വാർത്ത

ഇനി ഡോക്ടർമാരെ മണിയടിച്ച് മരുന്ന് വിൽക്കാനാകില്ല; ജനുവരി മുതൽ ഡോക്ടർമാർക്ക് സമ്മാനങ്ങൾ നൽകരുത്; അനാരോഗ്യകരമായ വിപണനതന്ത്രങ്ങൾക്ക് സർക്കാർ മൂക്കുകയറിടുന്നത് ഇങ്ങനെ

ല്ല രണ്ട് സമ്മാനങ്ങളും ടിക്കറ്റുകളും സംഘടിപ്പിച്ച് കൊടുത്താൽ പുള്ളിക്കാരൻ നമ്മുടെ വലയിൽ വീണോളും... പിന്നെ നമ്മുടെ മെഡിസിനല്ലാതെ അയാളൊന്നും എഴുതില്ല.... ഇനി ഡോക്ടർമാരെപ്പറ്റി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഇപ്രകാരം പറയാനാകില്ല. ജനുവരി ഒന്ന് മുതൽ സമ്മാനങ്ങൾ നൽകി ഡോക്ടർമാരെ പാട്ടിലാക്കി തങ്ങളുടെ മരുന്ന് വിൽപന വർധിപ്പിക്കുന്ന തന്ത്രം വിലപ്പോവില്ലെന്നാണ് സർക്കാർ പറയുന്നത്. അന്ന് മുതൽ ഡോക്ടർമാർക്ക് സമ്മാനങ്ങൾ നൽകുന്ന പതിവ് നിരോധിച്ചിരിക്കുകയാണ്. ഔഷധരംഗത്തെ അസാന്മാർഗികമായ വിപണനതന്ത്രങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണ് സർക്കാർ ഈ നിരോധനം ഏർപ്പെടുത്തുന്നത്. ഈ വ്യവസായത്തിൽ ഒരു ഏകീകൃത നിയമം ഏർപ്പെടുത്താനും നീക്കമുണ്ട്. ജനുവരി ഒന്ന് മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ആറ് മാസം ഈ നിയമം പ്രാവർത്തികമാകുന്നുണ്ടോ എന്ന് കർക്കശമായി നീരീക്ഷിക്കും. ഇല്ലെങ്കിൽ പകരം സംവിധാനങ്ങൾ കൊണ്ടുവരും.

ഇപ്പോൾ ഒരു സെൽഫ് റെഗുലേറ്ററി കോഡാണ് ഫാർമ ഇന്റസ്ട്രി പിന്തുടർന്ന് വരുന്നത്. ഇതുപ്രകാരം നിയമാനുസൃതമല്ലാത്ത മാർക്കറ്റിങ് തന്ത്രങ്ങളാണ് മേഖല പിന്തുടർന്ന് വരുന്നത്. അതിന്റെ ഭാഗമായി ഡോക്ടർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിലപ്പെട്ട സമ്മാനങ്ങളും മറ്റും നൽകി അവരെ പാട്ടിലാക്കി തങ്ങളുടെ മരുന്നുകൾ ചെലവാക്കാനുള്ള ഗൂഡതന്ത്രങ്ങളും പയറ്റി വരുന്നുണ്ട്. ഈ രംഗത്ത് നിയമലംഘനങ്ങൾ ഏറെ നടക്കുന്നുണ്ടെന്നാണ് ഈ മേഖലയിലെ വിഗദ്ധർ സാക്ഷ്യപ്പെടുത്തുന്നത്. ഇതാദ്യമായാണ് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ കോഡിനെ സംബന്ധിച്ച് സർക്കാർ അന്തിമതീരുമാനമെടുക്കുന്നത്. ഇതിന് മുമ്പ് ഇത്തരം ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ചുവപ്പ് നാടയിൽ തടഞ്ഞ് എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. ഫാർമരംഗത്തെ അന്യായമായ പ്രവർത്തനങ്ങൾ ഏകീകൃതനിയമത്തിലൂടെ നിയന്ത്രിക്കാനുള്ള ശ്രമം 2008 2009ൽ ആരംഭിച്ചിരുന്നു. എന്നാൽ ഫാർമ അസോസിയേഷനുകൾ ഇതിനോട് സഹകരിക്കാത്തതിനാൽ അന്നിത് നടപ്പാക്കാനായില്ല.

വരാനിരിക്കുന്ന നിയമം കർക്കശമാണെന്നും സർക്കാരുമായി തങ്ങൾ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും ഇന്ത്യൻ ഡ്രഗ് മാനുഫാക്ചറേർസ് അസോസിയേഷൻ സെക്രട്ടറി ജനറലായ ദാര പട്ടേൽ പറഞ്ഞു. തങ്ങൾ ഒരു പ്രത്യേക മരുന്നിനെപ്പറ്റി ഡോക്ടർമാരെ പറഞ്ഞ് മനസ്സിലാക്കിയില്ലെങ്കിൽ അവർ അതിനെക്കുറിച്ച് എങ്ങനെ അറിയുമെന്നും അദ്ദേഹം ചോദിക്കുന്നു. അഭ്യന്തര മരുന്ന് കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഡിഎംഎ. ഈ രംഗത്തെ മൾട്ടിനാഷണൽ കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഒപിപിഐ. അവയ്ക്ക് അവയുടേതായ സെൽഫ് റെഗുലേറ്ററി കോഡാണുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആവിഷ്‌കരിച്ച ഈ കോഡ് കഴിഞ്ഞ വർഷം പരിഷ്‌കരിച്ചിരുന്നു. സർക്കാരിന്റെ ഏകീകൃത കോഡ് ഡോക്ടർമാർക്കും ഹെൽത്ത്‌കെയർ പ്രഫഷണലുകൾക്കും വേണ്ടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഗൈഡ്‌ലൈനിനെ മാതൃകയാക്കിയാണ് തയ്യാറാക്കിയതെന്നാണ് ഈ രംഗത്തെ വിഗദ്ധർ പറയുന്നത്. ഈ ഗൈഡ് ലൈൻ 2012ൽ കൂടുതൽ കർക്കശമാക്കിയിരുന്നു. ഏതെങ്കിലും ഫാർമസ്യൂട്ടിക്കൽ കമ്പനി ഏതെങ്കിലും ഒരു മരുന്നിന്റെ പ്രമോഷന് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ ഒരു ഡോക്ടർ പങ്കെടുക്കുന്നുണ്ടെങ്കിൽ അത് അയാളുടെ ചെലവിലായിരിക്കണമെന്നും പുതിയ കോഡ് അനുശാസിക്കുന്നുണ്ട്. ഏതായാലും എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ വന്ന് എല്ലില്ലാത്ത നാക്കുപയോഗിച്ച് ഡോക്ടർമാരെ പാട്ടിലാക്കി അനാവശ്യമരുന്നുകൾ രോഗികളെക്കൊണ്ട് വാങ്ങിക്കുന്ന മെഡിക്കൽ റപ്രസന്റേറ്റീവ്മാരുടെ വ്യാജവിപണനതന്ത്രങ്ങൾ ഇനി വിലപ്പോവില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

MNM Recommends


Most Read