വാർത്ത

ആക്ടിവിസ്റ്റു ദമ്പതികളുടെ മകളെ പീഡിപ്പിച്ച അമാനവ സംഗമം നേതാവ് രജീഷ് പോളിനെതിരെ കൂടുതൽ പോക്‌സോ കുറ്റങ്ങൾ ചുമത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 13 തവണ രജീഷ് തടങ്കലിൽ വെച്ച് പീഡിപ്പിച്ചു; പീഡനത്തെ തുടർന്ന് ഗർഭിണിയാണെന്ന് ഭയന്ന് നിർബന്ധിപ്പിച്ച് ഗർഭനിരോധന ഗുളികയും കഴിപ്പിച്ചു; കണ്ണൂരിൽ നടന്ന കേസ് പാലക്കാട് പൊലീസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമെന്ന് വാദിച്ച് രജീഷിന് ജാമ്യം തേടി അഡ്വ. ആളൂർ

പാലക്കാട്: ആക്ടിവിസ്റ്റ് ദമ്പതികളുടെ മകളെ മാതാപിതാക്കൾ ജയിലിൽ ആയിരിക്കവേ പീഡിപ്പിച്ച കേസിൽ പൊലീസ് പ്രതിചേർത്തിട്ടുള്ള കണ്ണൂർ ചെമ്പേരി വളച്ചിറാട്ട് രജീഷ് പോളിനെതിരെ കേസ് മുറുകി. അമാനവ സംഗമത്തിന്റെ നേതാവ് കൂടിയായ രജീഷ് പോൾ നൽകിയ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. അതേസമയം രജീഷിനെതിരെ കൂടുതൽ കുറ്റങ്ങലും പൊലീസ് ചുമത്തി.

രക്ഷകന്റെ വേഷം ചമഞ്ഞെത്തിയ രജീഷ് പോൾ 2011 മുതൽ 13 വരെ പല തവണ പീഡിപ്പിച്ചെന്നും നിർബന്ധിപ്പിച്ച് ഗർഭനിരോധ ഗുളിക കഴിപ്പിച്ചെന്നുമാണ് ഇരയായ പെൺകുട്ടി അന്വേഷണ സംഘത്തിന്റെ മുമ്പാകെ വെളിപ്പെടുത്തൽ. പാലക്കാട് പൊലീസിന് നൽകിയ മൊഴിയിലാണ് പെൺകുട്ടി ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പോസ്‌കോ ആക്ടിലെ 7, 8 വകുപ്പുകൾ ചേർത്താണ് നേരത്തെ പൊലീസ് രജീഷിനെതിരെ കേസെടുത്തിരുന്നത്. മൊഴി ലഭിച്ച സാഹചര്യത്തിൽ ഐ പി സി 376 എൻ (തടങ്കലിൽ വച്ച് ബലാൽസംഗം) എന്ന വകുപ്പ് കുടി കൂട്ടിച്ചേർത്ത് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി.

രജീഷിന്റെ കണ്ണുരിലെ വീട്ടിൽ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനിടയിൽ താൻ ഗർഭിണിയാണെന്ന് കരുതി രജീഷ് നിർബന്ധിപ്പിച്ച് ഗർഭനിരോധന ഗുളിക കഴിപ്പിച്ചെന്നും പെൺകുട്ടി മൊഴിയിൽ പറയുന്നു. ഈ കേസ്സിൽ അഡ്വ.ബി എ ആളൂർ മുഖേന രജീഷ് പോൾ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവേയാണ് പെൺകുട്ടിയുടെ മൊഴി ലഭിച്ച കാര്യം പൊലീസ് കോടതിയെ അറിയിച്ചത്. ഇതോടെ ഏറെ വിവാദമായ കേസായി ഇത് മാറുകയാണ്. അതേസമയം കണ്ണൂർ നടന്ന സംഭവത്തിലെ അന്വേഷണം പാലക്കാട് പൊലീസ് നടത്തുന്നത് ശരിയല്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിക്കുന്നത്. കേസിന്റെ തുടർ നടപടികൾ കണ്ണൂരിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പ്രതിയെ അറസ്റ്റുചെയ്യരുതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

നവമാധ്യമങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന രജീഷ് കണ്ണൂരിലെ വീട് കേന്ദ്രീകരിച്ച് കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയും മാവോയിസ്റ്റ് ആശയങ്ങൾക്കെതിരെയും ബോധവൽക്കരണവും വിവിധ സാമൂഹ്യസേവനങ്ങളും നടത്തിയിരുന്നെന്നാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം. തന്റെ മേൽപീഡനകുറ്റം ചുമത്തിയിട്ടുള്ള പെൺകുട്ടി ഒരിക്കൽ പോലും ഒറ്റയ്ക്ക് വീട്ടിൽ വന്നിട്ടില്ലന്നും പീഡനക്കേസ്സ് മറ്റുചിലരുടെ സമ്മർദ്ദത്തെത്തുടർന്ന് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് രജീഷ് ജാമ്യപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ളത്.അഡ്വ.ബി എ ആളൂരാണ് രജീഷിന് വേണ്ടി കോടതിയിൽ ഹാജരായത്.

നേരത്തെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലന്നും ഇതിനായി കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് പ്രൊസിക്യൂഷൻ പലതവണ കേസ് നീട്ടിവയ്‌പ്പിച്ചിരുന്നു. പാലക്കാട് , കോയമ്പത്തൂർ, മുംബൈ, ഹൈദ്രാവാദ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ലന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് കോടതിക്ക് നൽകിയ റിപ്പോർട്ട്. പിന്നീട് കൊൽക്കത്തയിലെ ആശ്രമത്തിൽ പെൺകുട്ടി ഉണ്ടെന്ന് സ്ഥരീകരിച്ചതായും പൊലീസ് റിപ്പോർട്ട് വന്നു.

തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് മാസങ്ങൾക്ക് മുമ്പ് നവമാധ്യമത്തിലൂടെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിന്മേൽ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാനും പൊലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. തന്റെ 16ാംമത്തെ വയസിൽ കണ്ണൂർ പിലാത്തറയിലെ വീട്ടിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു ആക്ടിവിസ്റ്റ് ദമ്പതികളുടെ മകൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

അച്ഛനും അമ്മയും കേസിൽ ഒളിവിലായിരുന്ന കാലത്ത് റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നേയും അനുജത്തിയേയും കാണാൻ വന്നിരുന്നവരുടെ കൂട്ടത്തിലാണ് രൂപേഷിനെ താൻ പരിചയപ്പെടുന്നതെന്നും ഒരു രക്ഷകർത്താവിന്റെ ഭാവത്തിൽ വന്ന ഇയാൾ തന്നെ പിന്നീട് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റിലെ വിവരണത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരം കവർ ചെയ്യാൻ പോകുന്നതിനിടെ ദളിത് ആക്ടിവിസ്റ്റായ രൂപേഷ് കുമാർ ലൈംഗികാവശ്യത്തോടെ തന്നെ സമീപിച്ചുവെന്ന് മാധ്യമപ്രവർത്തകയായ ആരതി എന്ന യുവതി വെളിപ്പെടുത്തിയതിനു പിന്നാലെ രൂപേഷിനും അയാളുടെ സുഹൃത്തായ രജീഷ് പോളിനുമെതിരെ ലൈംഗിക പീഡനാരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് നിരവധി സ്ത്രീകൾ രംഗത്തു വന്നത്. രൂപേഷ് കുമാറും രജീഷ് പോളും അമാനവ സംഗമം എന്ന പരിപാടിയുടെ മുന്നിൽ നിന്ന് നയിച്ച സംഘാടകരായിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഞാൻ 10 ൽ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ് പോൾ) കാണുന്നത്. വീട്ടിൽ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാൻ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുൻപിൽ മാവോയെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാൾക്ക്.

അക്കാലത്ത് എന്റെടുത്ത് കമ്മ്യൂണിസത്തെക്കുറിച്ച് ഞാൻ പഠിക്കേണ്ട ആവിശ്യമുണ്ട് എന്ന് അയാൾ എന്നും പറയുമായിരുന്നു. ഞാൻ രജീഷ് മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂൾ അവധിക്കും ഞാൻ രജീഷിന്റേയും അപർണയുടേയുമൊപ്പം അവരുടെ കണ്ണൂർ പിലാത്തറയുലുള്ള വീട്ടിൽ പോവുമായിരുന്നു. അന്നൊക്കെ രജീഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്.

സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാൻ ഭയപ്പെടുന്നത്. ലൈംഗികത് എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കെടുക്കാൻ ഭയപ്പെടുന്നതെന്നും. ഒരു ദിവസം അപർണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊൾ പറഞ്ഞു കുറേ അയാൾ കരഞ്ഞു. അവർക്ക് വേറേ ബന്ധങ്ങൾ ഉണ്ടെന്നും അവർ അയാളെ മുതലെടുക്കുകയാണെന്നും പറയാൻ തുടങ്ങി. പിന്നീട് എന്നെ അവർക്ക് സംശയമാണെന്നും പറഞ്ഞു. എന്നെ അത് വല്ലാതെ തളർത്തി.

അന്നൊക്കെ അപർണ്ണയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്. പിന്നീട് ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല.

അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത് പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്‌ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോൾ അവർ തന്ന ഊർജ്ജത്തിന്റെ പുറത്താണു അന്ന് ഞാൻ ജീവിച്ചത്. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെൺകുട്ടികളോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപർണ്ണയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് രജീഷ് എന്നെക്കുറിച്ച് അപർണയോട് പറഞ്ഞിരുന്നത് ഞാൻ അയാളോട് പ്രണയഭ്യർത്ഥന നടത്തിയെന്നും അപർണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും.

അപർണ അയാളുടെ എന്നോടും മറ്റു പെൺകുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു. അന്ന് അപർണ്ണ എന്നോട് പറഞ്ഞത് അയാൾക്ക് ഒരു പെൺകുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാൻ കഴിയില്ല. ഞാൻ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം. അപർണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെൺകുട്ടി എഴുതിയത് രജീഷ് എന്റടുത്തും മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്. ആ പെൺകുട്ടി ഫേക്ക് അല്ല.

ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു... ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്. അയാളുടെ പൊയ്മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത് പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.

 

MNM Recommends


Most Read