹം ആരോപിച്ചു. നിയമനങ്ങളിൽ ഐ സി ബാലകൃഷ്ണൻ പണം വാങ്ങി.അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎയും മുൻ ഡിസിസി അധ്യക്ഷനുമായ ഐ സി ബാലകൃഷ്ണനെതിരെ പി വി ബാലചന്ദ്രൻ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ബത്തേരി അർബൻ ബാങ്ക് ഐ സി ബാലകൃഷ്ണൻ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ കോഴ വാങ്ങിയതിന് താൻ ദൃക്സാക്ഷിയാണെന്ന് ബാലചന്ദ്രൻ പറഞ്ഞിരുന്നു. അഴിമതിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനോടും രമേശ് ചെന്നിത്തലയോടും പരാതി പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായിരുന്നില്ല.

അതേസമയം സിപിഎമ്മിലേക്കാണ് എന്ന സൂചനകളാണ് പി വി ബാലചന്ദ്രൻ നൽകുന്നത്. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടും പി.വി. ബാലചന്ദ്രൻ പരസ്യപ്രതികരണം നടത്തിയിരുന്നു. കൽപ്പറ്റ സീറ്റ് ജില്ലക്ക് പുറത്തുള്ള നേതാവിന് നൽകിയതിലെ എതിർപ്പാണ് അദ്ദേഹം അന്ന് പ്രകടിപ്പിച്ചത്.

കെ.സി. റോസക്കുട്ടി, പി.കെ. അനിൽകുമാർ, എം.എസ്. വിശ്വനാഥൻ എന്നിവർക്കു പിന്നാലെ ബാലചന്ദ്രൻ കൂടി പാർട്ടി വിട്ടത്? ജില്ലയിൽ കോ?ൺഗ്രസിന്? കനത്ത തിരിച്ചടിയാകും.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read