രാഷ്ട്രീയം

മന്ത്രിമാരോട് ചർച്ച ചെയ്താലും തീരുമാനം സ്വന്തം; സ്വതന്ത്രമായി പ്രവർത്തിച്ചാലും സ്വയം നിയന്ത്രണരേഖ വേണം; സീനിയോറിറ്റിയോ മറ്റ് ബന്ധങ്ങളോ പരിഗണിക്കാറേയില്ല; ആർഎസ്എസിന്റെ ആശങ്കകൾ പരിഹരിക്കാൻ അമിത്ഷായ്ക്ക് മാത്രം അവകാശം; ഇന്ദിരാഗാന്ധിയെ മാതൃക ആക്കിയുള്ള നിലപാടുകൾ; അമേരിക്കൻ പ്രസിഡന്റിന്റെ സ്റ്റൈലിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ മോദി രണ്ടാം തവണ പിടിമുറുക്കുമ്പോൾ എന്ത് സംഭവിക്കും...?

ന്യൂഡൽഹി: മുമ്പത്തേക്കാൾ കടുത്ത ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടുമെത്തുന്നത്. ആദ്യത്തെ ടേമിൽ തന്നെ ഏകാധിപത്യപരമായ നിലപാടുകളുടെ പേരിൽ അദ്ദേഹം തന്റെ വേറിട്ട സ്‌റ്റൈൽ വ്യക്തമാക്കിയിരുന്നു. തന്റെ രണ്ടാമൂഴത്തിൽ ഈ രീതി അദ്ദേഹം കൂടുതൽ കടുപ്പിക്കുമെന്നുള്ള സൂചന ശക്തമായിട്ടുണ്ട്. തന്റെ മുമ്പത്തെ കാബിനറ്റിൽ മന്ത്രിമാരോട് ചർച്ച ചെയ്താലും തീരുമാനം സ്വന്തമായാണ് മോദി എടുത്തിരുന്നത്. മന്ത്രിമാർ സ്വതന്ത്രമായി പ്രവർത്തിച്ചാലും സ്വയം നിയന്ത്രണരേഖ വേണമെന്ന നിഷ്‌കർഷയും മോദി പുലർത്തിയിരുന്നു.

മന്ത്രിമാരുടെ സീനിയോറിറ്റിയോ മറ്റ് ബന്ധങ്ങളോ പരിഗണിക്കാത്ത നിലപാടായിരുന്നു പ്രധാനമന്ത്രിയെടുത്തിരുന്നത്. സർക്കാരുമായി ബന്ധപ്പെട്ട ആർഎസ്എസിന്റെ ആശങ്കകൾ പരിഹരിക്കാൻ അമിത്ഷായ്ക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മാതൃക ആക്കിയുള്ള നിലപാടുകളായിരുന്നു മോദി പുലർത്തിയിരുന്നത്. ഈ വിധത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ സ്റ്റൈലിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ മോദി രണ്ടാം തവണ പിടിമുറുക്കുമ്പോൾ എന്ത് സംഭവിക്കും...? എന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഈ വേളയിൽ ഉയരുന്നത്.

തന്റെ സർക്കാരിന്റെ നിയന്ത്രണം പൂർണമായി തന്റെ കൈപ്പിടിയിലൊതുക്കുന്ന ആജ്ഞാശക്തിയും സംഘടനാ പാടവുമാണ് മോദി പ്രകടിപ്പിക്കുന്നത്. അത് രണ്ടാമത്തെ ടേമിൽ ഇരട്ടിയാകുമെന്നാണ് സൂചന. യുഎസ് പ്രസിഡന്റിന് തന്റെ ടീമിന് മേലുള്ള നിയന്ത്രണത്തിന് സമാനമായ തോതിലുള്ള നിയന്ത്രണമാണ് മോദി പയറ്റിയത്. മറ്റൊരു വിധത്തിൽ ഫാക്ക്ലാൻഡ്സ് യുദ്ധത്തിന് ശേഷം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗററ്റ് താച്ചർ തന്റെ സർക്കാരിന് മേൽ ചെലുത്തിയ ശക്തമായ സ്വാധീനത്തിന് തുല്യമായ നീക്കമാണ് മോദി ആദ്യ ടേമിൽ അനുവർത്തിച്ചിരുന്നത്.

തന്റെ സഹപ്രവർത്തകരുമായി കാര്യങ്ങൾ മോദി ചർച്ച ചെയ്യാറുണ്ടായിരുന്നുവെങ്കിലും ഏത് കാര്യത്തിലും അന്തിമവും നിർണായകവുമായ തീരുമാനങ്ങൾ പ്രധാനമന്ത്രി തന്നെയായിരുന്നു എടുത്തിരുന്നത്. എന്നാൽ ഇന്ദിരാഗാന്ധിയൊഴിച്ചുള്ള മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ ഇത്രയും ആജ്ഞാശക്തി പ്രകടിപ്പിച്ചിരുന്നില്ലെന്നിരിക്കെയാണ് മോദി ഇക്കാര്യത്തിൽ വ്യത്യസ്തനാകുന്നത്. എൻഡിഎ സർക്കാരിലെ സഖ്യകക്ഷികൾ പോലും മോദിയോട് നേരിട്ട് ഏറ്റ് മുട്ടാൻ ഇക്കാരണത്താൽ ധൈര്യം കാണിച്ചിരുന്നില്ല.

നിലവിൽ ബിജെപിക്ക് തന്നെ വർധിച്ച സീറ്റുകൾ ലഭിച്ചിരിക്കുന്നതിനാൽ മുന്നണിയിലെ സഖ്യകക്ഷികളായ ശിവസേനം, ജെഡിയു തുടങ്ങിവയ്ക്ക് അനങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കും മോദിയുടെ രണ്ടാമത്തെ ടേമിൽ ഉണ്ടാകുന്നത്. മോദി എന്ന ഒറ്റയാളുടെ വ്യക്തിപ്രഭാവത്താലാണ് ബിജെപിക്ക് രണ്ടാമതും അധികാരത്തിലേറാൻ സാധിച്ചിരിക്കുന്നതെന്നതിനാൽ തികച്ചും പ്രസിഡൻഷ്യൽ സ്‌റ്റൈലിൽ ആയിരിക്കും മോദി തന്റെ രണ്ടാം ടേമിൽ ഭ രിക്കുകയെന്ന പ്രവചനങ്ങളും ശക്തമായിട്ടുണ്ട്.

ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ 4 സുപ്രധാന വകുപ്പുകളിൽ ആരാണ് വരിക എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. പുതിയ സർക്കാരിന്റെ ആദ്യത്തെ സുപ്രധാന നയപ്രഖ്യാപനമാണ് പുതിയ ബജറ്റ്. അരുൺ ജയ്റ്റ്‌ലി തന്നെ ധനകാര്യമന്ത്രിയായി തുടരുമോ എന്ന് വ്യക്തമല്ല. പ്രചാരണത്തിനു പോകാൻ അനാരോഗ്യം കാരണം അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അദ്ദേഹം സ്വയം മാറി നിൽക്കാൻ സന്നദ്ധനായാൽ പീയൂഷ് ഗോയലിനായിരിക്കും നറുക്കു വീഴുക.

അമിത് ഷാ ആഭ്യന്തരമേറ്റെടുത്താൽ രാജ്‌നാഥ് സിങ്ങിനു പുതിയ വകുപ്പു നൽകേണ്ടി വരും. പ്രതിരോധത്തിലേക്കു രാജ്‌നാഥ് വരുമെന്നു സൂചനയുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാകാതിരുന്ന കേന്ദ്രമന്ത്രിയാണു സുഷമ സ്വരാജ്. എന്നാൽ സുഷമ വിദേശകാര്യ വകുപ്പിൽ തുടരുമെന്നാണു കരുതുന്നത്. രാഹുലിനെ തോൽപ്പിച്ച ജയന്റ് കില്ലർ' എന്ന ബഹുമതിയുമായാണു സ്മൃതി ഇറാനി ലോക്‌സഭയിലേക്കു വരുന്നത്. അമേഠിയിലെ വിജയത്തിനു പ്രതിഫലമായി സ്മൃതി ഇറാനിക്കു സുപ്രധാന വകുപ്പ് നൽകാൻ മോദി തയാറായേക്കും. അല്ലെങ്കിൽ ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് അവരെ പരിഗണിച്ചേക്കാം.

കേന്ദ്രമന്ത്രിസഭയിലെ 5 പേർ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. അൽഫോൻസ് കണ്ണന്താനം (എറണാകുളം), ഹർദീപ് പുരി (അമൃത്സർ), മനോജ് സിൻഹ (ഗസ്സിപ്പുർ), പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), അനന്ത് ഗീഥെ (റായ്ഗഡ്) എന്നിവരാണ് അവർ. ഇവരെയൊന്നും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല. ഇതിൽ കണ്ണന്താനം രാജ്യസഭാ അംഗമാണ്.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read