വാർത്ത

ഇന്ത്യയിൽ ചിന്തിക്കുന്ന യുവാക്കളെ ഇല്ലാതാക്കാൻ ആർഎസ്എസ് ക്യാമ്പുകളിൽ കഞ്ചാവ് വിതരണം ചെയ്യുന്നു; നഗ്ന സന്യാസിമാരെ പൂജിച്ച് ജീവിക്കുന്നവരാണ് എബിവിപി നേതാക്കൾ; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജൻ

തൃശൂർ: ഇന്ത്യയിലെ ചിന്തിക്കുന്ന യുവത്വത്തിന്റെ മുന്നേറ്റം ഇല്ലാതാക്കാൻ യുവാക്കൾക്കിടയിൽ കഞ്ചാവും ലഹരിമരുന്നും പ്രചരിപ്പിക്കുന്നതിനു പിന്നിൽ സംഘപരിവാർ ശക്തികളുണ്ടെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ എംഎൽഎ ആരോപിച്ചു. എബിവിപിയുടെയും യുവമോർച്ചയുടെയും അണികൾ നഗ്‌നസന്യാസിമാരെ പൂജിച്ചു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.

യൂത്ത് കോൺഗ്രസ് എന്ന പ്രസ്ഥാനം നശീകരണത്തിനും ജനാധിപത്യത്തിന്റെ കശാപ്പിനും വേണ്ടി ഉണ്ടാക്കിയതാണ്. ഡിവൈഎഫ്‌ഐ മാത്രമാണു യഥാർഥ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന യുവജന സംഘടന. ഡിവൈഎഫ്‌ഐയിൽ പ്രവർത്തിക്കുന്നവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കുന്നതിനോടു വിരോധമില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ആർ.എസ്.എസ് ശാഖയിൽ പോയിനോക്കിയാൽ മദ്യപിക്കാത്തവരും കഞ്ചാവ് ഉപയോഗിക്കാത്തവരുമായി ആരുമില്ലെന്ന് ഇ.പി. ജയരാജൻ മുൻപും പറഞ്ഞിരുന്നു. ആർ.എസ്.എസുകാർ അയ്യപ്പഭഗവാനെ അംഗീകരിക്കുന്നില്ല. ആർ.എസ്.എസ് ഉള്ളിടത്തോളം അക്രമം നിലനിൽക്കും. അവർ ആയുധം താഴെവച്ചാൽ കേരളം ശാന്തമാവുമെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read