വാർത്ത

ഇങ്ങനെ പോയാൽ മലയാളികൾ ലോട്ടറി ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം ദുബായ്ക്ക് പോയെന്നു വരും; തുടർച്ചയായി സമ്മാനങ്ങൾ ലഭിക്കുന്നവരിൽ മലയാളികൾ തന്നെ മുൻപിൽ; ഇന്നലെ അടിച്ചത് ആറരക്കോടിയുടെ സമ്മാനം; മലയാളികൾക്ക് ഭാഗ്യം ലഭിക്കാത്ത നറുക്കെടുപ്പുകൾ ഇല്ലാതായോ?

ദുബായ്: ഇങ്ങനെ പോയാൽ മലയാളികൾ ലോട്ടറി ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം വിമാനം പിടിച്ച് ദുബായിലേക്ക് പോയെന്നു വരും. ദുബായ്‌ലെ ഭാഗ്യദേവത അത്രമേൽ കനിഞ്ഞ് അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണ് ഗൾഫ് മലയാളികളെ. ഈ വർഷം നിരവധി മലയാളികൾക്കാണ് അബുദാബിയിലും ദുബയ്‌ലിമൊക്കെയായി ലോട്ടറി അടിച്ചത്.

ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ച ആ മലയാളികളുടെ പട്ടികയിൽ അവസാനമായി എത്തിയിരിക്കുന്നത് ഷാർജയിലെ രണ്ട് മലയാളി യുവാക്കളാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (ഏകദേശം 6.5 കോടി രൂപ) ആണു സമ്മാനമായി ലഭിച്ചത്.

ചെറുപ്പം മുതലേ കൂട്ടുകാരായിരുന്ന പിന്റോ പോൾ തൊമ്മന, ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവരെയാണ് ഇന്നലെ (ചൊവ്വാഴ്ച) ഭാഗ്യ ദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഇരിങ്ങാലക്കുട സ്വദേശികളും കളിക്കൂട്ടുകാരുമായ ഇരുവരേയും തേടി ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്നും ഇന്നലെയാണ് ലോട്ടറി അഅടിച്ചതായ കോൾ വന്നത്. കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെ പോലെ രണ്ടു പേരും ബോധം കെട്ടില്ലെങ്കിലും കുറച്ചൊന്നുമല്ല ഞെട്ടിയത്.

ആരോ തങ്ങളെ കളിയാക്കുന്നതാണെന്നാണ് ഇരുവരും ആദ്യം വിചാരിച്ചത്. ഒടുവിൽ ദുബായ് ഡ്യൂട്ടിഫ്രീ ഉദ്യോഗസ്ഥരെ കണ്ട് നിരവധി തവണ ഒത്തു നോക്കിയപ്പോഴാണ് ടിക്കറ്റ് അടിച്ചു എന്ന കാര്യം ഇരുവർക്കും വിശ്വസിക്കാനായത്. നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യത്തിൽ സന്തോാഷം അടക്കാനാവാത്തതാണെന്നും ഇരുവരും പറയുന്നു.

12 വർഷം മുൻപ് യുഎഇയിൽ എത്തിയ പിന്റോ ഷാർജയിൽ ഓട്ടമൊബൈൽ വർക്‌ഷോപ്പ് നടത്തുന്നു. ഭാര്യ ധന്യ നഴ്‌സാണ്. രണ്ട് മക്കളും ഈ ദമ്പതികൾക്ക് ഉണ്ട്. കഴിഞ്ഞ മാസം ആദ്യമാണ് തൊമ്മനയും ഫ്രാൻസിസും ചേർന്ന് ടിക്കറ്റ് എടുക്കുന്നത്. കുട്ടിക്കാലം മുതലേ കളിക്കൂട്ടുകാരായിരുന്ന ഇരുവരും പത്താം ക്ലാസ് വരെ പഠിച്ചതും ഒരുമിച്ചാണ്. 12 വർഷം മുൻപ് പിന്റോ യുഎഇയിലേക്ക് പോന്നു. പിന്നാലെ കൂട്ടുകാരനുള്ള നാട്ടിലേക്ക് ഫ്രാൻസിസു പോന്നു. ഇവിടെയും ഇരുവരും അയൽക്കാരാണ്.

അറേബ്യൻ ഓട്ടോമൊബൈലിൽ ജീവനക്കാരനായ ഫ്രാൻസിസിന് ഏപ്രിൽ പത്ത് ഇരട്ടി സന്തോഷമാണ് നൽകിയിരിക്കുന്നത്. ഭാര്യ ലിയോണിന്റെ പിറന്നാൾ ദിനത്തിലാണ് കുടുംബത്തെ തേടി ഭാഗ്യം എത്തിയിരിക്കുന്നത് എന്നതാണ് ഇവരുടെ സന്തോഷം ഇരട്ടിയാക്കിയിരിക്കുന്നത്. ഭാര്യയോട് തനിക്ക് ലോട്ടറി അടിക്കുമെന്ന് തമാശക്ക് പറഞ്ഞെങ്കിലും അത് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഫ്രാൻസിസ്. ഇനി ഭാര്യക്ക് ഒരു വിലപിടിപ്പുള്ള സമ്മാനം നൽകണം. അതാണ് ഫ്രാൻസിസിന്റെ ആഗ്രഹം.

ലോട്ടറി അടിച്ച വിവരം നാട്ടിലുള്ള അമ്മയെ വിളിച്ചു പറഞ്ഞു. എന്നാൽ അത് വിശ്വസിക്കാൻ കഴിയാത്ത അമ്മ ഫോൺ കട്ട് ചെയ്ത് പോവുകയാണ് ചെയ്തതെന്നും ഫ്രാൻസിസ് പറയുന്നു. അഞ്ച് പ്രാവശ്യം ഫ്രാൻസിസ് ഇതിന് മുമ്പ് ടിക്കറ്റ് എടുത്തിരുന്നു. സമ്മാനം അടിച്ചില്ലെങ്കിലും എല്ലാത്തവണയും അമ്മയെ വിളിച്ച് സമ്മാനമടിച്ചതായി പറഞ്ഞ് വിശ്വസിപ്പിക്കുമായിരുന്നു. പതിവ് പോലെ മകൻ പറ്റിക്കുകയാണെന്ന് കരുതിയ അമ്മ ശുണ്ഠി പിടിച്ച് ഇതോടെ ഫോണും കട്ട് ചെയ്തു. പിന്നീട് സുഹൃത്തുക്കൾ വിളിച്ച് പറയുമ്പോൾ മാത്രമാണ് അമ്മ വിശ്വസിക്കാൻ തയ്യാറായത്. ലോട്ടറി അടിച്ചെങ്കിലും നാട്ടിൽ പോയി സെറ്റിൽ ആവാനില്ല. യുഎഇയിൽ തന്നെ തുടരാനാണ് ഇരുവരുടേയും തീരുമാനം.

ഇതിന് മുമ്പ് നിരവധി മലയാളികൾക്ക് ഇവിടെ ലോട്ടറി അടിച്ചു. കോടികളുടെ സമ്മാനമാണ് ഇവർക്കെല്ലാം നറുക്കെടുപ്പിലൂടെ ലഭിച്ചത്. എല്ലാവർക്കും ഒന്നാം സമ്മാനം തന്നെയാണ് അടിച്ചത്.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read