വാർത്ത

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് 'ഭർത്താവാക്കി' ആൾമാറാട്ടം; കാമുകന്റെ മുഖം പ്‌ളാസ്റ്റിക് സർജറിയിലൂടെ പഴയപടിയാക്കാൻ ഭർത്താവിന്റെ വീട്ടുകാരോടു തന്നെ പണം വാങ്ങി; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ യുവതിയും രഹസ്യക്കാരനും പിടിയിൽ

ഹൈദരാബാദ്: ഭർത്താവിനെ ഇല്ലാതാക്കി കാമുകനെ സ്വന്തമാക്കാൻ സിനിമാക്കഥയെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച യുവതിയും രഹസ്യക്കാരനും കുടുങ്ങി. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവെന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു യുവതി. രണ്ടുവർഷം മുമ്പ് വിവാഹിതയായ യുവതി കാമുകനെ സ്വന്തമാക്കാനും ഭർത്താവിനെ ഇല്ലാതാക്കാനും വളരെ ആസൂത്രിതമായാണ് കരുനീക്കം നടത്തിയത്. ആദ്യമൊന്നും ഇത് പിടിക്കപ്പെട്ടുമില്ല.

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. പിന്നീട് ഭർത്താവിന് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റെന്നു പറഞ്ഞ് അയാളുടെ വീട്ടുകാരിൽ നിന്നുതന്നെ പണം വാങ്ങി മുഖം പഴയപടിയാക്കാൻ ചികിത്സയും തുടങ്ങി. ഇതിനിടെ ചിലർക്ക് സംശയം വന്നതോടെയാണ് കള്ളി വെളിച്ചത്തായത്.

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മാറ്റുകയായിരുന്നു. ഭർത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭർത്താവ് തന്നെയാണെന്ന് വരുത്തി തീർക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡഢിയെന്ന യുവതി കാമുകൻ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് മാറ്റംവരുത്തിയത്.

ഇതിന് പിന്നാലെ ഭർത്താവ് സുധാകർ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരിക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. തുടർന്ന് കാമുകനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ സുധാകറിന്റേതുപോലെ ആക്കാനായിരുന്നു സ്വാതിയുടെ പ്‌ളാൻ. എന്നാൽ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് കണ്ടെത്തി.

രണ്ടുവർഷം മുമ്പാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ രാജേഷുമായി രഹസ്യബന്ധത്തിലായ സ്വാതി അയാളെ കൂട്ടുപിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. നവംബർ 22ന് നാഗർകുർനൂൽ ജില്ലയിലുള്ള വസതിയിൽ വച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. ഇതിന് ശേഷം രാജേഷിന്റെ സഹായത്തോടെ ആണ് സമീപത്തുള്ള മയ്‌സമ്മ വനത്തിൽ മൃതശരീരം കുഴിച്ചിട്ടത്.

ഇതിന് ശേഷമാണ് ആൾമറാട്ടത്തിന് നാടകം നടന്നത്. ഒപ്പമുള്ളത് സുധാകർ തന്നെയെന്ന് വരുത്താൻ രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേൽപ്പിച്ചു. ഹൈദരാബാദിൽ വച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ ഭർത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാർ ചെലവഴിക്കുകയും ചെയ്തു. എന്നാൽ കാണാൻ വന്ന ബന്ധുക്കളിൽ ചിലർക്ക് രാജേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് വിവരം പൊലീസിൽ പരാതിയായി എത്തിയത്.

ഇതേത്തുടർന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സ്വാതി കുറ്റസമ്മതം നടത്തി. സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ വനപ്രദേശത്തുനിന്ന് സുധാകറിന്റെ മൃതദേഹം കണ്ടെടുത്തു. സ്വാതിയെയും ചികിത്സയിൽ കഴിയുന്ന രാജേഷിനെയും ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read