ധനം

ജനത്തിന്റെ ക്ഷമ നശിച്ചപ്പോൾ കേന്ദ്ര ഇടപെടൽ; പെട്രോളിനും ഡീസലിനും രണ്ടര രൂപ വില കുറയും; എക്‌സൈസ് തീരുവ ഒന്നര രൂപ കുറക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി; എണ്ണക്കമ്പനികളും ഒരു രൂപ വില കുറയ്ക്കും; സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ഇന്ധനവില പിടിച്ചു നിർത്താൻ ഒടുവിൽ ഇടപെടൽ നടത്തി കേന്ദ്രസർക്കാർ; സംസ്ഥാന സർക്കാറുകളോടും തീരുവ കുറയ്ക്കാൻ നിർദ്ദേശം; നീക്കത്തിന്റെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ തന്നെ; കേരളം നികുതി കുറയ്ക്കില്ല

ന്യൂഡൽഹി: റോക്കറ്റുപോലെ മുന്നോട്ടു കുതിക്കുന്ന ഇന്ധനവിലയിൽ ജനം പൊറുതിമുട്ടി ഗതികെട്ട അവസ്ഥയിൽ നിൽക്കുമ്പോൾ ഒടുവിൽ ഇടപെടൽ നടത്തി കേന്ദ്രസർക്കാർ. എണ്ണവില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഡീസലിനും പെട്രോളിനും വിപണിയിൽ രണ്ടര രൂപയുടെ കുറവുണ്ടാകും. ഇന്ന് രാവിലെ മുതിൽ പ്രധാനമന്ത്രി മോദി മുന്നിട്ടിറങ്ങി കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് വില കുറയ്ക്കാൻ തീരുമാനം കൈക്കൊണ്ടത്.

പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കുറയ്ക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ ലിറ്ററിന് 1.50 രൂപയാണ് കുറച്ചത്. എണ്ണ കമ്പനികളും ലിറ്ററിന് ഒരു രൂപ കുറയ്ക്കും. ഇതുവഴി ലിറ്ററിന് 2.50 രൂപയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ നടപടി മുൻനിർത്തി സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളും 2.50 രൂപ തീരുവ കുറച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തിൽ പങ്കെടുത്തിരുന്നു. രാജ്യത്ത് ഇന്ധനവില റിക്കാർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് മോദി യോഗം വിളിച്ചത്.

അതേസമയം, കേന്ദ്രനികുതിയിൽ കുറവുണ്ടാകില്ല. കേന്ദ്രസർക്കാർ ഇപെട്ട് 2.50 രൂപ കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകളും വിലകുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായു അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഈയിനത്തിൽ 21000 കോടിയുടെ കുറവ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കുണ്ടാകുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

ക്രൂഡ് ഓയിലിന്റെ വിലവർധനയടക്കമുള്ളവയാണ് ഇന്ധനവില കൂടാൻ കാരണം. രാജ്യാന്തര വിപണിയെ യുഎസിന്റെ നിലപാടുകൾ ബാധിച്ചിരുന്നു. നമുക്കും അവ ബാധകമായിരുന്നു. ആദ്യപാദത്തിലെ ഫലം പരിശോധിക്കുമ്പോൾ സമ്പദ്വ്യവസ്ഥയിൽ 8.2 ശതമാനത്തിന്റെ വർധനവുണ്ട്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. രൂപയുടെ വിലയിടിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ എണ്ണവില നിയന്ത്രണം വിട്ട് മുന്നോട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. നൂറ് രൂപ പിന്നിടും എന്ന വിധത്തിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ എണ്ണവില നിയന്ത്രിക്കാൻ രംഗത്തിറങ്ങിയത്. അതേസമയം കേന്ദ്രസർക്കാർ ഇപ്പോൾ നടത്തിയ ഇടപെടൽ പര്യാപ്തമല്ലെന്നും കൂടുതൽ നികുതി വേണ്ടെന്ന് വെക്കാൻ തയ്യാറാകണമായിരുന്നുവെന്നും കേരളാ ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ഒമ്പത് രൂപ കൂട്ടിയ ശേഷമാണ് ഒന്നര രൂപ കുറച്ചതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കേരളത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തന്നെ ഒരു രൂപ സംസ്ഥാന സർക്കാർ കുറച്ചിട്ടുണ്ട്. ഇനിയും കുറയ്ക്കാൻ സാധിക്കില്ലെന്ന് ഐസക്ക് പറഞ്ഞു.

 

MNM Recommends


Most Read