വാർത്ത

വിവാഹ സ്വപ്നങ്ങളുമായി ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ചു; പറന്നിറങ്ങിയത് മരണത്തിലേക്ക്; മുഹമ്മദ് റിയാസിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും

പാലക്കാട്: പുതിയൊരു ജീവിതം സ്വപ്നം കണ്ടാണ് മുഹമ്മദ് റിയാസ് ദുബായിൽ നിന്നും ജന്മനാട്ടിലേക്ക് തിരിച്ചത്. പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. മകൻ തിരികെ വരുന്നതും കാത്തിരുന്ന വീട്ടുകാരെ തേടിയെത്തിയത് പ്രിയപ്പെട്ടവന്റെ മരണവാർത്തയാണ്. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ചെർപ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

കേളേജ് പഠനകാലത്ത് സജീവ കെ എസ് യു പ്രവർത്തകനായ മുഹമ്മദ് റിയാസ് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു. ഒരു വർഷം മുമ്പാണ് ദുബായിലേക്ക് പോയത്. മുഹമ്മദ് റിയാസിന്റെ വിവാഹം കഴിഞ്ഞ മാസം നടത്താനിരുന്നതായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം റിയാസിന് നാട്ടിലെത്താൻ സാധിക്കാതെ വന്നു. വിമാന ടിക്കറ്റ് ലഭിക്കാതെ വന്നതാണ് ഇതിന് കാരണമായത്.

ഇതോടെ വിവാഹം മാറ്റിവെച്ചു. പിന്നീട് നാട്ടിലെത്തിയ ശേഷം ക്വാറൻറീൻ കഴിഞ്ഞ് ചെറിയ ചടങ്ങോടെ വിവാഹം നടത്താം എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അങ്ങനെയാണ് വിവാഹത്തിനായി മുഹമ്മദ് റിയാസ് ഇന്നലെ ദുബായിൽ നിന്നും പുറപ്പെട്ടത്. ഒപ്പം ജ്യേഷ്ടൻ മുഹമ്മദ് നിസാമും, സുഹൃത്ത് മുസ്തഫയും ഉണ്ടായിരുന്നു. ഇരുവരും പരിക്കുകളോടെ ചികിത്സയിലാണ്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read