വാർത്ത

ഞാൻ സോണിയയും അല്ല, രാഹുലും അല്ല; പേടിപ്പിക്കാൻ ഇങ്ങോട്ടു വരേണ്ട; തെറ്റു കണ്ടാൽ പ്രതികരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ; ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട്

ന്യൂഡൽഹി: താൻ സോണിയയും അല്ല, രാഹുലും അല്ലെന്നും പേടിപ്പിക്കാൻ ഇങ്ങോട്ടു വരേണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തെറ്റു കണ്ടാൽ പ്രതികരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കെജ്‌രിവാൾ പറഞ്ഞു.

400 കോടിയുടെ ടാങ്കർ ക്രമക്കേടിൽ കേസെടുത്ത പശ്ചാത്തലത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമർശം. പ്രധാനമന്ത്രി കേസിൽ തന്റെ പേര് വലിച്ചിഴച്ചത് മനഃപൂർവമാണെന്നും കെജ്രിവാൾ ആരോപിച്ചു.

'ഞാൻ, രാഹുൽ ഗാന്ധിയല്ല, സോണിയയും റോബർട്ട് വധേരയുമല്ല. അതിനാൽ വിരട്ടാൻ നോക്കരുത്. ആർക്കും മുന്നിലും വളയാൻ മുട്ടുവളക്കില്ല. തെറ്റുകണ്ടാൽ പ്രതികരിക്കും. മരണത്തെ വരിച്ചാലും താൻ ആരിൽ നിന്നും കൈക്കൂലി വാങ്ങില്ല' - കെജ്രിവാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെ താൻ മാത്രമാണ് ശക്തമായി പ്രതികരിക്കുന്നത്. കേന്ദ്രത്തിന് റെയ്ഡുകൾ നടത്താം. താൻ തന്റെ ജോലി ചെയ്യുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

ടാങ്കർ ക്രമക്കേടിൽ കെജ്രിവാളിന് പുറമെ ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഡൽഹി അഴിമതി വിരുദ്ധ ബ്രാഞ്ചാണ് ഇരു സർക്കാരുകൾക്കുമെതിരെ കേസ് രജ്സ്റ്റർ ചെയ്തത്. ക്രമക്കേടിൽ കെജ്രിവാളിനെയും ഷീലാ ദീക്ഷിതിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് ആൻഡി കറപ്ഷൻ ബ്രാഞ്ച് (എസിബി) മേധാവി മുകേഷ് മീണ പറഞ്ഞു.

അഴിമതി തടയൽ നിയമം ചുമത്തിയാണ് കെജ്രിവാളിനും ഷീലാ ദീക്ഷിതിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും മീണ അറിയിച്ചു. അധികാര ദുർവിനിയോഗം, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന കുറ്റവും ചുമത്തിയിട്ടുണ്ട്. 400 കോടിയുടെ ടാങ്കർ കോഴയിൽ ഡൽഹിയിലെ എഎപി സർക്കാർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എഎപി സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് ലഫ് ഗവർണർ നജീബ് ജങ് എസിബിക്ക് കൈമാറുകയായിരുന്നു. ടാങ്കർ കരാർ റദ്ദാക്കാത്തതിൽ കെജ്രിവാളിനെയും പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ വിജേന്ദർ ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെതിരെ കേസെടുത്തത്.

2012ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് അധ്യക്ഷയായ ഡൽഹി ജൽ ബോർഡ് 385 സ്റ്റൈൻ ലെസ് സ്റ്റീൽ ടാങ്കറുകൾ വാങ്ങാൻ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് 400 കോടി രൂപയുടെ അഴിമതി ആരോപിക്കുന്നത്. കഴിഞ്ഞ ജൂണിൽ കെജ്രിവാൾ സർക്കാർ നിയമിച്ച വസ്തുതാ പരിശോധനാ കമ്മിറ്റി കരാറിൽ 400 കോടിയുടെ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. 

MNM Recommends


Most Read