വാർത്ത

ഡെവലപ്‌മെന്റ് പെർമിറ്റിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്; പെർമിറ്റ് ആവശ്യമായി വരിക പ്ലോട്ടുകളായി തിരിക്കുന്ന പ്രദേശങ്ങളിൽ; വകുപ്പിന്റെ വിശദീകരണം പുതിയ ഉത്തരവിനെച്ചൊല്ലി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സംശയം ഉന്നയിച്ച സാഹചര്യത്തിൽ

തിരുവനന്തപുരം: കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണജോലികൾക്കു മണ്ണു മാറ്റുന്നതിനു ഡവലപ്‌മെന്റ് പെർമിറ്റ് ആവശ്യമില്ലെന്നും കെട്ടിടനിർമ്മാണ പെർമിറ്റ് മതിയാകുമെന്നും തദ്ദേശ വകുപ്പ് വിശദീകരണ ഉത്തരവിറക്കിയത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉന്നയിച്ച സംശയങ്ങളെ തുടർന്നാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പ്ലോട്ടുകളായി തിരിച്ച് വികസിപ്പിക്കുന്ന സ്ഥലത്ത് ഡവലപ്‌മെന്റ് പെർമിറ്റ് ആവശ്യമാണ്.

ഒരു വീടോ കെട്ടിടമോ നിർമ്മിക്കുന്നതിനു മുന്നോടിയായി സ്ഥലം മണ്ണിട്ടു നികത്തിയോ മണ്ണു നീക്കം ചെയ്‌തോ നിരപ്പാക്കേണ്ടതിന് ഡവലപ്‌മെന്റ് പെർമിറ്റ് ആവശ്യമായിരുന്നു. കെട്ടിടനിർമ്മാണ പെർമിറ്റിനു പുറമേ ആണിത്. രണ്ടു പെർമിറ്റുകൾക്കും പ്രത്യേക പ്ലാനുകളും സമർപ്പിക്കണം. രണ്ടു പെർമിറ്റുകളും അനുവദിക്കുന്നത് തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ്. ഈ രണ്ടു പെർമിറ്റുകളും പ്ലാനും പരിശോധിച്ചാണ് നിർമ്മാണസ്ഥലത്തു നിന്ന് മണ്ണുനീക്കാനോ കൊണ്ടുവരാനോ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മിനറൽ ട്രാൻസിറ്റ് പാസ് അനുവദിക്കുന്നത്.

നിർമ്മാണം നടക്കുന്ന സ്ഥലത്തു നിന്നു നീക്കം ചെയ്ത മണ്ണ് പുറത്തേക്കു കൊണ്ടു പോകാൻ മിനറൽ പാസ് ആവശ്യമായി വരുമ്പോൾ, നിരപ്പാക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും എടുക്കേണ്ട മണ്ണിന്റെ അളവും അതിന്റെ പ്ലാനും കൂടി ഉൾപ്പെടുത്തി അപേക്ഷകനും കെട്ടിടനിർമ്മാണ റജിസ്‌ട്രേഡ് ലൈസൻസിയും ചേർന്നു സാക്ഷ്യപ്പെടുത്തി നൽകണം.

തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കെട്ടിട പ്ലാൻ അംഗീകരിക്കാവുന്നതാണോ എന്ന് പ്ലാനിലും അന്വേഷണ റിപ്പോർട്ടിലും രേഖപ്പെടുത്തണം. നിരപ്പാക്കേണ്ട സ്ഥലം വേർതിരിച്ച് അടയാളപ്പെടുത്തണം.മിനറൽ പാസിനായി കെട്ടിട പെർമിറ്റ് നൽകുമ്പോൾ, പെർമിറ്റ് അനുവദിച്ച് 3 ദിവസത്തിനകം പെർമിറ്റിന്റെയും പ്ലാനിന്റെയും പകർപ്പ് ജില്ലാ ജിയോളജിസ്റ്റിന് മെയിൽ ചെയ്യണമെന്നും ഉത്തരവിലുണ്ട്

എന്നാൽ, കെട്ടിടത്തിന്റെ അടിത്തറ നിർമ്മിക്കാനുള്ള ജോലികൾക്ക് മണ്ണു മാറ്റാൻ കെട്ടിട നിർമ്മാണ പെർമിറ്റ് മതിയാകുമെന്നും ഡവലപ്‌മെന്റ് പെർമിറ്റ് ആവശ്യമില്ലെന്നുമാണു പുതിയ തീരുമാനം. ഇക്കാര്യം 2019ലെ പരിഷ്‌കരിച്ച കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ള വിശദീകരണവും തദ്ദേശ വകുപ്പിന്റെ ഉത്തരവിലുണ്ട്. ഭൂമി നിരപ്പാക്കുന്നതിനു അപേക്ഷ നൽകുമ്പോൾ കെട്ടിടനിർമ്മാണ പെർമിറ്റിനു പുറമേ ഡവലപ്‌മെന്റ് പെർമിറ്റും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുവെന്നും ഇവ രണ്ടും ഒരുമിച്ചു ലഭിക്കുന്നില്ലെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read