വാർത്ത

നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ മാധ്യമങ്ങൾക്കും വിലക്ക്; തിങ്കളാഴ്ച പമ്പയിലേക്ക് പ്രവേശിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചത് മുഖ്യമന്ത്രിയെന്ന് പൊലീസ്; വിലക്കിനെതിരെ കെയുഡബ്ല്യുജെയുടെ പരാതി; സുരക്ഷാചുമതലകളിൽ കാര്യമായ അഴിച്ചുപണി; മൂന്നു ഐജിമാരുടെ നേതൃത്വത്തിൽ 2300 അംഗ പൊലീസ് സേന; 20 അംഗ കമാൻഡോ സംഘവും കാവലിന്; മേൽനോട്ടം എഡിജിപി അനിൽകാന്തിന്; ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത് തിങ്കളാഴ്ച; യുവതികളെ പ്രവേശിപ്പിച്ചാൽ തടയാനൊരുങ്ങി ബിജെപിയും മറ്റുഹൈന്ദവ സംഘടനകളും

പത്തനംതിട്ട; നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ മാധ്യമങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തി. കാര്യമന്വേഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു വിശദീകരണം. നിലയ്ക്കലിൽ നിന്ന രണ്ടു കിലോമീറ്റർ അകലെ ആനത്താരയിലാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. തിങ്കളാഴ്ച പമ്പയിലേക്ക് പ്രവേശിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നും പൊലീസ് അറിയിച്ചു. വിലക്കിനെതിരെ കെയുഡബ്ല്യുജെയുടെ പരാതി നൽകിയിട്ടുണ്ട്.

ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷ വർധിപ്പിച്ചത്. 2300 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളിൽ വിന്യസിക്കുക. എഡിജിപി അനിൽകാന്തിനാണു സുരക്ഷാ മേൽനോട്ടച്ചുമതല. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐജി എം.ആർ. അജിത് കുമാറിനാണു ചുമതല.

പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ആനന്ദകൃഷ്ണൻ ജോയിന്റ് പൊലീസ് കോഓർഡിനേറ്റർ ആയിരിക്കും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐജി അശോക് യാദവിനാണു ചുമതല. 100 വനിതാ പൊലീസും 20 കമാൻഡോ സംഘവും അധികമായെത്തും. പത്തു വീതം എസ്‌പിമാരും ഡിവൈഎസ്‌പിമാരും ഡ്യൂട്ടിയിലുണ്ടാകും.

ശബരിമലയിലേക്കുള്ള പാതകളിലും പമ്പ മുതൽ സന്നിധാനം വരെയും പഴുതടച്ച സുരക്ഷയൊരുക്കും. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ്, കമാൻഡോകൾ, കേന്ദ്രസേന എന്നിവയെയും നിയോഗിക്കും. മുഖം തിരിച്ചറിയാൻ കഴിയുന്ന കാമറകളുപയോഗിച്ച് നിരീക്ഷണമുണ്ടാവും. നിലയ്ക്കലിലും മറ്റും അക്രമം കാട്ടിയവരുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ഈ കാമറകളിലൂടെ കണ്ടെത്തും. ആവശ്യമെങ്കിൽ ഇവരെ കസ്റ്റഡിയിലെടുക്കും.

ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി നവംബർ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. തുലാമാസ പൂജാ സമയത്തുണ്ടായ സംഘർഷങ്ങൾ ആവർത്തിച്ചേക്കാമെന്ന വിലയിരുത്തലിൽ ഡിജിപി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വഴി തടഞ്ഞ് തീർത്ഥാടകരെയോ വാഹനങ്ങളോ പരിശോധിക്കാനുള്ള നീക്കങ്ങൾ അനുവദിക്കരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം. എല്ലാ ജില്ലകളിലും പരമാവധി പൊലീസ് സേനയെ വിന്യസിക്കണമെന്നും ഡിജിപി നിർദേശിച്ചിരുന്നു.

സുരക്ഷയുടെയും പൊലീസിന്റെയും മറ്റ് സേനകളുടെയും ഏകോപനച്ചുമതല എ.ഡി.ജി.പി എസ്.ആനനന്ദകൃഷ്ണനായിരിക്കും. ചീഫ് പൊലീസ് കൺട്രാേളറായി എ.ഡി.ജി.പി അനിൽകാന്ത് പ്രവർത്തിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയിന്റ് കൺട്രോളറുടെ ചുമതല വഹിക്കും. പി. വിജയനടക്കം എട്ട് ഐ.ജിമാർക്ക് സുരക്ഷാ ചുമതലയുണ്ട്. സന്നിധാനത്തിന്റെയും പമ്പയുടെയും ചുമതല രണ്ട് ഐ.ജിമാർക്കാണ്. സുരക്ഷയൊരുക്കാൻ എട്ട് എസ്‌പിമാരെയും നിയോഗിക്കും. സന്നിധാനത്ത് സുരക്ഷയ്ക്ക് രണ്ട് എസ്‌പിമാരുണ്ടാകും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും രണ്ട് എസ്‌പിമാർ വീതമുണ്ടാവും. മരക്കൂട്ടം, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷയും ഒരോ എസ്‌പിമാർക്ക് കൈമാറും. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം 5000 പൊലീസുകാർ സുരക്ഷയ്ക്കുണ്ടാവും.

ശബരിമലയിൽ നടന്ന സംഘർഷത്തിൽ 3719 പേർ അറസ്റ്റിലായി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലാണ് അറസ്റ്റ്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിൽ നിന്നും തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദ്ദേശം. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

MNM Recommends


Most Read