വാർത്ത

സിനിഡിന്റെ തീരുമാനത്തോട് അതിരൂപതയിലെ നല്ലൊരു ശതമാനം വൈദീകർക്കും വിശ്വാസികൾക്കും എതിർപ്പ്; ഈ ചെറുത്ത് നിൽപ്പ് കാണാതെ മുന്നോട്ട് പോകാനാകില്ല; സഭയിൽ സമാധാനം തിരികെക്കൊണ്ടുവരണമെന്ന് കർദിനാളിന് കത്തയച്ച് ബിഷപ്പുമാർ

കൊച്ചി സഭയിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനും എറണാകുളം അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരീസ് ബസിലിക്ക തുറക്കുന്നതിനും നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് അതിരൂപതയിൽ നിന്നുള്ള 9 ബിഷപ്പുമാർ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു കത്തു നൽകി.

ആർച്ച് ബിഷപ്പുമാരായ മാർ ആന്റണി കരിയിൽ, മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ഗ്രേഷ്യൻ മുണ്ടാടൻ, മാർ ഡൊമിനിക് കൊക്കാട്ട്, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ എഫ്രേം നരികുളം, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ ചേർന്നാണു കത്തു നൽകിയത്.

പ്രതിസന്ധി ചർച്ച ചെയ്യാൻ മെത്രാന്മാരുടെ കമ്മിറ്റി വച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ആ ചർച്ചകൾ പാതിയിൽ ഉപേക്ഷിച്ച്, അതിരൂപത അഡ്‌മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് ബസിലിക്കയിലെത്തി സിനഡ് കുർബാന അർപ്പിക്കാൻ ശ്രമിച്ചു. ആ സന്ദർശനം സ്ഥിതിഗതികൾ വഷളാക്കി. അജപാലന പരിഹാരത്തിലൂടെ പ്രതിസന്ധി അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണം.

സിനഡിന്റെ തീരുമാനത്തോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും കൂട്ടായ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ അതിരൂപതയിലെ 5 ലക്ഷത്തോളം വിശ്വാസികളും 470 വൈദികരും ഇതിനെ എതിർക്കുന്നു. ഈ ചെറുത്തുനിൽപു കാണാതെ അജപാലകർ എന്ന നിലയിൽ തുടരാനാവില്ല. ദിവസംതോറും സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും ഇത് അതിരൂപതയുടെ മാത്രം പ്രശ്‌നമല്ല, സിറോ മലബാർ സഭയുടെ പ്രശ്‌നമാണെന്നും കത്തിൽ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read