വാർത്ത

കെട്ടിടത്തിന് അനുമതി നൽകിയാൽ മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല; `സാജന്റെ കുടുംബത്തിന് നീതി കിട്ടിയേ തീരൂ`; സംവങ്ങളെല്ലാം സാജന്റെ ഭാര്യയോട് ചോദിച്ച് മനസ്സിലാക്കി; കുടുംബത്തെ ആശ്വസിപ്പിച്ചെങ്കിലും സുരേഷ് ഗോപി ആന്തൂരിൽ നിന്ന് മടങ്ങിയത് താങ്ങാനാകാത്ത വിഷമവുമായി; കാരണക്കാർ മറുപടി പറയണമെന്നും ബിജെപി എംപി

കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സുരേഷ് ഗോപി എം. പി. ആവശ്യപ്പെട്ടു. സാജന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാജന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കവേയാണ് സുരേഷ് ഗോപി ഇങ്ങിനെ അഭിപ്രായപ്പെട്ടത്. സാജൻ നിർമ്മിച്ച കെട്ടിടത്തിന് അനുമതി ലഭിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. ഇതിന് കാരണക്കാരായവർ കേരള സമൂഹത്തോട് മറുപടി പറയണം.

കുറ്റവാളികൾക്കെതിരെ നിയമനടപടികൾ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വ്യവസായിയായ സാജൻ മികച്ച ഒരു സംരംഭം പ്രാവർത്തികമാക്കാനമാണ് ആന്തൂർ നഗരസഭ പരിധിയിൽ കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. എന്നാൽ അതിന്റെ പേരിൽ നഗരസഭാ അധികൃതർ അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണുണ്ടായതെന്ന് സുരേഷ് ഗോപി എം. പി. ആരോപിച്ചു. പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ചുമതല സർക്കാറിനുണ്ട്.

എന്നാൽ ആ ഉത്തരവാദിത്വം സാജന്റെ കാര്യത്തിൽ നിറവേറ്റപ്പെട്ടില്ല. സർക്കാർ വളരെയധികം പിറകോട്ട് പോയ അവസ്ഥയാണ് ആന്തൂരിലുണ്ടായിട്ടുള്ളത്. സാജന്റെ ഭാര്യ ബീനയിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും സുരേഷ് ഗോപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബിജെപി. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം പ്രഭാകരൻ കടന്നപ്പള്ളി, മറ്റ് നേതാക്കളായ ബിനിൽ കണ്ണൂർ, പള്ളിപ്രം പ്രകാശൻ, രാഹുൽ പി, വിജയൻ മാങ്ങാട് എന്നിവരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.

നഗരസഭാ രേഖകളിൽ ചട്ടലംഘനമുണ്ടെന്ന് രേഖപ്പെടുത്തപ്പെട്ട പാർത്ഥാ കൺവെൻഷൻ സെന്ററിന് കാര്യമായ കുറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. കേവലം ദിവസങ്ങൾ കൊണ്ട് ഇതെല്ലാം പരിഹരിക്കപ്പെടുകയും കൺവെൻഷൻ സെന്ററിന് നഗരസഭാ സെക്രട്ടറി പരിശോധന നടത്തി അനുമതി നൽകാമെന്നും തദ്ദേശ ഭരണ വകുപ്പ് ഉത്തരവിട്ടു കഴിഞ്ഞു. തദ്ദേശ ഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ അഡീഷണൽ ചീഫ് സെക്രട്ടറിയോട് പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. ഫയലുകൾ വരുത്തി പരിശോധിച്ചപ്പോൾ ചട്ടലംഘനം പരിഹരിച്ചുവെന്ന് ഉറപ്പ് വരുത്തി അനുമതി നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. ഗുരുതരമായ ചട്ടലംഘനമോ കെട്ടിടത്തിന് ബലക്ഷയമോ ഇല്ലെന്നും അതിനാൽ ചെറിയ പിഴവുകൾ പരിഹരിച്ചു കഴിഞ്ഞാൽ അനുമതി നൽകാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശിക്കുകയായിരുന്നു.

 

രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ editor@marunadanmalayali.com

MNM Recommends


Most Read