വാർത്ത

നിപ ബാധിച്ച വിദ്യാർത്ഥിയുടെ ശരീരത്തിലെ വൈറസ് സാന്നിധ്യം കുറയുന്നു; രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല; കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ കേരളം കേൾക്കുന്നത് നിപയെ അതിജീവിക്കാനാകുമെന്ന റിപ്പോർട്ടുകൾ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതം

കൊച്ചി: സംസ്ഥാനം വീണ്ടും നിപയെ അതിജീവിക്കുന്നു. നിപ ബാധിച്ച് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. മൂത്രത്തിൽ മാത്രമാണ് ഇപ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്താനായത്.

നിപ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്തം അടക്കമുള്ളവ പരിശോധിക്കാൻ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം കളമശ്ശേരി മെഡിക്കൽ കോളജിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവർ നടത്തിയ പരിശോധനയിലാണ് രോഗിയിൽ നിപ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയത്.

പരിശോധിച്ച നാലു സ്രവങ്ങളിൽ മൂത്രത്തിൽ മാത്രമാണ് വൈറസ് സാന്നിധ്യം ഉള്ളത്. വൈറസ് പൂർണമായും ഇല്ലാതായതായി സ്ഥിരീകരിക്കാൻ സാമ്പിളുകൾ പൂണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാർജ് ചെയ്തു.

നിലവിൽ 325 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ തീവ്ര നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയ 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധകൾ വിവിധ സംഘങ്ങൾ നടത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രികൾ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നാല് ടീമുകൾ 63 ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ആശങ്കയുടെ സാഹചര്യം അകന്നെങ്കിലും രോഗപ്രതിരോധത്തിനും ചികിത്സക്കും ശ്രദ്ധ നൽകി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവുകയാണ് ആരോഗ്യവകുപ്പ്. വിദ്യാർത്ഥികൾക്കിടയിൽ ബോധനത്ക്കരണത്തിനായി പ്രത്യേക വീഡിയോ ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read