വാർത്ത

രണ്ട് മാസം കൊണ്ട് ഷെയർ ചെയ്ത ലക്ഷങ്ങളെ എങ്ങനെ കണ്ടെത്തും? അപ് ലോഡ് ചെയ്ത എഡിജിപിയെ എങ്ങനെ ചോദ്യം ചെയ്യും? സരിതയുടെ പരാതിയിൽ കുടുങ്ങിയത് ഹൈടെക് സെൽ

തിരുവനന്തപുരം: സരിത എസ് നായരുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കണമെന്നും രണ്ടുമാസത്തിനകം ഡി.ജി.പി.റിപ്പോർട്ട് സമർപ്പിക്കണമെന്നുമുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവ് പൊലീസിനെ വെട്ടിലാക്കുന്നു. വാട്‌സ് ആപ്പ് വഴി ലക്ഷങ്ങളാണു സരിതയുടെ ദൃശ്യങ്ങൾ കണ്ടതും പ്രചരിപ്പിച്ചതും. ഇവർക്കെതിരേ ഏതു രീതിയിൽ അന്വേഷണം നടത്തണമെന്നതാണു പൊലീസിനെ കുഴക്കുന്നത്. ഇതിനൊപ്പമാണ് എഡിജിപി പത്മകുമാറിനെതിരെ സരിത ഉന്നയിച്ച ആരോപണവും തലവേദനയാകുന്നത്.

വാട്‌സ് ആപ്പ് ദൃശ്യങ്ങൾ ഷെയർ ചെയ്തവർക്കെതിരെ തനിക്ക് പരാതി ഇല്ലെന്ന് സരിത പലതവണ പറഞ്ഞതാണ്. എന്നിട്ടും അത് പ്രചരിപ്പിച്ചവർക്കെതിരെ എന്ന പേരിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുമ്പോൾ സരിതയുടെ ലക്ഷ്യം മറുനാടൻ മലയാളി മാത്രമായിരുന്നു. മനുഷ്യാവകാശ കമ്മീഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയോടെ വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന പേരിൽ മറുനാടനെതിരെ കേസ് എടുക്കുമെന്ന ഉറപ്പിലായിരുന്നു ഈ നീക്കം. എന്നാൽ പരാതി ഹൈടെക് സെല്ലിലേക്ക് കൈമാറിയതോടെ അന്വേഷണത്തിന്റെ വ്യാപ്തി മാറി.

ആദ്യം അപ് ലോഡ് ചെയ്തവരേയും അതു ഷെയർ ചെയ്തവരേയും മുഴുവൻ കണ്ടെത്തി പരിശോധിക്കേണ്ട സ്ഥിതിയിലാണ് പൊലീസ്. അതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് വാർത്ത കൊടുത്ത മറുനാടനോട് വിവരം തേടാൻ കഴിയൂ. ആദ്യം അപ് ലോഡ് ചെയ്തത് എഡിജിപി പത്മകുമാർ ആണെന്ന് സരിത തന്നെ പറയുമ്പോൾ അന്വേഷണം അവിടെ നിന്നു തന്നെ തുടങ്ങണം. പ്രചരിപ്പിച്ചത് ലക്ഷങ്ങൾ ആവുമ്പോൾ അവരിൽ ആരെ ചോദ്യം ചെയ്യും എന്ന വിഷയവും ബാക്കി ആണ്. എന്ന് മാത്രമല്ല വെറും രണ്ട് മാസം കൊണ്ട് ഇതെല്ലാം പൂർത്തിയാക്കുകയും വേണമെന്നാണ് കമ്മീഷൻ ഉത്തരവ്. എന്നു വച്ചാൽ സരിതയുടെ പരാതി യാഥാർത്ഥത്തിൽ കുടുക്കിയിരിക്കുന്നത് ഹൈടെക് സെല്ലിനെയെന്നാണ് അർത്ഥം.

വാട്‌സ് ആപ്പ് പോലുള്ള സോഷ്യൽ മീഡിയകളിലൂടെ അപകീർത്തി സൃഷ്ടിക്കുന്ന ആളെ കണ്ടെത്തുന്നതിനും കേസെടുക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സോഷ്യൽ മീഡിയകളിലൂടെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതിൽ പരിമിതിയുണ്ട്. അതിനൊപ്പം വാട്‌സ് ആപ്പ് വഴി പ്രചരിച്ച ദൃശ്യങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്കു നിശ്ചയിച്ച സമയ പരിധിയും മറ്റു സൗകര്യങ്ങളും അപര്യാപ്തവുമാണ്.

ഐടി ആക്ടിലെ സ്വകാര്യ ദൃശ്യങ്ങളുടെ പ്രദർശനവും പ്രസരണവും പരസ്യപ്പെടുത്തലും തടയുന്ന നിയമവും വസ്ത്രം മാറുന്ന ദൃശ്യം വരുന്ന 1986ലെ ഇൻഡീസന്റ്് റപ്രസന്റേഷൻ ഓഫ് വിമൺ ആക്ടിലെ സെക്ഷൻ മൂന്ന് (ആറ്) എന്നീ വകുപ്പുകളും പ്രകാരം ഇവിടേയും കേസെടുക്കാം. അഞ്ചുവർഷവും രണ്ടു വർഷവും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. എന്നാൽ അന്വേഷണം പൂർത്തിയാകണമെങ്കിൽ രണ്ട് മാസം പോരെന്ന നിലപാടിലാണ് സൈബർ പൊലീസ്.

 

MNM Recommends


Most Read